Dr. Venu Thonnakkal

Dr. Venu Thonnakkal Tips to attain better physical and mental health

                               ഡോ. വേണു തോന്നയ്ക്കൽ                                   ബ്രസീൽ നട്ട്          ചിത്രം ശ്രദ്...
14/11/2025


ഡോ. വേണു തോന്നയ്ക്കൽ
ബ്രസീൽ നട്ട്

ചിത്രം ശ്രദ്ധിക്കുക. ചക്കക്കുരു എന്നു തോന്നുന്നുണ്ടോ. ചക്കക്കുരു അല്ല. അതാണ് ബ്രസീൽ നട്ട്.
ഏറെ പോഷക ഗുണങ്ങൾ ഉള്ള ഒരു വിത്താണ്. ശ്രദ്ധേയമായ അളവിൽ സെലീനിയം (Se), മാംഗനീസ് (Mn), സിങ്ക് (Zn), ഫോസ്ഫറസ് (P), പൊട്ടാസ്യം (K), എന്നീ ഖനിജങ്ങളും (minerals), ധാരാളം കാർബൊഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പുകൾ, ഭക്ഷ്യനാരു ഘടകം എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ വലിയ അളവിൽ ജീവകം ബി കോംപ്ലക്സ് (Riboflavin, Thiamine), ജീവകം ഈ എന്നിവയുമുണ്ട്.
ഇത് നല്ല കൊളസ്ട്രോളിന്റെ (HDL) സാന്നിധ്യം വർദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിൻ്റെ രോഗ പ്രതിരോധ ശേഷി നില നിർത്താനും തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ക്ഷീണമകറ്റാനും സഹായിക്കുന്നു. തലമുടിയുടെ വളർച്ചയ്ക്കും ചർമാരോഗ്യത്തിനും ഏറെ നന്നാണ്. അതിനാൽ സൗന്ദര്യ വർദ്ധിനിയുമാണ്. ഈ വിത്ത് ആട്ടിയെടുക്കുന്ന എണ്ണ സൗന്ദര്യ വർദ്ധിനികളുടെ ഉൽപാദനത്തിന് ഉപയോഗിക്കുന്നു.
ബ്രസീൽ നട്ട് നേരിട്ട് ഭക്ഷിയ്ക്കാവുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് അധികം കഴിക്കരുത്. നമ്മുടെ നാട്ടിലും ഇത് ലഭ്യമാണ്.
ബ്രസിൽ നട്ട് (brazil nut) എന്ന പേര് കൂടാതെ ആമസോൺ നട്ട് (amazon nut) ആമസോൺ ആൽമണ്ട് (amazon almond) തുടങ്ങി അനേകം പേരുകളിൽ അറിയപ്പെടുന്നു. ഇതിൻറെ ശാസ്ത്രനാമം ബർതൊലേഷ്യ എക്സൽഷ്യ (Bertholletia excelsa) എന്നാണ്. കുടുംബം ലിസിത്തിഡേസീ (Lecythidaceae).
വളരെ പുരാതനമായ ഒരു വൻ മരമാണിത് ദക്ഷിണ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിലാണ് ജനനം. അതുകൊണ്ടാണ് ആമസോൺ നട്ട് മരം ( Amazon nut tree) എന്ന പേര് സിദ്ധിച്ചത്. ആമസോൺ നദിയുടെ ഇരുകരകളിലും ഇവ തല ഉയർത്തി നിൽക്കുന്നത് കാണാം. ആമസോൺ മഴക്കാടുകളിലെ ഏറ്റവും ഉയരം ഉള്ളതും ഏറെക്കാലം ജീവിക്കുന്നതുമായ മരങ്ങളുടെ കൂട്ടത്തിൽ പെടുന്നു. അഞ്ഞൂറ് വർഷത്തോളം ആയുസ്സുള്ള ഈ മരം 50 ലേറെ മീറ്റർ ഉയരത്തിൽ വളരുന്നു.
ഈ മരത്തിൻ്റെ വിത്താണ് ബ്രസീൽ നട്ട്. മരം പൂത്താൽ ഫലം ഉണ്ടായി പാകമാവാൻ ഏതാണ്ട് 14 മാസങ്ങൾ എടുക്കും ഒരു പന്തിന്റെ ആകൃതിയിലുള്ള ഫലത്തിന് 10 - 15 സെൻറീമീറ്റർ വരെ വലിപ്പവും രണ്ടു കിലോഗ്രാം ഭാരവും ഉണ്ടാവും. തേങ്ങയുടെ ചിരട്ട മാതിരി കട്ടിയുള്ള തോടിനുള്ളിൽ ഓറഞ്ചിന്റെ അല്ലി മാതിരി ചക്കക്കുരു പോലുള്ള അരികൾ അടുക്കിയിരിക്കുന്നു.
ആമസോൺ കാടുകളിലെ ആദിമ വാസികളുടെ പ്രിയപ്പെട്ട ഭക്ഷണമാണിത്. ഇതിനെ സൂപ്പർ ഫുഡ് (super food) എന്ന് വിളിക്കാൻ കാരണം ഇതിലെ പോഷക ഗുണം തന്നെയാണ്. ലോകമെമ്പാടും കയറ്റുമതി ചെയ്ത വിപണനം നടത്തിയത് ബ്രസ്സീലാണ്. അതുകൊണ്ടാണ് ഇതിന് ബ്രസ്സീൽ നട്ട് (brazil nut) എന്ന പേര് വീണത്.

                              ഡോ. വേണു തോന്നയ്ക്കൽ                          നേത്രാരോഗ്യത്തിന് പഴം            കണ്ണുകളുടെ ...
13/11/2025


ഡോ. വേണു തോന്നയ്ക്കൽ
നേത്രാരോഗ്യത്തിന് പഴം

കണ്ണുകളുടെ ആരോഗ്യം ഏറ്റവും വലിയ വിഷയമാണ്. അന്ധത ഒരു ശാപം എന്ന് പറയുന്നിടത്താണ് കണ്ണുകളുടെ ആരോഗ്യം ഏറ്റവും വലിയ വിഷയമാവുന്നത്. അത്തരം അവസരങ്ങളിൽ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടണമെന്ന് നാം തീവ്രമായി ആഗ്രഹിക്കുന്നു.
നേത്ര രോഗങ്ങൾ ഒന്നല്ല ഒട്ടനവധിയുണ്ട്. എല്ലാത്തരം നേത്ര രോഗങ്ങൾക്കും ഏത് അവസ്ഥയിലും എല്ലായ്പോഴും ചികിത്സ എളുപ്പമാവും എന്ന് കരുതരുത്. അതിനാൽ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ഏപ്രികോട്ട് പഴം നേത്രാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.
ഇത് കേട്ടിട്ട് ഏപ്രികോട്ട് (apricot) പഴം കഴിച്ചാൽ സകല നേത്ര രോഗങ്ങളിൽ നിന്നും മുക്തി നേടാമെന്നോ നേത്ര ഡോക്ടറെ കാണേണ്ടി വരില്ലായെന്നോ കരുതരുത്. നേത്രാരോഗ്യത്തിന് ഒരു പരിധി വരെ മെച്ചപ്പെട്ട ഒരു പഴമാണെന്ന് കരുതി തുടർന്നും വായിക്കുക.
പ്രമേഹവുമായി ബന്ധപ്പെട്ട് അനവധി നേത്ര പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഏപ്രികോട്ട് പഴം പതിവായി കഴിക്കുകയാണെങ്കിൽ പ്രമേഹ രോഗികൾക്ക് ഒരു പരിധി വരെ നേത്രാരോഗ്യം സംരക്ഷിക്കാനാകും.
ഇതിൽ ജീവകം എ, ജീവകം സി, ജീവകം ഈ, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, ആൻ്റിഓക്സിഡൻ്റുകൾ, ഫൈറ്റോകെമിക്കലുകൾ, സിട്രിക് അമ്ലം (citric acid), മാലിക് അമ്ലം (malic acid) എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. വലിയ അളവിൽ ഈർപ്പം, പഞ്ചസാരകൾ പിന്നെ ചെറിയ അളവിൽ പ്രോട്ടീനും കൊഴുപ്പുകളും കാണപ്പെടുന്നു. നിങ്ങൾക്ക് സ്വാഭാവികമായ ഒരു സംശയമുണ്ടാവാം.
പ്രമേഹ രോഗികൾക്ക് ഏപ്രികോട്ട് പഴം ഉപയോഗിക്കാമോ എന്നത് ഒരു സാധാരണ സംശയമാണ്. പ്രമേഹ രോഗികൾക്ക് തീർച്ചയായും ഏപ്രികോട്ട് പഴം കഴിക്കാം. ഇതിൻറെ ഗ്ലൈസീമിക് ഇൻഡക്സ് 34 (gi 34) ആണ്. നമ്മുടെ അരി ഗോതമ്പ് ഭക്ഷണങ്ങളുടെ ഗ്ലൈസീമിക് ഇൻഡക്സിൻ്റെ ഏതാണ്ട് പകുതി.
നേത്രങ്ങളുടെ മാത്രമല്ല ചർമ്മാരോഗ്യ കാര്യത്തിലും ഇയാൾ ബഹു കേമനാണ്. കൂടാതെ ആസ്ത്മ, രക്തസ്രാവം, വിശപ്പില്ലായ്മ, തുടങ്ങിയ രോഗാവസ്ഥകളിലും ഇത് കഴിക്കാവുന്നതാണ്. ശരീരത്തിൻ്റെ രോഗ പ്രതിരോധ വ്യവസ്ഥയ്ക്ക് ഏപ്രികോട്ട് താങ്ങാവുന്നു.
ഇക്കാലത്ത് ഏപ്രികോട്ട് സാധാരണ എല്ലായിടത്തും ലഭ്യമാണ്. പുതിയ പഴങ്ങൾ ലഭ്യമല്ല എങ്കിൽ ഉണങ്ങിയത് വാങ്ങാൻ കിട്ടും.
അനവധി തരം ഏപ്രികോട്ടുകൾ ലഭ്യമാണ്. പ്രൂണസ് ആർമേനീയാക (Prunus armeniaca) ആണ് സാധാരണയായി കണ്ടു വരുന്നയിനം. കുടുംബം റോസേസിയേ (family rosaceae).
അർമേനിയയുടെ ദേശീയ പഴമാണിത്.

                   ഡോ. വേണു തോന്നയ്ക്കൽ                              ബ്ലാക് ബെറി          നമ്മുടെ മസ്തിഷ്ക പ്രവർത്തനങ്ങള...
12/11/2025


ഡോ. വേണു തോന്നയ്ക്കൽ
ബ്ലാക് ബെറി

നമ്മുടെ മസ്തിഷ്ക പ്രവർത്തനങ്ങളെ ഏറെ മെച്ചപ്പെടുത്താൻ ഉതകുന്ന ഒരു പഴമാണ് ബ്ലാക്ബെറി (black berry). ബുദ്ധിപരമായ ഒരു തീക്ഷ്ണത ഈ പഴം ഉൽപാദിപ്പിക്കുന്നുവത്രേ.
ഒരാളുടെ ബുദ്ധി വർധിപ്പിയ്ക്കാൻ ഒരു പഴത്തിനും കഴിയുകയില്ല. ബുദ്ധി ജന്മനായുള്ള ഒരു സവിശേഷതയാണ്. കഥകൾ ചമയ്ക്കാനും പുകഴ്ത്താനും നമുക്ക് മിടുക്ക് ഏറും. അതിനാൽ ബ്ലാക്ക് ബെറിക്കും ബുദ്ധി ജ്വലിപ്പിക്കുന്ന ഒരു പഴം എന്ന പേര് സിദ്ധിച്ചു. .
വളരെയേറെ ജീവകം സി അടങ്ങിയിരിക്കുന്ന ഒരു പഴമാകയാൽ ഇതിന് നമ്മുടെ രോഗ പ്രതിരോധശേഷി താഴാതെ നില നിർത്താനാവുന്നു. മാത്രമല്ല ഇതിൽ ഖനിജങ്ങളും ആൻറിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.
ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും അർബുദ രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. വർത്തമാനകാല ആരോഗ്യ പ്രശ്നങ്ങളാണ് ഹൃദ് രോഗങ്ങളും അർബുദ രോഗങ്ങളും എന്ന് പ്രത്യേകം പറയാതെ അറിയാമല്ലോ. ദഹനസഹായിയാണ്.
വ്യായാമ രഹിതവും സ്വയം നിർമ്മിത സംഘർഷ ഭരിതമായ ജീവിതവും ഭക്ഷണ ശീലവും മൂലം കേരളീയർ മിക്കവരും പ്രമേഹ രോഗബാധിതരാണ്. ഈ പഴത്തിന്റെ ഗ്ലൈസീമിക് ഇൻഡക്സ് 25 (gi 25) ആണ്. അതിനാൽ പ്രമേഹ രോഗികൾക്കും ഈ പഴം കഴിക്കുന്നതാണ്. പ്രമേഹത്തിന് ഔഷധമായും ഇത് കഴിക്കുന്നുണ്ട്.
ഒരു വിദഗ്ധനെ കണ്ട് പ്രമേഹഹത്തിന് ചികിത്സയെടുക്കുകയാണുത്തമം. കൂട്ടത്തിൽ നിയന്ത്രിത അളവിൽ പഴങ്ങളുമാവാം. പഴങ്ങളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനം ബ്ലാക് ബെറിക്ക് തന്നെ
ഇപ്പോൾ നഗരങ്ങളിൽ മാത്രമല്ല നഗരത്തിന് പുറത്തുമുള്ള കമ്പോളങ്ങളിലും ബ്ലാക്ക് ബെറി ലഭ്യമാണ്. ലഭ്യത കുറവും ഡിമാന്റും കാരണം ഇവയ്ക്ക് മറ്റു പഴങ്ങളെ അപേക്ഷിച്ച് വില കൂടുതലാണ്. അതിനാൽ സാമ്പത്തിക ശേഷിക്കനുസരിച്ച് ഈ പഴവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നന്ന്.
പേരിൽ നിന്നു തന്നെ ഇത് ബെറി (berry) വർഗ്ഗത്തിലെ ഒരു പഴമാണ് എന്ന് മനസ്സിലാവും.
റോസേസി (Rosaceae) കുടുംബത്തിലെ റൂബസ് (Rubus) ജീനസ്സിൽ ഉൾപ്പെടുന്നു. ഇതിൽ നിരവധി ജാതികൾ (species) ഉണ്ട്. ഇന്ത്യയിൽ സാധാരണ കാണപ്പെടുന്ന ബ്ലാക്ക് ബെറി ജാമൻ (Jamun) എന്നറിയപ്പെടുന്നു. ഇതിൻ്റെ ശാസ്ത്ര നാമം
(Syzygium cumini) എന്നാവുന്നു.

                             ഡോ. വേണു തോന്നയ്ക്കൽ              പ്രമേഹ രോഗികൾക്ക് യവം കഞ്ഞി                     കർക്കിടക ...
11/11/2025


ഡോ. വേണു തോന്നയ്ക്കൽ
പ്രമേഹ രോഗികൾക്ക് യവം കഞ്ഞി

കർക്കിടക കഞ്ഞി എന്ന് കേട്ടിരിക്കും. ഇനി മേൽ ഇതും കൂടി മന:പാഠമാക്കുക. യവം അ
കഞ്ഞി. യവം എന്ന് കേൾക്കുമ്പോൾ കൗതുകപ്പെടേണ്ടതില്ല. നമുക്ക് മിക്കവർക്കും പരിചയമുള്ളത് തന്നെ. കുറേ പഴയ കഥ. പനിച്ചു പൊരിയുമ്പോൾ രോഗിക്ക് ബാർലി വെള്ളവും കരിപ്പുവട്ടി കാപ്പിയും കൊടുക്കുന്ന ഒരു കാലം.
ബാർലി വെള്ളം ഏറെക്കുറെ കഞ്ഞി വെള്ളം പോലിരിക്കും. ബാർലി കഞ്ഞിയുണ്ടാക്കി
അതിൽ നിന്നും വെള്ളം ശേഖരിക്കുന്നതാണ് ബാർലി വെള്ളം. ബാർലി ചോറ് സാധാരണയായി ഭക്ഷണത്തിനുപയോഗിക്കാറില്ല.
ബാർലി വെള്ളം കുടിക്കുന്ന മാത്രയിൽ പനിക്കാരന്റെ ക്ഷീണം പമ്പ കടക്കും. മാത്രമല്ല രോഗത്തിൽ നിന്ന് ആശ്വാസവും ലഭിക്കും.
ബാർലി ചെടിയിൽ നിന്നും കൊയ്തെടുക്കുന്ന ബാർലി വിത്ത് വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ച് ഈർപ്പം അകറ്റി എടുക്കുന്നതാണ് യവം അരി. അതിൽ തയ്യാറാക്കുന്ന കഞ്ഞി പ്രമേഹ രോഗികൾക്ക് ഉത്തമമത്രേ. പ്രമേഹരോഗം ഇല്ലാത്തവരും അത് വ്യാപകമായി ഉപയോഗിച്ചു വരുന്നു.
ഏതും ഔഷധം എന്ന് കേട്ടാൽ ഓടിയണയുന്ന മലയാളികൾ മാത്രമല്ല വിദേശികളും യവം അരി പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗ പ്രതിരോധശേഷി നില നിർത്തുകയും ചെയ്യുന്നു. അതിനാൽ ആർത്തവം കഴിഞ്ഞവരും ആർത്തവത്തോട് അടുക്കുന്നവരും യവം കഞ്ഞി കുടിക്കുന്നത് നന്നായിരിക്കും.
യവം അരിയിൽ ധാരാളം ജീവകങ്ങളും ഖനിജങ്ങളും ഭക്ഷ്യ നാരു ഘടകങ്ങളും ബീറ്റ - ഗ്ലൂക്കണും (beta-glucan) മെച്ചപ്പെട്ട അളവിൽ കാണപ്പെടുന്നു. ബീറ്റ ഗ്ലൂക്കനും നാരു ഘടകവും ചേർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. ഇതിലെ മെഗ്നീഷ്യം പിന്നെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്തുന്നു.
ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാര് ഘടകം മലബന്ധം ഇല്ലാതാക്കുന്നു. മലബന്ധം ഉൾപ്പെടെ ഉദര പ്രശ്നങ്ങൾ ഉള്ളവർ ഇത് കഴിക്കുന്നത് നന്നത്രേ.
ഇതിലൊക്കെയുപരി ഇത് ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നു എന്നൊരു ധാരണ പരക്കെയുണ്ട്. ഒരുപക്ഷേ അതാവാം വിദേശ മാർക്കറ്റുകളിൽ വരെ യവം അരിക്കുള്ള വർദ്ധിച്ച ഡിമാൻഡ്.
ബാർലി വ്യാവസായികമായി ഉപയോഗിക്കുന്ന ഒരു ധാന്യമാണ്. ബാർലിയിൽ നിന്നാണ് ബിയർ ഉൽപാദിപ്പിക്കുന്നത്. ജനത്തിന് ബിയറിനോടുള്ള താല്പര്യം ഇവിടെ ചർച്ച ചെയ്യുന്നില്ല.
ഒരു ധാന്യ സസ്യമാണ് യവം. പോയേസീ എന്ന പുല്ല് കുടുംബത്തിലാണ് (family Poaceae) ഈ സസ്യം ഉൾപ്പെടുന്നത്. ഹോർഡിയം ജീനസിൽ (genus Hordeum) ഹോർഡിയം വൾഗാരെയാണ് (Hordeum vulgare) സാധാരണ ഇനം.

                             ഡോ. വേണു തോന്നയ്ക്കൽ                  കൗൺസിലിംഗ് സെൻററുകൾ വേണം          നമ്മുടെ സ്കൂളുകളിലു...
11/11/2025


ഡോ. വേണു തോന്നയ്ക്കൽ
കൗൺസിലിംഗ് സെൻററുകൾ വേണം

നമ്മുടെ സ്കൂളുകളിലും കോളേജുകളിലും യുദ്ധകാലാടിസ്ഥാനത്തിൽ കൗൺസിലിംഗ് സെൻററുകൾ നടപ്പിലാക്കേണ്ടതുണ്ട്. പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിനനുസൃതമായി സൈക്കോളജിക്കൽ കൗൺസിലർമാരെയോ സോഷ്യൽ കൗൺസെലർമാരെയോ നിയമിക്കണം. ചുരുങ്ങിയ പക്ഷം ഏതെങ്കിലും താല്പര്യമുള്ള അധ്യാപകർക്ക് ഈ വിഷയത്തിൽ പ്രത്യേക പരിശീലനം നൽകുകയെങ്കിലും വേണം.
പഠന കാലത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും മനോ: സംഘർഷവും അത്ര കണ്ട് വലുതാണ്. തൻമൂലം വിദ്യാർത്ഥികൾ അരുതാത്ത പ്രവർത്തികൾ ഓരോന്ന് കാട്ടിക്കൂട്ടുകയും മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും അത് തീരാനഷ്ടമായി മാറുകയും ചെയ്യുന്നു.
ഗവൺമെൻറും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കേണ്ടതാണ്. വിശേഷിച്ചും പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് അത്ര കണ്ട് മാനസിക പിരിമുറുക്കം അനുഭവിക്കുന്നത്. പുറത്തുള്ള ഒരാൾക്ക് പറഞ്ഞാൽ മനസ്സിലാവാത്ത വിധം അതിഭീകരമാണ് അവസ്ഥ.
കുട്ടികളെ വളർത്തുന്നത് അത്തരം അവസ്ഥകളെ അതിജീവിക്കാൻ പാകത്തിലല്ല. അക്കാര്യത്തിൽ രക്ഷിതാക്കൾ കുറ്റക്കാരാണ് എന്ന് പറയേണ്ടിവരും. വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം പാഠ്യ പദ്ധതിയിുടെ ഭാഗമാണോ എന്ന് ഒരാൾ ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.
അതിന്റെ പ്രധാന കാരണം അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്. ചില രക്ഷിതാക്കളുടെയും പങ്കു് നിഷേധിയ്ക്കാനാവില്ല.
ജന്മനാ മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ആകാത്ത മനോ:ഘടന ഉള്ളവരിൽ ഇത്തരം ബാഹ്യ സമ്മർദ്ദങ്ങൾ കൂടുതൽ പ്രശ്നങ്ങൾക്കിട വരുത്തും.
കുട്ടികളിലെ ഈ വൈകാരികാവസ്ഥ അറിയേണ്ട അധ്യാപകർ അത് കണ്ടില്ലായെന്ന് നടിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല കുട്ടികൾ അത്തരം മാനസിക സമ്മർദ്ധത്തിൽ പെടുന്നത് കണ്ടിരിക്കാൻ വലിയ താല്പര്യവുമാണ്. ഇത് അവരുടെ അധീശത്വ ബോധമോ ഇൻഫീരിയോരിറ്റി കോംപ്ലക്സ് വോ ആവാം.
അധ്യാപകരുടെ മനോഘടന ഏറെ ശ്രദ്ധേയമാണ്. വിചിത്രമായ അത്തരം മാനസികാവസ്ഥ ഉള്ളവരാണ് വിദ്യാർത്ഥികളിൽ സമ്മർദ്ദം അടിച്ചേൽപ്പിക്കാൻ ഏറെ താല്പര്യം പ്രകടിപ്പിക്കുന്നത്. നമ്മുടെ നാട്ടിലും അത്തരക്കാരായ അധ്യാപകരെ ധാരാളം കാണാവുന്നതാണ്.
പ്രൊഫഷണൽ കോളേജുകളിൽ മാത്രമല്ല സ്കൂളുകളിലും അത്തരം അധ്യാപകരെ ധാരാളമായി കണ്ടെത്താനാവും. വിദ്യാഭ്യാസം കച്ചവടവൽക്കരിച്ചപ്പോഴാണ് ഇത്തരം വാസനകൾ വികസ്വരമായത്. അക്കാര്യത്തിൽ മുൻപന്തിയിൽ മലയാളികൾ തന്നെ. നമുക്ക് അഭിമാനിക്കാം.
ഞങ്ങളുടെ സ്കൂൾ വിദ്യാഭ്യാസ കാലം സന്തോഷത്തിൻറേതായിരുന്നു. ഇന്ന് ആ നില മാറി. തങ്ങളുടെ താല്പര്യാർത്ഥം കുട്ടികളുടെ ശിരസ്സിൽ അനാവശ്യ ഭാരം അടിച്ചേൽപ്പിക്കുകയാണ്. അതിലുപരി അദ്ധ്യാപകരുടെ അനാരോഗ്യകരമായ മനോഘടനയ്ക്ക് ഇരയാവേണ്ടത് വിദ്യാർത്ഥികൾ ആണെന്നതുംഏറെ ഖേദകരമാണ്.
അമ്മയുടെ സ്ഥാനത്തു നിന്നും വിദ്യാർത്ഥികളെ മാനസികമായി സഹായിക്കേണ്ടുന്ന അധ്യാപികമാരിൽ ചിലരെങ്കിലും മാനസിക പീഡനത്തിൽ മുൻനിരയിൽ ഉണ്ട് എന്ന് കാണുമ്പോൾ സങ്കടമാണ് തോന്നുന്നത്. ഇത്തരം ചുറ്റുപാടിൽ ആണ് വിദ്യാർത്ഥികൾ അവിവേകം പ്രവർത്തിച്ചു കാണുന്നത്.
വലിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും മനോഹരമായ യൂണിഫോമും മാത്രം പോരാ കുട്ടികളെ സ്നേഹിക്കുന്ന അവരുടെ മനസ്സറിയുന്ന അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന മനസ്സുള്ള അധ്യാപകരും ഉണ്ടാവണം.
അധ്യാപകർക്ക് വിദ്യാഭ്യാസ യോഗ്യത മാത്രമല്ല കുട്ടികളെ പഠിപ്പിക്കുന്നതിലേക്ക് വേണ്ട മാനസിക യോഗ്യത കൂടി വേണ്ടതാണ്. നമ്മുടെ നാടിനെ പുരോഗതിയിലേക്ക് നയിക്കേണ്ട കുരുന്നുകളുടെ തലമുറയാണ് വിദ്യാർത്ഥികൾ എന്ന് അധ്യാപകരും സ്കൂൾ അധികൃതരും ഭരണകൂടവും മനസ്സിലാക്കേണ്ടതുണ്ട്.
ആത്മബന്ധങ്ങളുടെ പ്രവാഹമാണ് ഒഴുകേണ്ടത്. തൻറെ മനസ്സിൽ ഒഴുകി നിറയുന്ന വികാര വിക്ഷോഭങ്ങളുടെ പ്രതികരണം കുട്ടികളുടെ മേൽ വാരി ചൊരിയുകയല്ല വേണ്ടത്. അധ്യാപനത്തെ ധനമുണ്ടാക്കാനുള്ള വെറും തൊഴിലായി കാണാതിരിക്കുക.
ഇക്കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും ഭരണകൂടവും ഗൗരവമായി ചിന്തിച്ച് ശാസ്ത്രീയമായ തീരുമാനമെടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നമ്മുടെ നാളെകൾ ദുരന്ത പൂർണമായിരിക്കും

                       ഡോ. വേണു തോന്നയ്ക്കൽ               ചായക്കോപ്പയിലെ വിപ്ലവം          ഒരു ചായയോ കോഫിയോ കുടിച്ചു കൊണ്...
10/11/2025


ഡോ. വേണു തോന്നയ്ക്കൽ
ചായക്കോപ്പയിലെ വിപ്ലവം

ഒരു ചായയോ കോഫിയോ കുടിച്ചു കൊണ്ടാണ് നമ്മുടെ ഓരോ ദിനവും ആരംഭിക്കുന്നത്. വേണ്ടത്ര കടുപ്പവും ആവശ്യത്തിന് പാലും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന ഒരു ചൂട് ചായയ്ക്ക് ഒരു പ്രത്യേക സുഖം തന്നെ. തണുപ്പു കാലമോ മഴക്കാലമോ ആയാൽ പിന്നെ പറയുകയും വേണ്ട.
ചായ പ്രേമികൾ നല്ല ചായയ്ക്കായി ചായക്കടകൾ തേടി പോകാറുണ്ട്. വിവിധ കടകളിൽ ഉണ്ടാക്കുന്ന ചായയുടെ മഹാത്മ്യം പലരും പറയുന്നത് കേട്ടിട്ടുണ്ട്. നന്നായി ചായയുണ്ടാക്കാൻ കഴിയുന്നത് ഒരു വലിയ കാര്യം തന്നെയാണ്. അതിനെ കൈപ്പുണ്യം എന്ന് നാം വിലയിരുത്താറുണ്ട്.
നന്നായി ചായ തയ്യാറാക്കി നൽകാൻ കഴിയുന്നു എന്ന ഒറ്റ കാരണത്താൽ ഒന്നുമില്ലായ്മയിൽ നിന്നും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നേടിയ ഒരാളെ ഞാൻ അറിയും. നിങ്ങൾക്കും ഒരുപക്ഷേ അത്തരത്തിലുള്ള വ്യക്തികളെ പരിചയമുണ്ടാവും.
പത്രം വായിക്കാനും പ്രഭാതത്തിൽ ടോയ്‌ലറ്റിൽ പോകാനും ചായ വേണമെന്ന് നിർബന്ധമുള്ളവർ ഇത് വായിക്കുന്നവരിൽ ചിലരെങ്കിലും ഉണ്ടാവും. വീട്ടിൽ പശുവും കറവയും ഉണ്ട് എങ്കിലും അടുത്തുള്ള ചായക്കടയിൽ പോയി ഒരു ചായ കുടിക്കണം എന്ന് വാശിയുള്ള ഗ്രാമീണർ ഇന്നുമുണ്ട്. അത്തരം ചായക്കടകളാണ് ഒരു കാലത്ത് നാട്ടിലെ വാർത്താവിനിമയ കേന്ദ്രങ്ങൾ. ചിലപ്പോൾ അത്തരം ഇടങ്ങളിൽ വാർത്തകൾ ജനിക്കുകയും ഗ്രാമം മുഴുക്കെ പെയ്തിറങ്ങുകയും ചെയ്യും.
പത്രമാധ്യമങ്ങളോ നവമാധ്യമങ്ങളോ ഇൻഫർമേഷൻ ടെക്നോളജിയോ പോയിട്ട് ടെലിഫോൺ കൂടി കാണാത്ത ഗ്രാമീണ ജനത മാനത്ത് വെള്ളി വീശുന്നതിനു മുമ്പ് വാർത്തകളെ പതപ്പെടുത്തി വിതരണം ചെയ്യുന്ന കൈയ്യടക്കം ഒന്നു വേറെ തന്നെ. ശരിക്കും അതാണ് ചായക്കോപ്പയിലെ വിപ്ലവം.
പ്രശസ്ത എഴുത്തുകാരനും നാടക പ്രവർത്തകനുമായ ആർ നന്ദകുമാറിന്റെ ആറ്റിങ്ങൽ ഉള്ള വീടിനടുത്ത് അത്തരമൊരു കുഞ്ഞ് ചായ പീടിക ഇന്നുമുണ്ട്. ആ കടയിൽ നിന്ന് നാട്ടിൻ പുറ കാഴ്ചകൾക്കൊപ്പം ഒരു ചായ കുടിച്ചത് ഗൃഹാതുരത്വം പേറുന്ന ഓർമ്മയായി ഇന്നും പച്ച പിടിച്ചു നിൽക്കുന്നു. ചായക്കടയിലെ ചായക്കോപ്പയിൽ നിന്നുതിരുന്ന മണം തൻറെ സാഹിത്യ സൃഷ്ടികൾക്കുമുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കടയുടമ ഗോപിപ്പിള്ള ചിരിച്ചു കൊണ്ട് അതിന് അംഗീകാരവും നൽകി.
ചൂട് ചായ മോന്തിക്കുടിക്കുക. ഒപ്പം പേനയിൽ നിറച്ച മഷിയിലൂടെ അക്ഷരങ്ങൾക്ക് ജീവൻ പകരുക. ഹോ എന്തൊരു സുഖം. അതൊരു ലഹരിയാണ്. വിപ്ലവ ചിന്തകൾക്ക് വീര്യം പകരാൻ ചായയുടെ മണത്തിനു പോലും കഴിയുമത്രേ. ആത്മാവിൽ കാമനകൾക്ക് ആകൃതി മെനയാൻ പോന്ന തേയിലക്കൂട്ട്.
അതവിടെ നിൽക്കട്ടെ. ചായ ലഹരിയിൽ ആറാടുമ്പോഴാണ് ഇടിത്തി പോലെ ആ വാർത്ത കേട്ടത്. നാളെ മുതൽ ചായയിൽ പഞ്ചസാര അരുത്. പ്രമേഹമാണ്. രക്തത്തിൽ വേണ്ടതിലധികം പഞ്ചസാര ഉണ്ട്. ഡോക്ടറുടെ വിജ്ഞാപനം എത്തി. ഇനിയെന്താ ചെയ്യുക.
നിരാശനായ ചായ കുടിയനെത്തേടി മറ്റൊരു സന്തോഷ വാർത്ത. ശിരസ്സിൽ സന്തോഷത്തിന്റെ വെടി പൊട്ടി. കൃത്രിമ മധുരം ചേർത്ത ചായ കുടിച്ചു വിനോദിക്കാം. രുചിക്കുറവുണ്ടെങ്കിലും സാരമില്ല.
ഇനി പറയാനുള്ളത്, കൃത്രിമ മധുരം ചേർത്ത ചായ ലഹരിയിൽ പൂർവ്വാധികം കാമനകളോടെ അർമാദിക്കുന്നവരോടാണ്.
കൃത്രിമ മധുരം അരുത്. അത് നമ്മുടെ രോഗ പ്രതിരോധ ശേഷി കുറയ്ക്കാനിടയാക്കും എന്ന് പുത്തൻ പഠനങ്ങൾ. മാത്രമല്ല പ്രമേഹ രോഗികൾ പ്രായേണ പ്രതിരോധ ശേഷി കുറവുള്ളവരുമാണ്.
അതിനാൽ കൃത്രിമ മധുരം ഉപേക്ഷിക്കാൻ ആവുമെങ്കിൽ അത്രയും നന്ന്. അല്ലാത്ത പക്ഷം അവ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

09/11/2025

                            ഡോ.വേണുതോന്നയ്ക്കൽ                          വിശപ്പില്ലായ്മയുണ്ടോ               ദഹന വൈഷമ്യവും...
08/11/2025


ഡോ.വേണുതോന്നയ്ക്കൽ
വിശപ്പില്ലായ്മയുണ്ടോ

ദഹന വൈഷമ്യവും അതേത്തുടർന്ന് ഉണ്ടാവുന്ന വിശപ്പില്ലായ്മയും മിക്കവരിലും കാണുന്ന ആരോഗ്യ പ്രശ്നമാണ്. സദ്യകളിലും പാർട്ടികളിലും പങ്കെടുത്തു വരുന്നവരിലും ഇത്തരം ബുദ്ധിമുട്ടുകൾ കാണാറുണ്ട്. അക്കഥയോർത്ത് വിഷമം വേണ്ട. പപ്പായയുടെ പഴമോ പപ്പായയിൽ കറി ഉണ്ടാക്കി കഴിക്കുകയോ മതി.
പപ്പായ ഒരു ദഹന സഹായിയാണ്. അത് വിശപ്പ് ത്വരിതപ്പെടുത്തുന്നു. ആമാശയ വ്രണം, മലബന്ധം തുടങ്ങിയ ഉദര പ്രശ്നങ്ങൾക്കും ഔഷധമാണ്.
നിങ്ങളുടെ കുട്ടിക്ക് വിശപ്പില്ലായ്മയുണ്ടോ. വിരശല്യമുണ്ടോ. ഉവ്വ്, എന്നാണുത്തരമെങ്കിൽ തീർച്ചയായും പപ്പായ നൽകുക. പപ്പായയിലെ പപേയ്ൻ (papain) എന്ന ഒരു ജൈവരാസ സംയുക്തമാണ് ഉദര പ്രശ്നങ്ങൾക്ക് പരിഹാരം. പപേയ്ൻ പ്രകൃത്യായുള്ള ഒരു ദഹന രസമാണ് (enzyme).
പപ്പായ ഹൃദ് രോഗ സാധ്യത കുറയ്ക്കുന്നു. അതു പോലെ കാൻസർ രോഗങ്ങളെയും ഒരു പരിധി വരെ അകറ്റാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും പപ്പായപ്പഴം കഴിക്കാം. എന്നാൽ അധികമാവരുത്. നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശമനുസരിക്കുകയാണെങ്കിൽ കൂടുതൽ നന്ന്.
ഗർഭിണികൾ പപ്പായ കഴിക്കാൻ പാടില്ല എന്ന് കേട്ടിരിക്കും. നന്നായി വിളയാത്ത പച്ച പപ്പായ ഗർഭിണികളിൽ ലൈംഗിക ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമായി ഗർഭ തകരാറുകൾ ഉണ്ടാക്കുന്നു എന്നു കരുതുന്നു. എന്നാൽ നന്നായി വിളഞ്ഞതോ പഴുത്തതോ ആയ പപ്പായ ആരോഗ്യകരമാണ്.
പപ്പായ വളരെ പോഷക സമൃദ്ധമായ ഒരു ഭക്ഷണമാണ്. ജീവകം ബി കോംപ്ലക്സ്, ജീവകം സി, ജീവകം ഈ, ജീവികം കെ, ആൻറിഓക്സിഡന്റുകൾ, എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
പപ്പായ ഒരേ സമയം മലക്കറിയും പഴവും ആണ്. അതിനാൽ പഴുത്ത പപ്പായ കഴിയ്ക്കാൻ താല്പര്യമില്ലാത്തവർക്ക് പച്ച പപ്പായ കറിവച്ച് കഴിക്കാം. ജീവകം സി ഒഴികെ ഏതാണ്ടെല്ലാ പോഷകങ്ങളും പപ്പായ കറിവച്ച് കഴിക്കുന്നതിലൂടെ ലഭ്യമാണ്. പപ്പായ ഉപയോഗിച്ച് ദേശഭേദമനുസരിച്ച് ധാരാളം വിഭവങ്ങൾ ഉണ്ടാക്കി വരുന്നുണ്ട്.
ആഗോള വ്യാപകമായി ഇത് ബേക്കറിയിൽ ഉപയോഗിക്കുന്നു. പപ്പായ കൂടാതെ പപ്പായ പൂവ്, പപ്പായ വിത്ത് എന്നിവയും ചില നാടുകളിൽ ഭക്ഷണമായി ഉപയോഗിക്കുന്നു. ദേശഭേദമനുസരിച്ച് പപ്പായയുടെ ഉപയോഗവും വ്യത്യാസമായിരിക്കും.
കപ്പളം, കപ്പളങ്ങ, കപ്പക്ക, തുടങ്ങി ദേശഭേദമനുസരിച്ച് പല പേരുകളിൽ പപ്പായ അറിയപ്പെടുന്നു. നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന പപ്പായയ്ക്ക് കാരിക്കാ പപ്പായ (Carica papaya) എന്നാണ് ശാസ്ത്ര നാമം. കരിക്ക പപ്പായ (Carica papaya) ഉൾപ്പെടെ ഏതാണ്ട് ഇരുപത്തി ഒന്നോളം പപ്പായ ഇനങ്ങളുണ്ട്. കാരിക്കേസിയാണ് കുടുംബം (family caricaceae).
പാപ്പായച്ചെടി യാതൊരു പരിചരണമില്ലാതെ വളരെ വേഗം വളരുകയും ഒരു വർഷത്തിനുള്ളിൽ തന്നെ നല്ല വിളവ് തരികയും ചെയ്യും. ശരാശരി ഇരുപത് വർഷമാണ് ആയുസ്സ്. പത്തോ പന്ത്രണ്ടോ വർഷം നന്നായി കായ്ഫലമുണ്ടാവും. ഇത് ഒരു അലങ്കാര ചെടി കൂടിയാണ്. കൃഷിഭൂമി ഇല്ലാത്തവർക്ക് വലിയ പാത്രങ്ങളിലോ ഗ്രോ ബാഗുകളിലോ (grow bag) പപ്പായക്കൃഷി ചെയ്യാവുന്നതാണ്. ഇന്നു തന്നെ ഒരു ചെടി നട്ടാലോ.
പപ്പായച്ചെടിയുടെ ജന്മനാട് ദക്ഷിണ മെക്സിക്കോയും (southern mexico) മധ്യ അമേരിക്കയുമാണെങ്കിലും (central america) ലോകത്തിലെ എല്ലാ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇത് വളരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പപ്പായ ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.

                            ഡോ. വേണു തോന്നയ്ക്കൽ              കുടൽ ഛർദ്ദിക്കുന്നത് കുറ്റമാണോ          വെള്ളരിക്ക. ധാരാളം...
06/11/2025


ഡോ. വേണു തോന്നയ്ക്കൽ
കുടൽ ഛർദ്ദിക്കുന്നത് കുറ്റമാണോ

വെള്ളരിക്ക. ധാരാളം കേട്ടിരിക്കുന്നു. ഏറെ പ്രിയപ്പെട്ട പോഷക സമൃദ്ധമായ ഒരു പച്ചക്കറി.
കടൽ വെള്ളരിയ്ക്കയോ.
പച്ചക്കറിയേയല്ല. വെള്ളരിയ്ക്കയുടെ ആകൃതി. ശരീരത്തിൽ തുകൽ സ്പർശം. ഒരു കടൽ ജീവിയാണ്.
ഈ പേര്. ഒരു ഭാഷാ സ്നേഹിയുടെ സംഭാവനയാണ്.
ആൾ ഒരു കടൽ ജീവി എന്ന് കേൾക്കുമ്പോൾ മത്സ്യം എന്ന് കരുതേണ്ട. ഒരു ഇക്കൈനോഡേം (echinoderm) ആണ്.
അതായത് മത്സ്യകൂർമ്മവരാഹങ്ങളെക്കാൾ താണയിനം. നട്ടെല്ലില്ലാത്ത ഒരു പാവം ജീവി (invertibrata). നാട്ടിൽ ചില പുരുഷന്മാരെ നട്ടെല്ലില്ലാത്തവർ എന്ന് വിളിക്കും. അവരാരും ഈ ഗണത്തിൽ പെടുന്നില്ല.
ഒരു വിശേഷാൽ ജീവിയാണ്. ലോകമെമ്പാടുമുള്ള കടലിടങ്ങളിൽ ആഴഭേദമെന്യേ കഴിയുമെങ്കിലും അടിത്തട്ടാണ് പ്രിയം. അടിത്തട്ട് എന്ന് കേൾക്കുമ്പോൾ കടലിന്റെ തറ എന്ന് മനസ്സിലാക്കണം. സാങ്കേതികമായി ബന്തിക് സോൺ (benthic zone). കടൽ നിരപ്പിൽ നിന്നും ഏതാണ്ട് ഒൻപത് കിലോമീറ്ററോളം ആഴമുള്ള പ്രദേശങ്ങൾ ഉണ്ട്. ഇനി കടലിന്റെ ആഴം ഒന്ന് സങ്കൽപിക്കുക.
അവിടെ ബാക്ടീരിയ മുതൽ ഫൻജെ (കുമിൾ വംശജർ), പോളിക്കേറ്റുകൾ (polychaetes), ക്രസ്റ്റേഷനുകൾ (crustaceans) തുടങ്ങി അനവധി ജീവ ജാതികൾ പരസ്പരം സ്നേഹിച്ചും യുദ്ധം ചെയ്തും വീടും ഭക്ഷണവും പങ്കിട്ടും പരസ്പരം ഭക്ഷണമായും രാപകലറിയാതെ കഴിഞ്ഞു കൂടുന്നു.
ഒരിക്കലും സൂര്യ സ്പർശമേൽക്കാത്ത ആഴക്കടലിന്റെ മഹാ മൗനങ്ങളിൽ ഇരുളും വെളിച്ചവുമറിയാതെ നാളും കാലവുമറിയാതെ ഒരു ജന്മം.
കടൽത്തറയിലാണ് കടലിന്റെ മുഴുവൻ ഭാരവും ഏൽപ്പിക്കുന്ന മർദ്ദം ഉരുണ്ടുറയുന്നത്. ആ ഭാരവും താങ്ങിയാണ് ഇവിടങ്ങളിൽ ജീവികൾ സ്വന്തം ജീവിതം ആസ്വദിക്കുന്നത്. നിലവിലുള്ള സൗകര്യങ്ങൾ പോരാ എന്ന് വിലപിക്കുന്ന മനുഷ്യരിൽ ആർക്കെങ്കിലും ഇവയോട് കരുണ തോന്നുന്നുവോ. തീർച്ചയായും ഈ ജീവികൾ അതാഗ്രഹിക്കുന്നില്ല.
കടലിൻറെ ആഴങ്ങളിൽ ഇത്ര കഷ്ടപ്പെട്ട് ഇവ ജീവിക്കുന്നത് എന്തിനെന്നോ. ഇവ കടൽത്തറയിലെ ശുചീകരണ തൊഴിലാ ളികളാണ് (scavengers). കടലിൻറെ അടിത്തട്ടിൽ അടിയുന്ന ജൈവ തൻമാത്രകളെ തിന്ന് പരിസരം ശുചിയാക്കുന്നു. ഇതിൽപരം വലിയൊരു നന്മ എന്താണ്. സ്വന്തം വീടും പരിസരവും ശുചിയാക്കാൻ മടിക്കുന്നവരോടാണ് ഞാൻ ഇപ്പറയുന്നത്.
പറയാൻ വന്ന കാര്യം മാത്രം പറഞ്ഞില്ല. കടൽ വെള്ളരിയ്ക്കയിലേക്ക് മടങ്ങാം. നമുക്ക് ഛർദ്ദി ഉണ്ടാവാറുണ്ട്. കഴിച്ചത് കുടലിന് പിടിക്കാതെ വരുമ്പോഴാണ് നാം പൊതുവേ ചർദ്ദിക്കുക. എന്നാൽ കുടൽ ആരെങ്കിലും ഛർദ്ദിക്കുമോ. കുടൽ വരെ ഛർദ്ദിച്ചു എന്നും വിശേഷണം ചേർത്ത് പറയാറുണ്ട്.
കടൽ വെള്ളരി അങ്ങനെയല്ല. അത് സ്വന്തം കുടൽ ഛർദ്ദിക്കും. കുടൽ മാല ജീവിയെ പൊതിഞ്ഞ് ചുറ്റി കിടക്കുന്നത് കാണാം. ഈ ജൈവ പ്രക്രിയയാണ് എവിസെറേഷൻ (evisceration). കടൽ വെള്ളരിയുടെ ഏറ്റവും വലിയ പ്രത്യേകതയാണിത്.
ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു പ്രതിരോധ വിദ്യ അഥവ ഡിഫൻസ് തന്ത്രമാണ് (defence). ഓരോ ജീവ ജാതികൾക്കും ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ട് അതിജീവനം സുസാധ്യമാക്കാൻ പലതരം മാർഗ്ഗങ്ങളുണ്ട്. സ്വന്തം ചുറ്റുപാടിൽ നിന്നും സ്വയം ആർജിച്ചെടുത്തതാണതൊക്കെയും.
ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ ജീവ ജാതികൾ വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ട് എങ്കിലും ഇതേറെ കൗതുകകരമാണ്. ചുറ്റുപാട് പ്രതികൂലമല്ലായെങ്കിലും ഭയം തോന്നിയാൽ ഇപ്രകാരം പ്രതികരിക്കുന്നു. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് തന്റെ നിലനിൽപ്പ് സുസാധ്യമാക്കാനുള്ള ഒരു ജീവിയുടെ തത്രപ്പാട് കണ്ടല്ലോ.
ഒരു സംശയം. ഛർദ്ദി മൂലം നഷ്ടപ്പെട്ട ആന്തരാവയവങ്ങൾക്ക് പകരം എന്തു ചെയ്യും. അക്കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട. നഷ്ടപ്പെട്ടതൊക്കെയും " അണ പൈസ" കുറയാതെ പുനർജ്ജനിക്കും.
പുരാണ കർത്താക്കന്മാരെ സമ്മതിക്കണം. ആധുനിക ശാസ്ത്രം പഠിക്കാൻ യൂണിവേഴ്സിറ്റികളോ ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളോ ഒന്നുമില്ലാത്ത ഒരു കാലത്ത് ഇത്തരം ജൈവ പ്രക്രിയകൾ അവതരിപ്പിക്കാൻ അവർക്കായല്ലോ. അത്തരം കൃതികളെ മഹത്തായ സയൻസ് ഫിക്ഷനുകളുടെ കൂട്ടത്തിൽ പെടുത്തേണ്ടതാണ്.
കടൽ വെള്ളരിയ്ക്ക ഒരു പച്ചക്കറി അല്ല. എങ്കിലും ഇത് ഭക്ഷണമായി ഉപയോഗിക്കുന്നു. അമേരിയ്ക്ക ഉൾപ്പടെ ചില വിദേശ രാജ്യങ്ങളിൽ ഇത് ഒരു വിശിഷ്ട വിഭവമാണ്. പോഷക സമൃദ്ധമാണ്. കടൽ വെള്ളരിയ്ക്കയിൽ സൂപ്പ്, സ്റ്റ്യൂ, അച്ചാറുകൾ എന്നിവ ഉണ്ടാക്കുന്നു.
ഉണങ്ങിയ കടൽ വെള്ളരിക്ക അമേരിക്കയിൽ ഭക്ഷ്യ മാർക്കറ്റിൽ മറ്റു ഭക്ഷണങ്ങളോടൊപ്പം പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. വിലയൽപം കൂടും എന്നേയുള്ളു.
ചൈനീസ് മെഡിസിനിൽ കാൻസറുകൾ, സന്ധിവാതം, ലൈംഗിക ശേഷിക്കുറവ്, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഔഷധമായി പ്രയോഗിക്കുന്നു.
കടൽ വെള്ളരിയ്ക്ക ലോകമെമ്പാടുമുള്ള കടലുകളിൽ വിളയുന്നു എന്നു പറഞ്ഞുവല്ലോ. ഇവ ഫൈലം ഇക്കൈനോഡർമേറ്റ (phylum echinodermata) യിൽ പെടുന്നു. ഹോളോതൂറിഡേയാണ് കുടുംബം (family Holothuridae). ഹോളോതൂറിയ സ്കാബ (Holothuria scaba), ഹോളോതൂറിയ അട്രാ (Holothuria atra), ഹോളോതൂറിയ യൂറോബിലിസ് (Holothuria urobilis) എന്നിങ്ങനെ അനവധിയിനം കടൽ വെള്ളരിയ്ക്കകൾ ഉണ്ട്. സീ കുകുമ്പർ(sea cucumber) എന്നാണ് ഇംഗ്ലീഷിൽ ഇവറ്റകളുടെ പേര്.

                             ഡോ.വേണു തോന്നയ്ക്കൽ                              വാഴക്കുല കണ്ട കിനാവ്          വാഴക്കുല കണ്...
04/11/2025


ഡോ.വേണു തോന്നയ്ക്കൽ
വാഴക്കുല കണ്ട കിനാവ്

വാഴക്കുല കണ്ട കിനാവുകളിൽ അരിവാൾ എത്തി. തള്ളവാഴയുടെ ചുവട്ടിൽ നിന്ന കുഞ്ഞൻ തൈകൾ അത് കണ്ട് കൗതുകപ്പെട്ടു. വാഴക്കുലയുടെ അതിജീവനത്തിന്റെ കരുത്ത്. അതാണവിടെ കണ്ടത്.
എന്താണുണ്ടായത്.
വാഴക്കുല കാണാത്തവർ വിരളമായിരിക്കും. വാഴക്കുലയിൽ കായ്കൾ മുകളിലേക്ക് അരിവാളിന്റെ ആകൃതിയിൽ വളഞ്ഞാണ് വളരുന്നത്. ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.
ഗ്രാവിറ്റി അഥവ ഭൂഗുരുത്വമാണതിന് കാരണം. ഭൂമി ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബലമാണ് ഗ്രാവിറ്റി (gravity). വാഴക്കുലയിലെ കായ്കൾ ഗ്രാവിറ്റി അതിജീവിച്ച് മുകളിലേക്ക് വളരുമ്പോൾ അതിൻറെ ഉടലിൽ ഉണ്ടാവുന്നതാണ് ഈ വ്യതിയാനം.
ഗ്രാവിറ്റിയും ഉടലുമാത്മാവും തമ്മിലൊരു യുദ്ധം. തന്റെ ചുറ്റുപാടിൽ ഓരോ ജീവിയും യുദ്ധങ്ങളിലൂടെയാണ് അതിജീവിക്കുന്നത്.
അതിജീവനവും ജീവിത വിജയവും സാരവത്തായ യുദ്ധങ്ങളുടെ ആകെത്തുക യാണ്. ഇവിടെ വാഴക്കുല ഒരു സിംബൽ ആണ്. ഒരു അടയാളവും ബോധവുമാണ്.
നിങ്ങൾ ഒരു കല്ല് ആകാശത്തേക്ക് എറിഞ്ഞാൽ അത് ഭൂമി വിട്ട് സ്വർഗ്ഗരാജ്യം തേടി പോവുകയൊന്നുമില്ല. മടങ്ങി വരും. കാരണമെന്താ. ഗ്രാവിറ്റി.
അപ്പോൾ ആകാശ ഗോളങ്ങളിലേക്ക് പേടകങ്ങൾ കുതിക്കുന്നതോ. അവ ഭൂമിയുടെ ഗ്രാവിറ്റേഷൻ ഫോഴ്സിനെ അഥവ ഭ്രൂഗുരുത്വ ബലത്തെ അതിജീവിക്കുന്നു.
വാഴക്കുല മാത്രമല്ല എല്ലാത്തരം ചെടികളും ആകാശം നോക്കിയാണ് വളരുന്നത്. സസ്യജാലങ്ങൾ സൂര്യനെ പ്രണയിക്കുന്നു. അവയ്ക്ക് കാമുക സൂര്യനെ നോക്കിയിരിക്കാനുള്ള പ്രേരണയും താല്പര്യവുമുണ്ട്. അതാണ് ഫോട്ടോട്രോപ്പിസം (phototropism). സസ്യ ജാതികൾ വെളിച്ചമുള്ള ദിശയിലേക്ക് വളരുന്നു. അതൊരു ജൈവ ബോധമാണ്. തങ്ങളുടെ ആവശ്യത്തിൽ നിന്നും ഉല്പാദിപ്പിക്കപ്പെട്ട പ്രണയമാണ്.
ജീവശാസ്ത്രപരമായി പ്രണയം ഒരു ആവശ്യകതയിൽ നിന്നും ആർജിച്ച ബോധവും അനുഭവവും ആണല്ലോ. അത് നാഡീ ബന്ധിതമായ ഒരു ജൈവ പ്രക്രിയയാണ്. ജീവിക്ക് ആവശ്യമുള്ള കാലമത്രയും അത് നിലനിൽക്കും.
മസ്തിഷ്ക കോശങ്ങളിൽ ഘനീഭവിച്ച ഭാവനയുടെ നിറഞ്ഞാട്ടത്തിൽ പിറന്നു വീഴുന്ന പ്രണയത്തിന്റെ ആകൃതിയുള്ള കവിതകൾക്കും ഗാനങ്ങൾക്കും ലൈംഗിക ഹോർമോണുകളുടെ ഗന്ധമാണ്. കാറ്റിനൊത്തു പാടുന്ന ഓടക്കുഴലിന് എന്തുകൊണ്ട് താൻ പാടുന്നു എന്നറിയില്ല.
ഭൂലോകത്തുള്ള മുഴുവൻ ജീവജാലങ്ങൾക്കും ആഹാരം ഉല്പാദിപ്പിക്കുന്നത് സസ്യങ്ങളാണ് (producers). സാങ്കേതികമായി ഫോട്ടോസിന്തസിസ് (photosynthesis). സൗരോർജത്തെ തന്മാത്രകളിൽ (ATP) പൂട്ടി ഭക്ഷണമായി ജീവജാതികൾക്ക് വിളമ്പുന്ന ഭക്ഷ്യോൽപാദകർ. അതാണ് സസ്യകുലം. നാം തിന്നാൻ വേണ്ടി മാത്രം പിറന്നവർ. ഉപഭോക്താക്കൾ (consumers) എന്ന് അടയാളപ്പെടുത്താം. സസ്യകുലം ഇവരോട് പൊറുക്കട്ടെ.
തിന്നാൻ വേണ്ടി ജീവിക്കുന്നവരെ ചില ഹോട്ടലുകൾക്ക് മുന്നിലെ ക്യൂകളിൽ കണ്ടിരിക്കുന്നു. എപ്പോഴോ അവരിൽ പലരെയും ആശുപത്രികളിൽ വിദഗ്ദ്ധരുടെ കൺസൾട്ടിംഗ് മുറികളുടെ മുന്നിലെ ക്യൂവിലും കാണാനായി. പഞ്ചന ക്ഷത്ര ഹോസ്പിറ്റലുകൾക്ക് വളർന്നു പന്തലിക്കാൻ ഇതിൽപരം സഹായമെന്ത്.
അതവിടെ നിൽക്കട്ടെ. പടവലങ്ങ (snake gourd) താഴേക്ക് വളരുന്നതോ. പിന്നെയും തോറ്റു. അതിന്റെ വളരുന്ന അഗ്രഭാഗം ഒന്ന് ശ്രദ്ധിച്ചു നോക്കുക. എപ്പോഴും മുകളിലേക്ക് ചെറുതായിട്ടെങ്കിലും വളഞ്ഞിരിക്കും. പടവലങ്ങയുടെ നീളവും ഭാരവും കൊണ്ട് ഗ്രാവിറ്റിയെ അതിജീവിക്കാനുള്ള ശേഷി കുറവാണ്.
വലിപ്പം കുറഞ്ഞ പടവലങ്ങ കാണുക. മലയാള അക്ഷര ലിപികളിൽ മനോഹരിയായ "റ" തിരിച്ചിട്ടതു പോലെ വളഞ്ഞിരിക്കുന്നത് കാണാം.
പടവലങ്ങ മുകളിലേക്ക് വളരാതെ താഴേക്ക് നീളത്തിൽ, വലിപ്പത്തിൽ, വരുന്നതിലേക്ക് കർഷകർ അതിൻറെ അഗ്രത്തിൽ കല്ല് ചരടിൽ കെട്ടിയിരിക്കുന്നത് ചിലരെങ്കിലും കണ്ടിട്ടുണ്ടാവും. ഇനിയും കണ്ടിട്ടില്ലാത്തവർ ഒരു പച്ചക്കറി തോട്ടം സന്ദർശിക്കുക. കർഷകരോട് ചോദിക്കാനും മടിക്കേണ്ട.
അപ്പോൾ മത്തനോ.

                                ഡോ.വേണു തോന്നയ്ക്കൽ                 പാറമടകൾ സ്വപ്നം കാണാറുണ്ടോ           ഇടുക്കിയിലെ ഒരു...
04/11/2025


ഡോ.വേണു തോന്നയ്ക്കൽ
പാറമടകൾ സ്വപ്നം കാണാറുണ്ടോ

ഇടുക്കിയിലെ ഒരു പാറക്കുളത്തിൽ സഹോദരിമാരായ രണ്ട് ചെറിയ കുട്ടികൾക്ക് അപകടമുണ്ടായി. ആ വാർത്ത മനുഷ്യത്വം അല്പമെങ്കിലും ശേഷിക്കുന്നവരുടെ
മനസ്സുകളിൽ ഏറ്റ കനത്ത പ്രഹരമായിരുന്നു.
അപകടത്തിൽ പെട്ട കുട്ടികൾക്ക് ജനം ആദരാഞ്ജലികൾ അർപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് അനുശോചനങ്ങൾ സംഘടിപ്പിച്ചു. ഒക്കെയും കഴിഞ്ഞു. കുടുംബത്തിനും രാഷ്ട്രത്തിനും ഉണ്ടായ നഷ്ടങ്ങൾക്ക് ആരാവും ഉത്തരം പറയുക.
ഇത്തരം അപകടങ്ങൾ നമ്മുടെ നാട്ടിൽ ആദ്യത്തേതല്ല. ഒടുവിലത്തേത് ആകണമെന്ന് ഏവരും ആഗ്രഹിക്കുമ്പോഴും അപകടങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
കളിമൺ ഖനനം, കരിമ്പാറ ഖനനം, വെട്ടുകല്ല് ഖനനം എന്നിങ്ങനെ ധാരാളം ചെറുകിട ഖനികൾ അധികൃതരുടെ അംഗീകാരത്തോടെയും അല്ലാതെയും നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. എന്തു കൊണ്ട് അംഗീകാരമില്ലാതെ ഇത്തരം ഖനികൾ പ്രവർത്തിക്കുന്നു എന്നതിന് ഉത്തരം പറയേണ്ടത് ഭരണ കൂടമാണ്.
നൂറടിയിലേറെ താഴ്ചയിൽ പ്രവർത്തിക്കുന്ന ഇത്തരം ഖനിയിടങ്ങൾ ആവശ്യം കഴിഞ്ഞ് അതേ പടി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. മഴക്കാലത്ത് ഈ കുഴികളിൽ വെള്ളം നിറയുന്നതോടെ വലിയ കുളങ്ങളും ചെറിയ തടാകങ്ങളുമായി മാറുന്നു.
ഇത്തരം ജലാശയങ്ങളിൽ അഥവ മടകളിൽ ആണ് മനുഷ്യരും വളർത്തു മൃഗങ്ങളും അപകടപ്പെടുന്നത്. ഈ മടകളുടെ അനാട്ടമി അജ്ഞാതമാകയാൽ ഇതിൽ വീഴുന്നവരെ രക്ഷിക്കുക ഏറെ ക്ലേശകരമാണ് .
പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം മിനി ഖനികൾക്ക് ചുറ്റിലും വേലി ഉറപ്പാക്കേണ്ടതും പ്രവർത്തനം നിലച്ച ഖനികൾ മണ്ണ് കൊണ്ട് മൂടേണ്ടതുമാണ്. അത് നടപ്പിൽ വരുത്തേണ്ടത് പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
എന്നാൽ അഭ്യസ്തവിദ്യരായ ജനത തിങ്ങിപ്പാർക്കുന്ന നമ്മുടെ നാട്ടിൽ ഭരണ കൂടങ്ങൾ അതിനു തയ്യാറാവുന്നില്ല. മാത്രമല്ല ജനം അക്കാര്യത്തിൽ തീരെ ബോധവാന്മാരും അല്ല.
ഇത്തരം മടകളിൽ അബദ്ധത്തിൽ വീണു പോകുന്നവരും പതിയിരിക്കുന്ന അപകടം അറിയാതെ എടുത്തു ചാടുന്നവരും ഉണ്ട്. പാറ മടകൾ മാത്രമല്ല ഏതു ജലാശയം കണ്ടാലും കുട്ടികൾ അതിൽ ഇറങ്ങുക സ്വാഭാവികമാണ്. അത് അവരുടെ മനസ്സുമായി ബന്ധപ്പെട്ട വിഷയമാണ്. ഇവിടെയും ബോധവൽക്കരണവും വിദ്യാഭ്യാസവും വേണ്ടതാണ്.
മത്സ്യബന്ധന തൊഴിലാളികൾ മിക്കവരും പാർക്കുന്നത് കടലോരത്താണ്. അവരുടെ കുഞ്ഞുങ്ങൾ ഉണർന്നിരിക്കുന്ന നേരമത്രയും കടൽ തിരകൾക്കൊപ്പവും. എന്തു കൊണ്ട് അവർ കടലിൽ അപകടപ്പെടുന്നില്ല. അവർക്ക് അക്കാര്യത്തിൽ വിദ്യാഭ്യാസം ഉണ്ട്. വിദ്യാഭ്യാസം നൽകിയത് മാതാപിതാക്കളും കടലോര സമൂഹവും കടലും ആണ്. ഭക്ഷണപ്പൊതിയും പുസ്തക കെട്ടുമായി സ്കൂളിൽ പോയി പഠിക്കുന്നത് മാത്രമാണ് വിദ്യാഭ്യാസം എന്ന് കരുതരുത്.
ചുറ്റുപാടുകളെ അതിജീവിക്കാനുള്ള ബോധവൽക്കരണം സ്വഗൃഹത്തിൽ നിന്നാണ് പ്രാഥമികമായി പഠിക്കേണ്ടത്. അക്കാര്യത്തിൽ മാതാപിതാക്കളിൽ എത്ര പേർക്ക് വേണ്ടത്ര അറിവുണ്ട്. അറിവ് പകർന്നു നൽകാൻ പക്വതയും നേരവും ഉണ്ട് എന്ന് കൂടി ചിന്തിയ്ക്കേണ്ടതാണ്. കാര്യങ്ങളുടെ പോക്ക് അവ്വിധമാണ്.
നമുക്ക് ആഗോള കാര്യങ്ങൾ വായിച്ചറിയാനും അതേക്കുറിച്ച് ചർച്ചകൾ നടത്താനുമുള്ള അറിവും കഴിവും താൽപര്യവും ഉണ്ട്. എന്നാൽ സ്വന്തം കണ്ണുകൾക്ക് മുന്നിൽ വീണുടയുന്ന ജീവനുകൾ കാണാനും അപകടങ്ങൾ മനസ്സിലാക്കാനും കഴിയാതെ പോവുന്നതെന്തുകൊണ്ട്. നമ്മുടെ മനുഷ്യത്വവും മനസാക്ഷിയും മരിച്ച് മരവിച്ചു പോയോ.
വ്യക്തികൾ അപകടപ്പെടുന്നത് വ്യക്തികളുടെയോ കുടുംബങ്ങളുടെയോ മാത്രം പ്രശ്നമായി കരുതേണ്ട. അത് രാഷ്ട്രത്തിന്റെത് കൂടിയാണ്. മാനവ വിഭവ ശേഷിയാണ് രാഷ്ട്ര വികസനത്തിന്റെ ആണിക്കല്ല്.
ഓരോ കുഞ്ഞും രാഷ്ട്രത്തിൻറെ സ്വത്ത് ആയിട്ടാണ് പിറക്കുന്നത് എന്ന ബോധത്തിൽ നിന്നു വേണം ചിന്തയ്ക്ക് തിരിയിടേണ്ടത്. സ്കൂളുകളും കലാ സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ ഉത്തരവാദിത്വവും സമൂഹത്തെ ബോധവൽക്കരിക്കാനുള്ള പാഠവവും പ്രദർശിപ്പിയ്ക്കണം.
ഇവിടെ ബോധവൽക്കരണങ്ങളേക്കാൾ അതിന്റെ പരസ്യങ്ങൾക്കാണ് പ്രാധാന്യം. അതും പഠന വിധേയമാക്കണം. ചട്ടങ്ങളും നിയമങ്ങളും പുസ്തകത്താളുകളിൽ ഉറങ്ങാനുള്ളതല്ല. അത് പ്രവർത്തിയിൽ കൊണ്ടുവരാൻ ഭരണകൂടങ്ങൾക്കാവണം. ഭരണകൂടത്തിൻ്റെ സ്ഥാനത്ത് ഉത്തരവാദിത്വപ്പെട്ട സ്ഥാപനമോ സമിതിയോ ആവാം.
മൊബൈൽ ഫോണുകളിൽ ഉൾപ്പെടെ ഉറങ്ങിക്കിടക്കുന്ന യുവത്വം ഉണരണം. ന്യായമായ ആവശ്യങ്ങളിൽ ആരോഗ്യകരമായി പ്രതികരിക്കണം. അപ്പോൾ മാത്രമേ ഇത്തരം അപകടങ്ങൾക്ക് ഒരറുതി ഉണ്ടാവുകയുള്ളു.

                          ഡോ.വേണു തോന്നയ്ക്കൽ                                       ഡൈനസോർ മുട്ട          ചൈനയിലെ Jiangx...
03/11/2025


ഡോ.വേണു തോന്നയ്ക്കൽ
ഡൈനസോർ മുട്ട

ചൈനയിലെ Jiangxi പ്രവിശ്യയിൽ നിന്നും ഡൈനസോർ ഭ്രൂണ (മുട്ട) ത്തിന്റെ ജീവാംശം അഥവ ഫോസ്സിൽ (fossil) ഗവേഷകർ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് ജിയോ സയൻസ്സസ് (University of Geosciences) ആണ് ഈ കണ്ടെത്തൽ പുറം ലോകത്തെ അറിയിച്ചത്.
കണ്ടെത്തിയ ഫോസിൽ മുട്ട ഭീമാകാരനായ ഒരു ഡൈനസോറിന്റേതാണ്. അവ ഡക്ക്ബിൽഡ് ഡൈനസോർ (duckbilled dinosaur) ഗണത്തിൽ പെടുന്നു.
ഡക്ക് ബില്‍ഡ് ഡൈനസോറുകൾ സസ്യഭോജികൾ ആണ്. ഇവ ഹാഡ്രോസോറിഡെ (Hadrosauridae) കുടുംബത്തിൽ ഉൾപ്പെടുന്നു. ഡൈനസോറുകളുടെ സമ്പൂർണ്ണ വംശനാശത്തിന് തൊട്ടു മുമ്പുള്ള കാലത്താണ് അവ ജീവിച്ചിരുന്നത്.
ഇന്നേക്ക് 66 മുതൽ 245 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് ഡൈനസോറുകൾ ഈ ഭൂതലം അടക്കി വാണിരുന്നത്. കാലഗണന പ്രകാരം അക്കാലം മിസൊസോയ്ക് യുഗം (mesozoic era). ഡൈനസോർ അടക്കി വാണിരുന്ന കാലമായതു കൊണ്ട് ഏജ് ഓഫ് ഡൈനസോർ (age of dinosaur) എന്നും അറിയപ്പെടുന്നു.
അവ ഈ ലോകം വിട്ടു പോകാൻ പല കാരണങ്ങൾ ശാസ്ത്രജ്ഞർ പറയുന്നുണ്ട്. ഏതായാലും ഇന്ന് അവ നമുക്കൊപ്പം ഇല്ല. അവയുടെ ജീവാംശം മാത്രമാണ് അവയെ തിരിച്ചറിയാനും അത്തരം ഒരു ജീവി വർഗ്ഗം ഇവിടെ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നത്.

Address

Manama

Website

Alerts

Be the first to know and let us send you an email when Dr. Venu Thonnakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Venu Thonnakkal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram