Dr. Venu Thonnakkal

Dr. Venu Thonnakkal Tips to attain better physical and mental health

                                   അധ്യായം : പതിനാറ്                                         സെമിത്തേരിയിലെ പ്രേതം      ...
16/12/2025


അധ്യായം : പതിനാറ്
സെമിത്തേരിയിലെ പ്രേതം
ഡോ. വേണുതോന്നയ്ക്കൽ

മേഘങ്ങൾ വകഞ്ഞു മാറ്റി ഉദിച്ചുയരുന്ന സൂര്യഗോളം കണ്ണുകളിൽ ഉൻമാദമുണർത്തുന്ന ദൃശ്യ വിരുന്നാണ്. മാനത്ത് ഉരുമ്മി നിൽക്കുന്ന ഗിരി ശൃംഗങ്ങൾക്കിടയിലൂടെ വർണ്ണാഭമായ ആകാശപ്പുറങ്ങളുടെ കാഴ്ച.
ജ്വലിക്കുന്ന സൂര്യ തേജസ് തന്നിലേക്ക് ആവാഹിക്കാൻ കന്യാകുമാരി മുതൽ തീരം തേടുന്നവർ അനവധി. അവിടെങ്ങും ഉദഗമണ്ഡലം നീലഗിരി മലകളിലെ ടൈഗർ ഹിൽസ് (tiger hills) മാനത്ത് വരച്ചിടുന്ന വർണോത്സവം കാഴ്ചപ്പെടുന്നില്ല. നീലഗിരിയിലെ ടൈഗർ ഹിൽസ് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,240 മീറ്റർ ഉയരത്തിലാണ്.
നീലഗിരി ദൊഡ്ഡബെട്ട (Doddabetta) ഗിരി ശൃംഗത്തിന്റെ താഴ്‌വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടൈഗർ ഹിൽസ് എന്ന് കേൾക്കുമ്പോൾ അത് ഒരു കുന്നിൻ്റെ പേരാണ് എന്ന് കരുതരുത്. നീലഗിരിയിൽ ഊട്ടിക്കും കൂനൂരിനും സമീപമുള്ള ഏതാനും ചെറിയ കുന്നുകളെ സൂചിപ്പിക്കുന്ന പൊതുവായ പേരാണിത്. ബ്രിട്ടീഷ് രാജിന്റെ കാലത്ത് പ്രസ്തുത കുന്നുകളിൽ കടുവകൾ അലഞ്ഞു നടന്നിരുന്നുവത്രേ. അതിനാലാണ് സ്ഥലത്തിന് ആ പേര്.
ഇപ്പോൾ അവിടെ പകൽ നേരം കടുവകൾ കാണാനില്ല. ഊട്ടിയുടെ സമീപ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കടുവ ഇറങ്ങുന്നതും പരിസരവാസികളെയും യാത്രികരേയും ആക്രമിക്കുന്നതും സാധാരണ സംഭവമായി മാറിയിരിയ്ക്കുന്നു. നീലഗിരിയിൽ കടുവകൾക്കായി സംരക്ഷിത പ്രദേശമുണ്ട്.
പ്രസ്തുത പ്രദേശവും അവിടെ നിന്നുള്ള കാഴ്ചകളും സുന്ദരമാണെങ്കിലും ടൈഗർ ഹിൽസ് ഊട്ടിയിലെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല. കാഴ്ചക്കൊത്ത് വിനോദ സഞ്ചാരികളുടെ വലിയ തെരക്കൊന്നും അവിടെ കാണാറില്ല.
പുഷ്പസമൃദ്ധമായ പുൽമേടുകളും കുന്നുകളും നിറഞ്ഞ താഴ്‌വരയുടെ വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. സന്ദർശകർക്ക് സൂര്യോദയവും സൂര്യാസ്തമയവും കാണാൻ അനുയോജ്യമായ സ്ഥലമാണിത്.
തുടക്കക്കാർക്കും പരിചയസമ്പന്നരായ ഹൈക്കർമാർക്കും (hiker) ടൈഗർ ഹില്ലിലേക്ക് ട്രെക്കിംഗ് പാതകളുണ്ട്. ട്രക്കിംഗിന് പോവുന്നവർ നല്ല പാദരക്ഷകൾ ധരിക്കുകയും കുടിവെള്ളവും ലഘുഭക്ഷണവും കരുതുകയും വേണം. ദുർഘടം പിടിച്ച വനപാതകളിലൂടെ സാഹസികരായി വനയാത്ര നടത്തുന്നവരാണ് ഹൈക്കർമാർ.
ഇവിടം കുന്നുകളുടെയും കാപ്പിത്തോട്ടങ്ങളുടെയും വിശാലമായ കാഴ്ചകൾക്ക് പേരു കേട്ടതാണ്. വിവിധ നിറങ്ങളിൽ ചായമെഴുതുന്ന ആകാശം ഇവിടെ നിന്നുള്ള മനോഹര കാഴ്ചയാണ്. ഈ അമൂല്യ കാഴ്ചകൾ ആരുടെ മനസ്സിലാണ് മധുരം നിറയ്ക്കാത്തത്.
ടൈഗർ ഹില്ലിന്റെ മുകളിൽ ഒരു പുരാതന ഗുഹയുണ്ട്. ഈ ഗുഹ പുരാണങ്ങളുമായും ഇതിഹാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവത്രേ. ഇത് ആദിവാസികളുടെ താമസ്സസ്ഥലമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അത് സ്വാഭാവികം. എന്നാൽ അക്കാര്യത്തിൽ തെളിവുകളോ വിശ്വസനീയമായ പഠനങ്ങളോ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
നീലഗിരിയിലെ ആദിവാസി സമൂഹം ഗുഹയിൽ താമസിച്ചിട്ടില്ല എന്നതിന് ശാസ്ത്രീയമായ നിഗമനങ്ങൾ ഉണ്ട്. പ്രസ്തുത പ്രദേശത്ത് ജീവിച്ചിരുന്നത് തോഡ ആദിവാസി ഗോത്രമാണ്. ടോഡ ഗോത്രം ഗുഹകളിലല്ല, മുള കൊണ്ട് നിർമ്മിച്ച ബാരൽ-വോൾട്ട് കുടിലുകളിലാണ് താമസിക്കുന്നത്. ഇതര ഗോത്ര സമൂഹങ്ങളും കുടിലുകളിലാണ് താമസ്സിച്ചിരുന്നത്. അപ്പോൾ ഗുഹയെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും നാം കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു.
മലയ്ക്ക് മുകൾപ്പരപ്പിൽ ഗുഹക്ക് സമീപം ശവ കുടീരങ്ങളും പ്രതിമകളും ഒരു ശുദ്ധജല തടാകമുണ്ട്. ഈ പർവ്വത പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ശുദ്ധജല തടാകം. ആവശ്യമുള്ളവർക്ക് കുടിവെള്ളം അവിടെ നിന്നും ശേഖരിക്കാം. നടന്ന് ക്ഷീണിച്ചവർക്ക് തണുത്ത വെള്ളത്തിൽ ക്ഷീണമകറ്റാം.
പല കുന്നുകൾ ചേർന്നതാണ് ടൈഗർ ഹിൽസ് എന്ന് പറഞ്ഞുവല്ലോ. അക്കൂട്ടത്തിൽ കൂനൂരിലെ ഒരു വ്യൂ പോയിന്റും (view point) ടൈഗർ ഹിൽസ് സെമിത്തേരിയും (tiger hills cemetery) ഉൾപ്പെടുന്നു. വ്യൂ പോയിൻ്റ് പ്രകൃതി ദൃശ്യങ്ങളുടെ കാര്യത്തിൽ ശ്രദ്ധേയമാണ്. നീലഗിരി കുന്നുകളുടെ വിശാലമായ കാഴ്ചകൾക്കും ആകാശത്തിന്റെ മാറുന്ന നിറങ്ങൾക്കും ഈ വ്യൂ പോയിന്റ് പ്രശസ്തമാണ്.
ടൈഗർ ഹിൽ സെമിത്തേരിയും പ്രകൃതി ദൃശ്യങ്ങൾക്ക് പ്രസിദ്ധമാണ്. അതേ സമയം പ്രാദേശിക നാടോടിക്കഥകളിൽ പ്രേതബാധയ്ക്ക് പേരുകേട്ടിടവുമാണ്. പ്രേതകഥകളുമായും നിഗൂഢതയുമായും സെമിത്തേരി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നാട്ടുകാർക്കിടയിൽ ഈ പ്രദേശം പ്രേത ബാധയുള്ള പ്രദേശമാണ്. 1905-ൽ യൂറോപ്യൻ നിവാസികൾക്കായി സ്ഥാപിതമായ കൂനൂരിലെ ഒരു ചരിത്ര പ്രസിദ്ധമായ സെമിത്തേരിയാണിത്. വ്യത്യസ്തമായ ഗോതിക്-നവോത്ഥാന വാസ്തുവിദ്യ (Gothic-renaissance architecture) ഇതിൽ നിറയെ കാണാം.
ഇപ്പോൾ അത് കാഴ്ചയ്ക്കനുവാദമില്ലാതെ ശാശ്വതമായി അടച്ചിരിക്കുന്നു, മനോഹരവും ശിൽപഭദ്രവുമാണെങ്കിലും ഒരു പ്രദേശം അടച്ചിടപ്പെട്ടാൽ അത് കുറെശ്ശെ നശിക്കാൻ തുടങ്ങും. അതൊരു ശ്മശാന ഭൂമി കൂടിയാണെങ്കിൽ ഭയപ്പെടുത്തുന്ന പ്രേത കഥകൾ പിറക്കാനും താമസമുണ്ടാവില്ല. ടൈഗർ ഹിൽസ് സെമിത്തേരിയുടെ അവസ്ഥയും അപ്രകാരം തന്നെ.
നിരന്തരം നശിച്ചു കൊണ്ടിരിക്കുന്ന കൊളോണിയൽ കാലത്തെ ശവക്കുഴികൾ നിറഞ്ഞതും ഒറ്റപ്പെട്ട ശ്മശാന ഭൂമികയും ചുറ്റുമുള്ള തേയിലത്തോട്ടങ്ങളും, മൂടൽ മഞ്ഞ് നിറഞ്ഞ കുന്നുകളാൽ പുണർന്ന വിജനവും വന്യവും നിഗൂഢവുമായ കാനനാന്തരീക്ഷവും ഇടയ്ക്കിടെ മുരൾച്ചയോടെ വീശിയടിക്കുന്ന കാറ്റും കാഴ്ചക്കാരൻ്റെ മനസ്സിൽ ഭീകരത വാരി വിതറാൻ പര്യാപ്തമായിരുന്നു. അങ്ങനെ സെമിത്തേരിയും പരിസരവും പ്രദേശത്ത് എത്തുന്നവരുടെ മനസ്സുകളൽ നിഗൂഡമായ ഭീകരതയ്ക്ക് ഇടം നേടി.
ഇവിടെ പ്രേതങ്ങളെ ആരും കണ്ടിട്ടില്ല. പ്രേത സാന്നിദ്ധ്യവും അറിഞ്ഞിട്ടില്ല. എങ്കിലും പ്രചരിപ്പിക്കപ്പെട്ട ഭയാനകമായ പ്രേത കഥകൾ ദുർബ്ബല മനസ്കരായ കാഴ്ചക്കാരെ ഭയത്തിൻ്റെ മുൾമുനയിൽ നിറുത്താൻ ധാരാളം. കൂടാതെ സോഷ്യൽ മീഡിയയിലും യാത്രാ ബ്ലോഗുകളിലും പങ്കിടുന്ന ഭയാനകമായ കഥകൾ പ്രേത വിശ്വാസത്തിന് ആക്കം കൂട്ടി. ഈ പ്രദേശം വൈകുന്നേരങ്ങളിലും രാത്രി കാലങ്ങളിലും ഭയാനകമെന്ന് സന്ദർശകർ വിശേഷിപ്പിച്ചിട്ടുണ്ട്. സ്വാഭാവികം. പ്രേതങ്ങൾക്കഴിഞ്ഞാടാൻ പറ്റിയ നേരമതാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഫോട്ടോഗ്രഫിക്ക് ഏറെ സാധ്യതയുള്ള ഒരു പ്രദേശമാണിത്. കൈയ്യിൽ ഒരു ക്യാമറയും മനസ്സിൽ അത്യാവശ്യം ചിത്ര ബോധവും കൂട്ടിനുണ്ടെങ്കിൽ ഏതു പ്രേതം വന്നാലും ഒന്നുമറിയാതെ ചിത്രമൊപ്പിയെടുക്കാൻ മാത്രമാവും ശ്രദ്ധ.
കുടി വെള്ളം, ശീതള പാനീയം, ലഘു ഭക്ഷണം എന്നിവ കൊണ്ടു പോകുന്ന ബാഗുകൾ, പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ ഒന്നും തന്നെ അവിടെ വലിച്ചെറിയാൻ അനുവദിക്കുന്നതല്ല. അതു പോലെ തന്നെ പ്രദേശത്ത് മദ്യപാനവും അരുത്.
തങ്ങൾ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിഞ്ഞു എന്നും ആഘോഷപൂർവ്വം മദ്യപിച്ചു എന്നും അവകാശപ്പെടുന്ന ഒരുപാട് പേർ ഇത് വായിക്കുന്നുണ്ടാവും. അരുതാത്തത് ചെയ്യുവാനും അതു പറഞ്ഞ് വീമ്പിളക്കുവാനും മലയാളിക്ക് പ്രത്യേകം വാസനയുണ്ട്.
പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ മറ്റൊരു ടൈഗർ ഹിൽസ് കൂടിയുണ്ട്. അത് ഹിമാലയത്തിലെ സൂര്യോദയ കാഴ്ചകൾക്ക് പേരുകേട്ടതാണ്. ഡാർജിലിങ്ങിലെ ടൈഗർ ഹിൽസും നീലിമലയിലെ ടൈഗർ ഹിൽസുമായി ആശയക്കുഴപ്പത്തിൽ ആകരുത്.
പട്ടണ ഹൃദയത്തിൽ നിന്നും ഏതാണ്ട് 6 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ നമുക്ക് ടൈഗർ ഹിൽസിൽ എത്താം. അതിലേക്ക് വാഹനം ലഭ്യമാണ്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രവേശനം.

                                 അധ്യായം : പതിനഞ്ച്               ശിരസ്സിൽ ഒരു സ്വർഗ്ഗ കവാടം                  ഡോ. വേണു ത...
16/12/2025


അധ്യായം : പതിനഞ്ച്
ശിരസ്സിൽ ഒരു സ്വർഗ്ഗ കവാടം
ഡോ. വേണു തോന്നയ്ക്കൽ

നീലഗിരിയുടെ ശിരസിൽ ഒരു സ്വർഗ്ഗ കവാടം. അതാണു ദൊഡ്ഡബെട്ട (Doddabetta) ഗിരി ശൃംഗം. കടൽ നിരപ്പിൽ നിന്നും 2637 മീറ്റർ ഉയരമുള്ള പ്രദേശമാണിത്.
ദൊഡ്ഡബെട്ട ഒരു കന്നട ശബ്ദമാണ്. വലിയ പർവ്വത നിര എന്നാണ് അതിനർത്ഥം. ഊട്ടിയുടെ ഹൃദയ ഭാഗത്തു നിന്നും ഏതാണ്ട് ഒൻപത് കിലോമീറ്റർ ദൂരം റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെയെത്താം.
നീലഗിരിയിലെ ദൊഡ്ഡബെട്ട കൊടുമുടി പര്യവേക്ഷണം ചെയ്തതിലും അതിലെ ടൂറിസ്റ്റ് സാധ്യത കണ്ടെത്തിയതിലും രേഖപ്പെടുത്തിയതിലും ഒരു വ്യക്തിയുടെ പേര് പോലും പ്രത്യേകം എടുത്ത് പറയാനാവില്ല. അക്കാര്യത്തിൽ സാഹസികരായ അനവധി വിനോദ സഞ്ചാരികൾക്കും കാലത്തിനും പങ്കുണ്ട്. ഇന്ന് ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ അവിടം സന്ദർശിക്കുന്നു.
അതു പോലെ മുൻപ് കാലങ്ങളിലും പലരും സന്ദർശിക്കുകയും രേഖ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ദൊഡ്ഡബെട്ട എന്ന പേര് പോലും നീലഗിരി മേഖലയുടെ വിശാലമായ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിനോദ സഞ്ചാരികൾ എത്തുന്നതിന് മുമ്പ് ഈ നീലഗിരി ശൃംഗം മറ്റാരും അറിഞ്ഞിരുന്നില്ലേയെന്ന് ഊട്ടിയുടെ ചരിത്രമറിയുന്നവർ ചോദിയ്ക്കാം. തീർച്ചയായും ഒരു വിനോദസഞ്ചാര കേന്ദ്രമാകുന്നതിന് വളരെ മുമ്പു തന്നെ നീലഗിരി ആദിവാസി ഗോത്ര ജനതയ്ക്ക് ഈ പ്രദേശം അറിയാമായിരുന്നു. ആദിവാസി ഗോത്രത്തിൻ്റേതാണല്ലോ നീലഗിരി കുന്നുകൾ.
ആദിവാസി ഗോത്രത്തിന് പ്രദേശം സ്വന്തമെന്ന് വച്ച് ലോകമറിയണമെന്നില്ല. മാത്രമല്ല ഇംഗ്ലീഷുകാരുടെ അടിമയായ നമ്മുടെ മസ്തിഷ്കത്തിൽ സ്വാതന്ത്ര ബോധമുണർത്താൻ ഇംഗ്ലീഷുകാരും ഇംഗ്ലീഷ് ഭാഷയും വേണ്ടി വന്നു എന്നതാണ് ഏറെ കൗതുകം. ഊട്ടിയെ ലോകമറിയാനും ഇംഗ്ലീഷുകാരുടെ സേവനം വേണ്ടി വന്നു. ആ സേവനം ഒരു കൊള്ളയുടെ ആകൃതിയിൽ നന്മെ സമീപിച്ചുവെന്നേയുള്ളു. യൂറോപ്യന്മാർ ഈ പ്രദേശം പര്യവേക്ഷണം ചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന് 1821 ലെ മദ്രാസ് ഗസറ്റിന് എഴുതിയ ഒരു കത്തിൽ പരാമർശിക്കപ്പെടുന്നു.
ദക്ഷിണ ഭാരതത്തിലെ നാലാമത്തെ ഉയരമുള്ള കൊടുമുടിയാണ് ദൊഡ്ഡബെട്ട. സഹ്യന്റെ നെറുകയിൽ ആകാശത്തെ ചുംബിക്കുന്ന ഈ ഗിരി ശൃംഗത്തിൽ നിന്നും ഊട്ടിയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളും കാണാം. ഊട്ടിയിലെ കൃഷിയിടങ്ങളുടേയും തേയില തോട്ടങ്ങളുടേയും വളരെ മനോഹരമായ ദൃശ്യ ഭംഗി ഇവിടെ നിന്നും ആസ്വദിക്കാനാവുന്നു. നീലഗിരിയുടെ ഭാഗങ്ങൾ മാത്രമല്ല അങ്ങകലെ നമ്മുടെ കേരളവും കാണാം.
ആകാശ നീളത്തിൽ അനന്തതയുടെ ഭംഗി കണ്ടാസ്വദിക്കുന്നതിലേക്ക് അവിടെ പ്രത്യേകം മണ്ഡപം തീർത്തിട്ടുണ്ട്. നമ്മെ ചുറ്റി ആകാശത്ത് മേഘങ്ങൾ നീന്തി തുടിക്കുന്നത് കാണാം.
ദൊഡ്ഡബെട്ട ഗിരിശൃംഗത്തിന് ചുറ്റിലും റിസർവ്വ് വനങ്ങളാണ് (reserve forests). അതിനാൽ യാത്രയിൽ ശ്രദ്ധ വേണ്ടതാണ്. ചിലപ്പോൾ തൊട്ടു മുന്നിൽ വരെ വന്യ മൃഗങ്ങളെ കണ്ടുവെന്നിരിക്കും. ഉച്ചയ്ക്ക് മുമ്പുള്ള സമയമാണ് ഇവിടേക്ക് കയറുവാൻ ഏറ്റവും നന്ന്.
പർവ്വതം ഇറങ്ങുന്ന ഒരാൾക്ക് അവിടെ പലയിടങ്ങളിലായി ധാരാളം സ്പോട്ടുകൾ കാണാം. ആ സ്പോട്ടുകളിൽ നിന്ന് നീലഗിരിയുടെ സൗന്ദര്യം ആസ്വദിക്കുകയും നല്ല ഫോട്ടോഗ്രാഫുകൾ എടുക്കുകയും ചെയ്യാം.
കുടിവെള്ളവും ബിസ്ക്കറ്റ് തുടങ്ങി ലഘു ഭക്ഷണങ്ങളും കരുതുക. വനമേഖല വൃത്തികേട് ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ലഘു ഭക്ഷണം കൊണ്ടു പോവുന്ന പാക്കറ്റുകൾ, വിശേഷിച്ചും പ്ലാസ്റ്റിക് കവറുകൾ ചുറ്റിലും വലിച്ചെറിഞ്ഞ് വന മേഖല മലിനപ്പെടുത്താതിരിയ്ക്കണം. മാത്രമല്ല, അവിടേക്കുള്ള യാത്രയിൽ മദ്യപാനവും അനുബന്ധ വിനോദങ്ങളും അരുത്.

                                    അധ്യായം : പതിന്നാല്                                    ഗുരുകുലം                  ഡോ....
14/12/2025


അധ്യായം : പതിന്നാല്
ഗുരുകുലം
ഡോ. വേണു തോന്നയ്ക്കൽ

ഊട്ടി എന്ന് കേൾക്കുമ്പോൾ ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ എന്നിവ ഉൾപ്പെടുന്ന പട്ടണ പ്രദേശവും പട്ടണത്തിന്റെ ഓരം ചേരുന്ന തടാകം തുടങ്ങിയ പ്രദേശങ്ങളും മാത്രമാവും എന്നാണ് നാം മനസ്സിലാക്കുന്നത്. ടൂർ ഓപ്പറേറ്റ് ചെയ്യുന്നവരും ഈ പ്രദേശങ്ങളിലേയ്ക്കാവും സന്ദർശകരെ കൂട്ടുന്നതും.
കാഴ്ചകൾ അതു മാത്രമല്ല. ഒരുപാടുണ്ട്. ശ്രീനാരായണ ഗുരുകുലമാണ് അതിൽ പ്രധാനം. ഊട്ടി സന്ദർശിക്കുന്ന ഓരോ മലയാളിയും കണ്ടിരിയ്ക്കേണ്ട ഒരിടമാണ് നാരായണ ഗുരുകുലം.
ഊട്ടി ഫേൺ ഹില്ലിലാണ് നാരായണ ഗുരുകുലം. പടിഞ്ഞാറൻ നാടുകളിൽ ഗുരു സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാരായണ ഗുരുവിൻറെ പ്രമുഖ ശിഷ്യനായ നടരാജഗുരു 1923 ൽ അവിടെ ശ്രീ നാരായണ ഗുരുകുലം സ്ഥാപിച്ചത്.
പ്രഗൽഭ ഡോക്ടറും എസ്എൻഡിപി (SNDP) അഥവ ശ്രീ നാരായണ ധർമ പരിപാലന യോഗം (Sree Narayana Dharma Paripalana Yogam) സ്ഥാപകനുമായ ഡോ. പൽപ്പുവിന്റെ മകനായി 1895 ഫെബ്രവരി 18 ന് നടരാജ ഗുരു ബാംഗ്ലൂരിൽ ജനിച്ചു. തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ, പാരീസ്, എന്നിവിടങ്ങളിലായി മനശാസ്ത്രം, ഭൂഗർഭ ശാസ്ത്രം, ജന്തു ശാസ്ത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസം നേടി. 1973 മാർച്ച് 19ന് എഴുപത്തെട്ടാമത്തെ വയസ്സിൽ അദ്ദേഹം നമ്മെ വിട്ടു പോയി.
നടരാജ ഗുരുവിന്റെ പ്രിയ ശിഷ്യനായിരുന്നു നിത്യ ചൈതന്യ യതി. 1924 നവംബർ 2ന് ഇദ്ദേഹം പത്തനംതിട്ടയിൽ ജനിച്ചു. മനശാസ്ത്രജ്ഞൻ, തത്വജ്ഞാനി, ഗ്രന്ഥകർത്താവ്, കവി, എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു യതി. 1999 മെയ് മാസം 14ന് അദ്ദേഹം ഊട്ടി ഗുരുകുലത്തിൽ ദിവംഗതനായി. നിത്യ ചൈതന്യ യതിയുടെ സമാധി സ്ഥലവും ഇവിടെയാണ്.
എൻറെ വിദ്യാഭ്യാസ കാലത്ത് യതിയോട് അടുത്ത് ഇടപഴകാനും ആശയപരമായി വർത്തമാനം പറയാനും കഴിഞ്ഞു എന്നത് ഒരു മഹാ കാര്യമായി ഞാൻ കരുതുന്നു.
ഗുരുകുലവും സമീപ ദൃശ്യങ്ങളും നൽകുന്ന പരമാനന്ദം ഇവിടെ വിവരിക്കുക പ്രയാസം. ഊട്ടിയിൽ എത്തുന്ന ഓരോ മലയാളിയും ഗുരുകുലം സന്ദർശിക്കുക ഉചിതമായിരിക്കും. കേരളത്തിൻറെ അഭിമാനവും സാംസ്കാരിക പൈതൃകവും ആയ നടരാജ ഗുരുവിനെയും നിത്യ ചൈതന്യ യതിയെയും ഓർക്കാനെങ്കിലും ആ സന്ദർശനം ഉപകരിക്കും.
നടരാജ ഗുരുവിൻ്റെയും നിത്യ ചൈതന്യ യതിയുടെയും വലിപ്പവും മഹത്വവും അറിവുള്ളവർ ഇത് വായിയ്ക്കുന്നവരിൽ ഉണ്ടാവും. നടരാജ ഗുരുവും യതിയും സന്യാസിമാരാവാൻ വേണ്ടി സ്വന്തം ശരീരത്തിൻ്റെ ആകൃതിയിൽ വെള്ളയോ കാവിയോ പുതച്ച് നടന്നവരോ മേജിക് കാട്ടിയും ഗോഷ്ഠികൾ കാട്ടിയും ആളെ കൂട്ടിയിരുന്ന പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത മനുഷ്യ ദൈവങ്ങളോ ആയിരുന്നില്ല.
മഹാനായ സാമൂഹ്യ പരിഷ്കർത്താവ് നാരായണ ഗുരുവിനെ പോലും വേണ്ടത്ര ഗൗരവത്തോടെ അറിയാൻ ശ്രമിക്കാത്ത ഒരു സമൂഹത്തിലാണ് നാം ഉൾപ്പെടുന്നത് എന്നോർക്കുമ്പോൾ ഖേദിയ്ക്കുക മാത്രമേ നിർവ്വാഹമുള്ളു.

                                    അധ്യായം : പതിമൂന്ന്                   റെയ്ൽവേയുടെ ബലിപ്പുര                      ഡോ. ...
13/12/2025


അധ്യായം : പതിമൂന്ന്
റെയ്ൽവേയുടെ ബലിപ്പുര
ഡോ. വേണു തോന്നയ്ക്കൽ

മേട്ടുപാളയത്തിലെ പൈതൃക റെയിൽവേ മ്യൂസിയമാണ് (heritage railway museum) നീലഗിരി മൗണ്ടൻ റെയിൽവേ മ്യൂസിയം (neelagiri mountain railway museum). മേട്ടുപാളയം സ്റ്റേഷന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോ (UNESCO) സംരക്ഷിത നീലഗിരി മൗണ്ടൻ റെയിൽവേയുടെ തുടക്കം ഇവിടെയാണ്.
കോയമ്പത്തൂർ മേട്ടുപാളയം വഴി ഊട്ടിക്ക് പോകുന്നവരാരും നീലഗിരി ഹെറിറ്റേജ് റെയിൽവേ മ്യൂസിയം കാണാതെ പോവരുത്. അഥവാ ഗൂഡലൂർ വഴിയാണ് ഊട്ടിയ്ക്ക് പോവുന്നതെങ്കിൽ ഊട്ടി കാഴ്ചകളും കണ്ട് ടോയ് ട്രെയ്ൻ യാത്രയും അനുഭവിച്ച് മേട്ടുപാളയത്തെത്തി റെയിൽവേ മ്യൂസിയവും കണ്ടു മടങ്ങാം.
മേട്ടുപാളയത്തിലെ വലിയ ഒരു കാഴ്ചയാണ് നീലഗിരി ഹെറിറ്റേജ് റെയിൽവേ മ്യൂസിയം. ദക്ഷിണേന്ത്യയിലുള്ള പ്രധാന റെയിൽവേ മ്യൂസിയമാണിത്. ഇവിടെ എത്തുന്ന ഏതൊരു യാത്രക്കാരനും മ്യൂസിയത്തിൽ പ്രവേശിക്കുകയും കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം. അതിലേക്ക് ടിക്കറ്റോ പ്രത്യേക പാസ്സോ വേണ്ടതില്ല. റെയിൽവേയുടെ ചരിത്രത്തിൽ താൽപ്പര്യമുള്ള സന്ദർശകർക്ക് ഇത് നല്ലൊരിടമാണ്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നീലഗിരി മൗണ്ടൻ റെയിൽവേയുടെ കഥ പറയുന്നതാണ് അവിടുത്തെ കാഴ്ചകൾ. വളരെ മനോഹരമായി അടുക്കും ചിട്ടയോടെയും ഒക്കെയും പ്രദർശിപ്പിച്ചിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടെ ട്രെയ്നിൽ യാത്ര ചെയ്യുന്ന നമുക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ എവ്വിധമായിരുന്നു തീവണ്ടി യാത്ര, എപ്രകാരമായിരുന്നു റെയിൽ പാത സജ്ജമാക്കി ട്രെയ്ൻ ഓടിയിരുന്നത് എന്നറിയാൻ ജിജ്ഞാസയുണ്ടാവും. അതിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ഈ പ്രദർശനം. അന്ന് വളരെ കുറഞ്ഞ സൗകര്യങ്ങളിൽ, ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചു മല തുരന്നും മലകളിൽ കടിച്ചു കയറിയുമാണ് തീവണ്ടി ഓടിയിരുന്നത്.
അപ്രകാരം തീവണ്ടി ഓടിക്കാൻ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ, സാങ്കേതികത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നമുക്ക് അവിടെ നിന്നും മനസ്സിലാക്കാവുന്നതാണ്.
ചരിത്രപരമായ പുരാവസ്തുക്കൾ അതായത് റെയിൽവേ ഉപയോഗിച്ചിരുന്ന വാഹനങ്ങളും ഉപകരണങ്ങളും, റൂട്ടിൽ ഓടിയിരുന്ന ലോക്കോമോട്ടീവുകൾ ( locomotives), ടിക്കറ്റ് ലഭ്യമാക്കിയിരുന്ന യന്ത്രങ്ങൾ, സിഗ്നൽ സമ്പ്രദായം, റെയിൽവേയുടെ ആദ്യകാലം മുതൽ ഇന്നു വരെയുള്ള ഫോട്ടോഗ്രാഫുകൾ, ബ്രിട്ടീഷുകാർ നിർമ്മിച്ച നാരോ-ഗേജ് പാതയായ (narrow guage railway) നീലഗിരി മൗണ്ടൻ റെയിൽവേയുടെ ചരിത്രം പ്രദർശിപ്പിക്കുന്ന ചില പഴയ ഉപകരണങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു.
നീലഗിരി മൗണ്ടൻ റെയിൽവേ മ്യൂസിയം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആയിരുന്ന വസിഷ്ഠ് ജോഹ്രിയാണ് (Vasisth Johri) ഉദ്ഘാടനം ചെയ്തത്.
മറ്റൊരു ചെറിയ റെയിൽവേ മ്യൂസിയം കൂടിയുണ്ട്. ഊട്ടി മൗണ്ടൻ റെയിൽവേ ഹെറിറ്റേജ് മ്യൂസിയം. ഇത് പ്രവർത്തിക്കുന്നത് ഊട്ടി റെയിൽവേ സ്റ്റേഷനുള്ളിൽ ആണ്. നിങ്ങൾ കോയമ്പത്തൂർ മേട്ടുപ്പാളയം വഴി ഊട്ടിക്ക് വരികയാണെങ്കിൽ മേട്ടുപാളയത്തുള്ള മ്യൂസിയവും സന്ദർശിച്ച് ട്രെയിൻ യാത്രയും ആസ്വദിച്ച് ഊട്ടി ഇറങ്ങുമ്പോൾ നിങ്ങളുടെ മുന്നിൽ അതാ കാണുന്നു ഊട്ടി റെയിൽവേ മ്യൂസിയം. അല്ല ഊട്ടിയിൽ മറ്റു വിധേന എത്തിച്ചേർന്നുവെങ്കിൽ നിങ്ങൾക്ക് ഊട്ടി റെയിൽവേ സ്റ്റേഷനിൽ കടന്ന മ്യൂസിയവും കണ്ട് മേട്ടുപ്പാളയത്തേക്കുള്ള ട്രെയിൻ യാത്രയാവാം.
ഊട്ടി സ്റ്റേഷനിലെ ഈ ഹെറിറ്റേജ് റെയിൽ മ്യൂസിയം 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. നീലഗിരി മൗണ്ടൻ റെയിൽവേയുടെ ചരിത്രം അതായത് സർവ്വെ, നിർമ്മാണം, ആദ്യത്തെ യാത്ര തുടങ്ങിയവയുടെ ചിത്രങ്ങൾ, റെയ്ൽവേ ഉപകരണങ്ങൾ, പുരാവസ്തുക്കൾ, റെയിൽവേയുമായി ബന്ധപ്പെട്ട കൂടുതൽ ഫോട്ടോഗ്രാഫുകൾ, മുതലായവ പ്രദർശിപ്പിക്കുന്നു. കൂടാതെ ടിക്കറ്റ്-ഡേറ്റിംഗ് പ്രസ്സ് മെഷീനുകൾ (ticket-dating press machines), പിനിയൻ വീലുകൾ (pinion wheels), സിഗ്നൽ ലാമ്പുകൾ, പഴയ ടൈപ്പ്റൈറ്ററുകൾ, വാട്ടർ കണ്ടെയ്നറുകൾ മുതലായവയും അവിടെ നമുക്ക് കാണാം.
മാത്രമല്ല, ഇന്ത്യൻ റെയിൽവേയുടെ സമ്പന്നമായ ചരിത്രത്തിലൂടെയുള്ള ആകർഷകമായ ഒരു യാത്രയും ഈ റെയിൽ മ്യൂസിയം വാഗ്ദാനം ചെയ്യുന്നു. ഈ ഐതിഹാസിക ഗതാഗത മാർഗ്ഗത്തിന്റെ ഭൂതകാലത്തിലേക്ക് ജീവൻ പകരുന്ന കരകൗശല വസ്തുക്കൾ, പ്രദർശന വസ്തുക്കൾ, സ്മാരകങ്ങൾ എന്നിവയുടെ ആകർഷകമായ കാഴ്ചകൾ സന്ദർശകർക്ക് ആസ്വദിക്കാം. ഇന്ത്യയിലെ ആദ്യത്തെ സ്റ്റീം എഞ്ചിൻ, ഇതിഹാസ ഫെയറി ക്വീൻ, ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ഒരിക്കൽ ഉപയോഗിച്ചിരുന്ന ആഡംബരപൂർണ്ണമായ പ്രിൻസ് ഓഫ് വെയിൽസ് സലൂൺ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഏറെ സാങ്കേതിക മികവുള്ള നീലഗിരി മൗണ്ടൻ റെയിൽവേ പാളം എപ്രകാരം നിർമ്മിച്ചുവെന്നത് റാക്ക് & പിനിയൻ ഉൾപ്പെടെ അതിന്റെ സവിശേഷമായ സാങ്കേതിക വശങ്ങളെ (എഞ്ചിനീയറിംഗ് വൈദഗ്‌ദ്ധ്യം) പരിചയപ്പെടുത്തി വ്യക്തമാക്കുന്നു.
ഊട്ടി സ്റ്റേഷനിലെ ഈ ഹെറിറ്റേജ് റെയിൽ മ്യൂസിയം 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. നീലഗിരി മൗണ്ടൻ റെയിൽവേയുടെ ചരിത്രം, റെയ്ൽവേ ഉപകരണങ്ങൾ, പുരാവസ്തുക്കൾ, പഴയ ഫോട്ടോഗ്രാഫുകൾ, മുതലായവ പ്രദർശിപ്പിക്കുന്നതിനാണ് ഇത് സജ്ജമാക്കിയത്.
ടിക്കറ്റ് ഉപകരണങ്ങൾ (ticket-dating press machines), പിനിയൻ വീലുകൾ (pinion wheels), പഴയ സിഗ്നൽ വിളക്കുകൾ, പഴയ ടൈപ്പ്റൈറ്ററുകൾ, വാട്ടർ കണ്ടെയ്നറുകൾ മുതലായവ അവിടെ നമുക്ക് കാണാം.
റെയിൽവേ മ്യൂസിയം നിങ്ങൾ സന്ദർശിയ്ക്കുകയാണങ്കിൽ നിങ്ങളുടെ ഊട്ടി യാത്ര സാർത്ഥകമായി എന്ന് കരുതാം. ഊട്ടി റെയിൽവേ ഹെറിറ്റേജ് മ്യൂസിയം കാണാനായി നിങ്ങൾ അധിക ദൂരം യാത്ര ചെയ്യേണ്ടതില്ല. ഊട്ടിയുടെ ഹൃദയ ഭാഗത്തുള്ള ഊട്ടി റെയിൽവേ സ്റ്റേഷിൽ തന്നെയാണല്ലോ അത് സജ്ജീകരിച്ചിരിക്കുന്നത്. മ്യൂസിയം സന്ദർശനം സൗജന്യമാണ്. ഫോട്ടോഗ്രാഫി അനുവദനീയമാണ്. ഊട്ടി റെയിൽവേ സ്റ്റേഷനിലെ ഹെറിറ്റേജ് റെയിൽ മ്യൂസിയം നീലഗിരി മൗണ്ടൻ റെയിൽവേയിലെ (എൻഎംആർ) മുതിർന്ന ഉദ്ദ്യോഗസ്ഥനായ ജയരാജ് (Jayaraj) ഉദ്ഘാടനം ചെയ്തു, കോയമ്പത്തൂർ സ്റ്റേഷൻ ഡയറക്ടർ പി. സതീഷ് ശരവണൻ (P. Satheesh Saravanan) ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.
ഈ കാഴ്ചകൾ വെറും വിനോദമായി കാണരുത്. വിജ്ഞാനമാണ്. ഒരു ഗവേഷണ വിദ്യാർഥിക്ക് ഒഴിച്ചുകൂടാൻ വയ്യാത്ത കാഴ്ചകളാണ് ഇവിടെ ലഭിക്കുക.

                                അധ്യായം: പന്ത്രണ്ട്                      ഒരു തീവണ്ടി യാത്ര                 ഡോ. വേണു തോന്...
12/12/2025


അധ്യായം: പന്ത്രണ്ട്
ഒരു തീവണ്ടി യാത്ര
ഡോ. വേണു തോന്നയ്ക്കൽ

ഊട്ടിയിലെ കാഴ്ചകൾ ഒക്കെയും കണ്ടു എന്നു പറഞ്ഞ് അഭിമാനിക്കുന്നവരുണ്ട്. എന്നാൽ അവരിൽ മിക്കവരും ഊട്ടിയിലെ വളരെ ചുരുക്കം സ്ഥലങ്ങൾ മാത്രമേ കണ്ടിട്ടുള്ളു എന്ന് മനസ്സിലാക്കാനാവും.
ഏറെ വ്യത്യസ്തവും മനസ്സിൽ തങ്ങി നിൽക്കുന്നതും എന്നും ഓർമ്മകളിൽ കുളിര് പകരുന്നതുമായ കാഴ്ചകളാണ് ഇനി കാണാനിരിക്കുന്നത്.
ഊട്ടിയും നീലഗിരി കുന്നുകളും ഒരു അനുഭവമാകണമെങ്കിൽ നിങ്ങൾ ഒട്ടു നേരം എനിക്കൊപ്പം വരിക. മേട്ടുപാളയം മുതൽ കൂനൂർ വഴി ഊട്ടിയിലേക്കുള്ള ട്രെയ്നിൽ ഒരേത്ര നടത്താം.
നിങ്ങൾ ഊട്ടിയിലേക്ക് വരുന്നത് കോയമ്പത്തൂർ വഴിയാണെങ്കിൽ മേട്ടുപാളയത്തിൽ നിന്നും ഈ ട്രെയ്ൻ പിടിക്കാവുന്നതാണ്. ഗൂഡലൂർ വഴിയാണ് ഊട്ടിയിലെത്തിയതെങ്കിൽ മടക്കയാത്ര ട്രെയ്നിൽ മേട്ടുപാളയം കോയമ്പത്തൂർ വഴിയാവാം. നീലഗിരി മൗണ്ടൻ റെയിൽവേയുടെ തുടക്കമാണ് മേട്ടുപാളയം. അവിടെ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ, മൈസൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് നേരിട്ട് യാത്ര പോകാവുന്നതാണ്. ട്രെയ്ൻ ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യാം.
നീലഗിരിയുടെ അഭിമാനമായ മൗണ്ടൻ റെയിൽവേയിലൂടെയുള്ള യാത്ര ആസ്വദിച്ചില്ലായെങ്കിൽ നിങ്ങളുടെ ഊട്ടി സന്ദർശനം പൂർണ്ണമായില്ല എന്ന് പറയേണ്ടി വരും. ഊട്ടിയുടെ ഉൾത്തുടുപ്പുകൾ അറിയാൻ ട്രെയ്ൻ യാത്ര തന്നെ വേണ്ടി വരും. ട്രെയ്നിൻ്റെ ഇരുപുറവും മനസ്സിൽ കൗതുകം നിറയ്ക്കുന്ന കാഴ്ചകളാണ്. ഇരു പുറവും മരങ്ങൾ നിറയുന്ന മഴക്കാടുകൾ, തേയിലത്തോട്ടങ്ങൾ, കുത്തനെയുള്ള ചരിവുകൾ, തുരങ്കങ്ങൾ, കൃഷിയിടങ്ങൾ, കാർഷിക വൃത്തി തൊഴിലാക്കിയ ഗ്രാമീണ ജീവിതങ്ങൾ, ഉടലാകെ കോരിയിടുന്ന തണുപ്പ്, മനസ്സാകെ വാരി നിറയ്ക്കുന്ന ആനന്ദത്തിന്റെയും കൗതുകത്തിന്റെയും കുളിർമ പേറുന്ന മുഹൂർത്തങ്ങൾ, എത്ര പറഞ്ഞാലും മതി വരാത്ത മനസ്സിൽ വിസ്മയം തീർക്കുന്ന കാഴ്ചകൾ. അങ്ങനെ ട്രെയ്ൻ യാത്ര മനസ്സിൽ കുളിരു കോരുന്ന അനുഭവമായി മാറുകയാണ്. അതാണ് മേട്ടുപാളയം ഊട്ടി ട്രെയ്ൻ യാത്ര നമുക്ക് സമ്മാനിക്കുന്നത്.
ഈ ട്രെയ്ൻ യാത്ര തരുന്നത് വലിയൊരു ദൃശ്യവിരുന്നാണ്. മലയിടുക്കുകളിലൂടെ പാളത്തിൽ കടിച്ചു പിടിച്ചു പായുന്ന ട്രെയ്ൻ മറ്റൊരത്ഭുതമാണ്. നിങ്ങളുടെ കൈവശം ഒരു ക്യാമറ കൂടി ഉണ്ടെങ്കിൽ ഒരിക്കലും കണ്ണടച്ചിരിക്കാനാവില്ലാത്തത്ര കാഴ്ചകളാണ് ഒപ്പിയെടുക്കാനുണ്ടാവുക. മേട്ടുപ്പാളയം മുതൽ കൂനൂർ വഴി ഊട്ടി വരെ 46 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് നാം നീലഗിരി മലയുടെയും അടിവാരത്തിന്റെയും സൗന്ദര്യ ദർശനത്തിൽ പങ്കാളിയാവുന്നത്.
ആമ ഇഴയുന്ന മാതിരിയാണ് ഈ ട്രെയ്ൻ യാത്ര എന്ന് പറയുന്നത് അതിശയോക്തിപരമാണെന്നറിയാം. എങ്കിലും പറയാതെ വയ്യ. ഈ ട്രെയ്ൻ വളരെ കുറഞ്ഞ വേഗതയിണ് ഓടുന്നത്. 5 മണിക്കൂറിൽ 46 കിലോമീറ്റർ. അതായത് മണിക്കൂറിൽ 9 കിലോമീറ്റർ ദൂരം. നമ്മുടെ സാധാരണ ട്രെയ്നുകൾക്കും ഇത്ര ദൂരം ഓടാൻ ഒരു മണിക്കൂർ മതിയാവും. ദുർഘടം പിടിച്ച ഈ മലയിടങ്ങളിലൂടെ തീവണ്ടിക്ക് ഇത്ര കുറഞ്ഞ വേഗത്തിലേ സഞ്ചരിക്കാനാവൂ. വേഗതക്കുറവാണ് ഈ യാത്രയുടെ പ്രത്യേകത. ഇപ്രകാരം ട്രെയ്ൻ ഇഴഞ്ഞിഴഞ്ഞ് പോകുന്നതു മൂലം യാത്രക്കാർക്ക് ഇരു പുറങ്ങളിലുമുള്ള മനോഹര ദൃശ്യങ്ങൾ കൺകുളിർക്കെ കണ്ടാസ്വദിക്കാനാവും.
നീലഗിരി താഴ്വ‌രകളിലൂടെയും ഇടതൂർന്ന വനങ്ങളിലൂടെയും വെള്ളച്ചാട്ടങ്ങളെ തഴുകിയുമാണ് യാത്ര. യാത്രക്കിടെ 16 ലധികം തുരങ്കങ്ങളിലൂടെയും 250 ലധികം പാലങ്ങളിലൂടെയുമാണ് ട്രെയ്ൻ കടന്നു പോകുന്നത്. സാധാരണ ഒരു ട്രെയ്ൻ യാത്രയെക്കാൾ മികച്ച ഒരു ദൃശ്യവിരുന്നാണ് യാത്രയിലുടനീളം അനുഭവിക്കാനാവുക. പ്രകൃതിയെ അടുത്തറിഞ്ഞ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ശാന്തവും മനോഹരവുമായ അനുഭവമാണിവിടെ ലഭ്യമാവുക. ആകർഷകമായ തടി കൊണ്ടുള്ള കോച്ചുകളാണ് ട്രെയ്നിൻ്റെ മറ്റൊരു പ്രത്യേകത.
സാഹസികമായി നീലഗിരി മല കയറുകയും അടിവാരങ്ങളിൽ ഇറങ്ങുകയും കൃഷിയിടങ്ങൾ താണ്ടുകയും ചെയ്യുന്ന ഈ തീവണ്ടിക്ക് ഒരു വിളിപ്പേരുണ്ട്. ടോയ് ട്രെയ്ൻ (Toy train). കളി വണ്ടി. മനോഹരമായ ഈ പർവ്വത പാതയും അതിലൂടെ കൂകിപ്പായുന്ന തീവണ്ടിയും ആരിലും കൗതുകമുണർത്തുന്ന കാഴ്ചകളാണ്. തൻമൂലമാണ് നാട്ടുകാർ ഇതിനെ സ്നേഹപൂർവ്വം ടോയ് ട്രെയിൻ എന്ന് വിളിക്കുന്നത്.
ഈ പുരാതന തീവണ്ടിപ്പാതയുടെ (റെയ്ൽവേ) ഔദ്യോഗിക നാമം നീലഗിരി മൗണ്ടൻ റെയിൽവേ (Neelagiri Mountain Railway) അഥവ എൻഎംആർ (NMR) എന്നാണ്. മൗണ്ടൻ റെയിൽവേ ഓഫ് ഇന്ത്യ (Mountain Railway of India) (MRI) എന്ന പേരിന് കീഴെ ഇതര റെയിൽവേകൾക്കൊപ്പം ഇതും ഇടം പിടിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് 1899ലാണ് ഈ പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 1908-ൽ അന്നത്തെ മദ്രാസ് ഗവർണറായിരുന്ന സർ ആർതർ ലോലിയാണ് (Sir Arthur Lawley) നീലഗിരി മൗണ്ടൻ റെയ്ൽവേ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
നീലഗിരി മൗണ്ടൻ റെയിൽവേ (NMR) ഒരു നാരോ-ഗേജ് റാക്ക് & പിനിയൻ മൗണ്ടൻ റെയിൽവേയാണ് (narrow-gauge rack & pinion mountain railway). അതിൻ്റെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം പ്രത്യേകം ശ്രദ്ധേയമാണ്.
ഈ ട്രെയ്ൻ നാരോ-ഗേജ് റെയിൽ പാതയിലൂടെയാണ് (narrow guage railway track) ഓടുന്നത്. മീറ്റർ ഗേജിനേക്കാൾ ഇടുങ്ങിയ ഒരു ട്രാക്ക് അഥവ പാളം ആണിത്. ഇതിൻ്റെ വീതി അതായത് രണ്ട് ട്രാക്കുകൾ തമ്മിലുള്ള വ്യത്യാസം 762 മില്ലീ മീറ്ററോ 610 മില്ലീ മീറ്ററോ ആയിരിക്കും. ഈ പാളം പലപ്പോഴും പർവത പ്രദേശങ്ങളിൽ ഉപയോഗിക്കുന്നു, ഇതിന് മലകളിലെ ഇടുങ്ങിയ വളവുകളിലൂടെ ക്ലേശകരമല്ലാതെ ട്രെയ്ൻ സഞ്ചാരം നടത്താനാവുന്നു. കൂടാതെ നിർമാണച്ചെലവ് കുറവുമാണ്.
നാരോ ഗേജ് റെയിൽ കൂടാതെ മീറ്റർ ഗേജും (meter guage), സ്റ്റാൻഡേർഡ് ഗേജും (standard guage), ബ്രോഡ് ഗേജുമുണ്ട് (broad guage). മീറ്റർ ഗേജിന് രണ്ടു പാളങ്ങൾ തമ്മിലുള്ള അകലം 1000 മില്ലീമീറ്റർ അതായത് ഒരു മീറ്ററുണ്ടാവും. സ്റ്റാൻഡേർഡ് ഗേജിന് 1435 മില്ലീ മീറ്ററും ബ്രോഡ് ഗേജിന് 1676 മില്ലീ മീറ്ററുമാണ്.
നാരോ-ഗേജ് റാക്ക് ആൻഡ് പിനിയൻ മൗണ്ടൻ റെയിൽവേ എന്നത് പ്രത്യേക തരത്തിൽ നിർമിയ്ക്കപ്പെട്ട റെയിൽ‌വേയാണ്. അത് ട്രെയ്നിനെ മലകയറ്റം നടത്താൻ സഹായിക്കുന്നു. ഇവിടെ റണ്ണിംഗ് റെയിലുകൾക്കിടയിൽ ട്രാക്കിന്റെ മധ്യ ഭാഗത്ത് പല്ലുള്ള ഒരു റെയ്ൽ സ്ഥാപിച്ചിരിയ്ക്കുന്നു. അതാണ് റാക്ക് റെയ്ൽ (rack rail).
റാക്ക് റെയ്ലിന്റെ പല്ലുകളുമായി ഇടപഴകി പ്രവർത്തിക്കുന്ന ലോക്കോമോട്ടീവിലെ പല്ലുള്ള ചക്രങ്ങളാണ് പിനിയൻ വീലുകൾ (pinion wheels) അഥവ കോഗ് വീലുകൾ (cogwheels). ഇത് സാധാരണ ചക്രങ്ങൾ വഴുതിപ്പോകുന്ന കുത്തനെയുള്ള ചരിവുകളിൽ ട്രാക്ഷൻ (traction) നൽകുന്നു. അങ്ങനെ വളരെ കുത്തനെയുള്ള ചരിവുകളിൽ ട്രെയ്നുകൾ ഓടിക്കാൻ ഇത് സഹായിക്കുന്നു.
ട്രെയ്ൻ നീങ്ങുമ്പോൾ, പിനിയണുകൾ റാക്കിലൂടെ ഓടുന്നു, അത് കുത്തനെയുള്ള ചരിവുകളിൽ ട്രെയ്ൻ വഴുതിപ്പോവുകയോ പിന്നിലേക്ക് ഉരുളുകയോ ചെയ്യുന്നത് തടയുന്നു. അതിലേയ്ക്കുള്ള സുരക്ഷിതമായ ഒരു പിടിയാണിത്.
ചെങ്കുത്തായ മലകളിൽ കയറാൻ സഹായിയ്ക്കുന്ന ഇത്തരം റെയിൽവേ സംവിധാനമാണ് ആബ്റ്റ് റാക്ക് റെയ്ൽവേ സിസ്റ്റം (Abt rack railway system). ഈ സിസ്റ്റം കണ്ടുപിടിച്ചത് ഒരു സ്വിസ്സ് എൻജിനീയർ റോമൻ ആബ്റ്റ് (Roman Abt) ആണ്. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥമാണ് റെയ്ൽവേ സിസ്റ്റത്തിൻ്റെ ഈ പേര്. കുത്തനെയുള്ള പർവ്വത റെയ്ൽ‌വേകളിൽ ചക്രങ്ങൾക്കും റെയ്ലിനും ഇടയിലുള്ള ഘർഷണത്തെ മാത്രം ആശ്രയിക്കുന്ന വളരെ കുത്തനെയുള്ള ചരിവുകൾ കയറാനും ഇറങ്ങാനും ഇത് ട്രെയ്നുകളെ സഹായിക്കുന്നു. റെയ്ൽ‌വേകളിൽ അധിക ട്രാക്ഷനും ബ്രേക്കിംഗ് പവറും നൽകുന്നതിന് ഈ സിസ്റ്റം ഉപയോഗിച്ചു വരുന്നു.
ട്രെയ്ൻ മുകളിലേക്ക് പോകുമ്പോൾ സാധാരണയിൽ നിന്നും വിരുദ്ധമായി ഇവിടെ എഞ്ചിൻ പലപ്പോഴും പിൻഭാഗത്തായിരിക്കും. താഴേക്ക് പോകുമ്പോൾ മുൻവശത്തും പിടിപ്പിക്കുന്നു.
ഇന്ത്യയിലെ നീലഗിരി മൗണ്ടൻ റെയ്ൽ‌വേയുടെ ഇതേ മാതൃകയാണ് ലോകമെമ്പാടുമുള്ള വിവിധ പർവത റെയ്ൽവേകളിൽ ഇത് ഉപയോഗിക്കുന്നത്.
ലോകത്തിലെ ആദ്യ പർവ്വതാരോഹണ റെയ്ൽവേയാണ് മൗണ്ട് വാഷിംഗ്ടൺ കോഗ് റെയ്ൽവേ (Mount Washington Cog Railway) യുഎസിലെ ( United States of America) ന്യൂ ഹാംഷെയറിൽ (New Hampshire, USA) സ്ഥിതി ചെയ്യുന്നു. സിൽവസ്റ്റർ മാർഷ് (Sylvester Marsh) രൂപ കൽപ്പന ചെയ്ത റാക്ക് ആൻഡ് പിനിയൻ സിസ്റ്റം (rack and pinion system) ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
പൈതൃകമൂല്യം കണക്കിലെടുത്ത് യുനെസ്കൊ (UNESCO) യുടെ രേഖകളിൽ നീലഗിരി മൗണ്ടൻ റെയ്ൽവേ ലോക പൈതൃക (world heritage) പട്ടികയിൽ ഇടം നേടിയിരിക്കുന്നു. അതിന്റെ എഞ്ചിനീയറിംഗ് അത്ഭുതത്തിനും ഇന്ത്യയിലെ ഏക റാക്ക് റെയ്ൽ‌വേ എന്ന പദവിയ്ക്കും അംഗീകാരം ലഭിച്ചു.
ഈ ട്രെയ്ൻ വൈദ്യുതിയിലാണോ ബാറ്ററിയിലാണോ ഓടുന്നത് എന്ന ഒരു സംശയം പൊതുവേ ചോദിച്ച് കേട്ടിട്ടുണ്ട്. രണ്ടിലുമല്ല. മേട്ടു പാളയത്തു നിന്നും കൂനൂർ വരെയും തിരിച്ചും ആവി എഞ്ചിനാണ് (steam locomotive) ഉപയോഗിച്ചിരുന്നത്. കൂനൂർ മുതൽ ഊട്ടി വരെയും തിരിച്ചും ഡീസൽ എഞ്ചിൻ. പൈതൃക നീരാവി ലോക്കോമോട്ടീവിന് പേരുകേട്ടതാണ് നീലഗിരി മൗണ്ടൻ റെയിൽവേ.

നീലഗിരി മലകളുടെ ദൃശ്യചാരുത ഒപ്പുന്ന തീവണ്ടി യാത്രയ്ക്ക് ടോയ് ട്രെയിൻ യാത്ര എന്നാണ് വാത്സല്യത്തോടെ വിളിക്കുന്നത് എന്നു കണ്ടു.
എന്നാൽ മിനി ടോയ് ട്രെയ്ൻ (mini toy train) എന്ന ഒരു ഇലക്ട്രിക് ട്രെയ്ൻ കൂടിയുണ്ട്. അത് തികച്ചും ഒരു കളി വണ്ടിയാണ്. എട്ട് ചെറിയ ബോഗികളിൽ ഓടുന്ന ഒരു കളി വണ്ടി. അന്ന എക്സ്പ്രസ് (anna express) എന്ന് സ്നേഹത്തോടെ വിളിക്കുന്ന മിനി ടോയ് ട്രെയിൻ ആണിത്. അന്ന എക്സ്പ്രസ് എന്ന ഒരു ട്രെയ്ൻ ഇല്ലായെന്നറിയുമല്ലോ. കുട്ടികൾക്കുള്ള കളി വണ്ടിയാണേലും മുതിർന്നവർക്കും ഇതിലെ യാത്ര സന്തോഷകരമായിരിക്കും
ഊട്ടി മുതൽ മേട്ടുപാളയം വരെ ഓടുന്ന നീലഗിരി മൗണ്ടൻ റെയിൽവേയിലൂടെ 46 കിലോമീറ്റർ ദൂരം 5 മണിക്കൂർ കൊണ്ട് ഓടുന്ന ട്രെയ്നല്ല. വെറും ഒരു കിലോമീറ്റർ ദൂരം മിനിട്ടുകൾ കൊണ്ട് ഓടിയെത്തുന്ന ഒരു കളിവണ്ടിയാണിത്.
കുറച്ച് ദൂരമേ ഓടുന്നുള്ളുവെങ്കിലും ട്രെയ്നിന് ഇരുപുറവും മനോഹര കാഴ്ചകളാണ്. ഒരു വശത്ത് ഊട്ടി തടാകവും തടാകത്തിന് പുറത്ത് തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും. മറുവശത്ത് നീലഗിരി മലകളുടെ തണുപ്പിൽ പുതച്ച മഴക്കാടുകൾ. നീലഗിരി മൗണ്ടൻ റെയിൽവേയിലൂടെ യാത്ര ചെയ്യാനായില്ല എന്ന സങ്കടം തീർത്ത് തരുന്നതാണ് ഈ യാത്ര. കൈവശമുള്ള ക്യാമറയിൽ അത്യാവശ്യം ചിത്രങ്ങൾ എടുക്കുകയും ചെയ്യാം.
ഊട്ടി തടാകത്തിലെ ബോട്ട് ഹൗസിനും ത്രെഡ് ഗാർഡനും സമീപത്താണ് ഈ റെയിലാപ്പീസ്.

12/12/2025
                              അധ്യായം : പതിനൊന്ന്                             മാനുകൾക്കൊരു കാട്                 ഡോ വേണു ...
12/12/2025


അധ്യായം : പതിനൊന്ന്
മാനുകൾക്കൊരു കാട്
ഡോ വേണു തോന്നയ്ക്കൽ

വേനൽക്കാല അവധി ഊട്ടിയിൽ ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും അവിടെയുള്ള മാൻ പാർക്ക് (dear park) സന്ദർശിച്ചിരിയ്ക്കണം. പ്രവേശനം സൗജന്യമാണ്.
ഊട്ടി തടാകത്തിന് സമീപമാണ് മാനുകളുടെ കാട്. സേമ്പാർ, ചീതൽ, എന്നീ രണ്ടു തരം മാനുകളാണ് പ്രധാനമായും പാർക്കിൽ പരിരക്ഷിയ്ക്കപ്പെടുന്നത്. മാനുകൾ മാത്രമല്ല അപൂർവ്വം സസ്യങ്ങൾ ഉൾപ്പെടെ അനേകം ജീവ ജാതികൾ അവിടുണ്ട്.
സേമ്പാർ മാനുകൾ (sambar deer) ഇന്ത്യൻ വംശജരാണ്. അവയാണ് നമ്മുടെ മ്ലാവുകൾ. കലമാൻ എന്നും വിളിക്കും. റൂസ യൂനികളർ (Rusa unicolor) എന്നാണ് ശാസ്ത്രനാമം. സെർവിഡേയ് കുടുംബാംഗമാണ് (family cervidae). ചൈന, തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു.
സാമാന്യം വലിയ മാനുകളാണ്. പ്രായപൂർത്തിയായ ഒരു മ്ലാവിന് ഏതാണ്ട് 110 സെൻറീ മീറ്റർ നീളവും 100 -160 സെന്റീ മീറ്റർ ഉയരവും 180-270 കിലോഗ്രാം ഭാരവും വരും. മഞ്ഞ കലർന്ന തവിട്ട് നിറം മുതൽ അടഞ്ഞ ഗ്രേ നിറം വരെ വിവിധ കളർ ടോണുകളിൽ ഇവയെ കാണാം.
എട്ടു മാസമാണ് ഇവയുടെ ഗർഭകാലം. പ്രസവത്തിൽ ഒറ്റ കുഞ്ഞോ ചിലപ്പോൾ ഇരട്ടകളോ ഉണ്ടാവാം. ജനിച്ച് 5 മുതൽ 14 ദിവസത്തിനകം കുഞ്ഞുങ്ങൾ സ്വതന്ത്രമായി തീറ്റ തേടി തുടങ്ങും.
കൂട്ടിൽ അടയ്ക്കപ്പെട്ട ഒരു മ്ലാവിന്റെ ആയുസ്സ് 28 വർഷമാണ്. കാട്ടിൽ സ്വതന്ത്രമായി വിഹരിക്കുന്ന മാനിന് ആയുസ്സ് ചെറുതായിരിക്കും. മാനുകളുടെ പാർക്കിൽ ഇരപിടിയന്മാരുടെയും മനുഷ്യരുടെയും ആക്രമണം ഉണ്ടാവാത്തതിനാൽ
അവിടെയും ഇവയുടെ ആയുസ്സ് കുറയുവാനിടയില്ല.
ഈ ജാതി മാനുകൾ ഇന്ന് വംശനാശത്തിന്റെ പിടിയിലാണ്. IUCN ന്റെ റെഡ് ലിസ്റ്റിൽ ഇവയും സ്ഥാനം പിടിച്ചു കഴിഞ്ഞു.
കടുവ, സിംഹം, പുള്ളിപ്പുലി, മുതല, തുടങ്ങിയ ഇരപിടിയന്മാരുടെ ഇഷ്ട ഭക്ഷണമാണ് പാവം മാനുകൾ. മാനുകൾ കൂട്ടത്തോടെ ജലപാനത്തിന് ഇറങ്ങുമ്പോഴാണ് ഇരപിടിയനായ മുതല ആക്രമിച്ച് ഭക്ഷണമാക്കുന്നത്.
ഇരപിടിയന്മാരുടെ ആക്രമണത്തിനൊപ്പം ഇവയുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചു കൊണ്ടുള്ള കയ്യേറ്റവും വനം കൊള്ളയും അനധികൃത മാൻ വേട്ടയും മാനുകളുടെ വംശനാശം അതിവേഗത്തിൽ ആക്കുകയാണ്.
ചീതൽ ഡീർ (chital or cheetal deer) ന്റെ മറ്റൊരു പേരാണ് സ്പോട്ടഡ് ഡീർ (spotted deer). ഇതാണ് നമ്മുടെ പുള്ളിമാൻ.
ശരീരം നിറയെ പുള്ളികൾ ഉള്ളതിനാലാണ് ഇവയ്ക്ക് പുള്ളിമാൻ എന്ന പേര് കിട്ടിയത്. ശരീരത്തിന് മുകൾ ഭാഗം സ്വർണ്ണ വർണ്ണം മുതൽ ചുവന്ന തവിട്ടു നിറം വരെ ആവാം. കഴുത്ത്, അടിവയർ, ചെവി, കാൽ, വാൽ എന്നിവിടങ്ങളിൽ വെള്ള നിറമാണ്.
ഇടത്തരം വലുപ്പമാണ്. പെൺ മാൻ വലുപ്പത്തിൽ ആൺ മാനിനേക്കാൾ ചെറുതായിരിക്കും. ആണിന് 90-100 സെൻറീമീറ്റർ ഉയരവും 70 - 90 കിലോഗ്രാം ഭാരവും പെണ്ണിന് 65-75 സെൻറീമീറ്റർ ഉയരവും 40-60 കിലോഗ്രാം ഭാരവും ഉണ്ടാവും. ഇവയുടെ ഗർഭകാലം ഏതാണ്ട് എട്ടു മാസമാണ്.
ആക്സിസ് ആക്സിസ് (Axis axis) എന്നാണ് ശാസ്ത്രനാമം. സെർവിഡേയ് കുടുംബാംഗമാണ് (family cervidae). അവ ഇന്ത്യൻ വംശജരാണ്.
പുള്ളിമാനുകളും വംശനാശത്തിലാണ്. IUCN ന്റെ Red list ൽ ഇവയും കടന്നു കൂടിയിട്ടുണ്ട്. ഇന്ത്യയിലെ സംരക്ഷിത വിഭാഗം വന്യ മൃഗങ്ങളിൽ ഒന്നാണ് പുള്ളിമാൻ.
ഇവ കാഴ്ചയ്ക്ക് വളരെ ദുർബലരും സാധുക്കളുമാണ്. അതിനാൽ തന്നെ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇവയെ പാടി പുകഴ്ത്തിയിട്ടുമുണ്ട്. ശാന്തിയുടെയും നന്മയുടെയും ഉറവിടമായ ആശ്രമങ്ങളിൽ പുള്ളി മാനുകൾ കഥാപാത്രങ്ങളാണ്.
പുള്ളി മാനുകൾ പരസ്പരം യുദ്ധത്തിൽ ഏർപ്പെട്ടാൽ ഫലം ഭയാനകമായിരിക്കും. നമുക്കിടയിലും അത്തരത്തിലുള്ള അനവധി പേരെ തിരിച്ചറിയാവുന്നതാണ്. പാവം, സാധു, നല്ലവൻ, എന്നൊക്കെ വിളിച്ച് നാം വാഴ്തുന്ന പലരും പുള്ളിമാനിന്റെ സ്വഭാവക്കാരാണെന്ന് മനസ്സിലാക്കാനാവും.
കടുവ, സിംഹം, പുള്ളിപ്പുലി, കരടി, കുറുക്കൻ, കഴുകൻ, മുതല, പെരുമ്പാമ്പ്, തുടങ്ങിയ ഇരപിടിയന്മാരാണ് ഇവയുടെ പ്രധാന ശത്രുക്കൾ.
കൂട്ടിനടയ്ക്കപ്പെട്ട ഇവയുടെ ആയുസ്സ് 22 വയസ്സാണ്. എന്നാൽ കാട്ടിൽ സ്വതന്ത്രമായി വികരിക്കുന്ന ഇവയ്ക്ക് 5-10 വയസ്സാണ് ആയുസ്സ്. ഇതിന് കാരണം ഇരപിടിയന്മാരുടെയും മനുഷ്യരുടെയും ആക്രമണമാണ്. ഇത്തരം പാർക്കുകളിൽ പ്രസ്തുത ആക്രമണങ്ങൾ ഉണ്ടാവാത്തതിനാൽ ആയുർദൈർഘ്യം കൂടുതലായിരിക്കും.
ഊട്ടിയിലെ മാൻ സംരക്ഷിത പ്രദേശത്ത് തങ്ങാൻ കുറഞ്ഞ വിലയിൽ താമസ സൗകര്യങ്ങൾ ലഭ്യമാണ്.

11/12/2025
                                    അധ്യായം: പത്ത്                           ത്രെഡ് മ്യൂസിയം                     ഡോ. വേണ...
11/12/2025


അധ്യായം: പത്ത്
ത്രെഡ് മ്യൂസിയം
ഡോ. വേണു തോന്നയ്ക്കൽ

ത്രെഡ് മ്യൂസിയം ആണ് ഊട്ടിയിലെ മറ്റൊരു ഹൈലൈറ്റ്. ഊട്ടി തടാകത്തിലെ ബോട്ട് ഹൗസിന് (boat house) സമീപമാണ് ഈ പ്രദർശന ശാല ഒരുക്കിയിരിക്കുന്നത്.
ഇതിനുള്ളിൽ വെളിച്ചം നിയന്ത്രിച്ച് നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടുകയാണ്. ഇവിടെ ഫോട്ടോഗ്രാഫുകളോ മറ്റു ഖര വസ്തുക്കളിൽ ഉണ്ടാക്കിയ രൂപങ്ങളോ ഒന്നും തന്നെയില്ല. എങ്ങും നൂലുകളിൽ കോർത്ത കാഴ്ചകൾ.
ഇത് ഒരു നൂൽ മ്യൂസിയം ആണ്. നൂൽ മ്യൂസിയം എന്നു വച്ചാൽ വിവിധ തരം നൂലുകളുടെ പ്രദർശന ശാല എന്ന് കരുതരുത്. നൂലുകളിൽ അത്ഭുതം വിരിയിക്കുന്ന വിവിധ രൂപങ്ങൾ വിവിധ വർണ്ണങ്ങളിൽ. അതാണ് നൂൽ മ്യൂസിയം.
വിവിധ തരം ചെടികൾ പൂത്തുലയുന്ന പൂന്തോട്ടങ്ങൾ, ആമ്പൽ കുളങ്ങൾ, താമരയിടങ്ങൾ, അങ്ങനെ എന്തെന്ത് കാഴ്ചകൾ. കുളത്തിൽ ആമ്പലും താമരയും പൂത്ത് പരിലസിക്കുന്നതിൻ്റെ ഭംഗി കാണുക തന്നെ വേണം. കൂടാതെ നൂറിൽ പരം വിവിധയിനം പൂക്കളെ പരിചയപ്പെടാം. കാണുമ്പോൾ ഒക്കെയും നൂലിൽ കോർത്ത് അത്ഭുതങ്ങളാണ് എന്ന് കരുതുമല്ലോ.
മറ്റൊരു ശ്രദ്ധേയമായ കാഴ്ച ഊട്ടിയുടെ യഥാർത്ഥ അവകാശികളായ തോടർ ആദിവാസി വിഭാഗം ജനതയുടെ ക്ഷേത്ര മാതൃകയാണ്. വളരെ ഭംഗിയായി നൂലിൽ ഒരുക്കിയിട്ടുണ്ട്.
എടുത്ത് പറയാനുള്ള മറ്റൊരു കാഴ്ച ഊട്ടിയിലെ ഒരു ഗ്രാമമാണ്. നൂലിൽ ഒരു ഗ്രാമത്തെയാകെ പുന:സൃഷ്ടിച്ചിരിക്കുന്നു.
ഈ കലാവിരുന്നിൻ്റെ ചരിത്രമറിയുമ്പോൾ നാം മൂക്കത്ത് വിരൽ വച്ചു പോവും. ആൻറണി ജോസഫ് എന്ന ഒരു റിട്ടയേഡ് പ്രൊഫസറുടെ മേൽനോട്ടത്തിൽ 1988 ൽ തീർത്തതാണ് ഈ ദൃശ്യ വിരുന്ന്. അൻപത് കലാകാരന്മാരുടെ 12 വർഷത്തെ പ്രയത്നമാണ് 60,000 കിലോമീറ്റർ നൂലിൽ കോർത്ത ഈ ദൃശ്യ വിസ്മയം.
ഈ ദൃശ്യ കൗതുകത്തിന് മറ്റൊരു വശം കൂടിയുണ്ട്. ഇതിൻറെ നിർമ്മാണത്തിന് യാതൊരു യന്ത്ര സഹായവും ഉണ്ടായിട്ടില്ല. മാത്രമല്ല നൂൽ കോർക്കാൻ ഒരു സൂചി പോലും ഉപയോഗിച്ചിട്ടുമില്ല.
ഇത്തരമൊരു ശ്രമം ലോകത്ത് നടാടെയാണ്. ഇന്ത്യ ബുക്സ് റെക്കോർഡിൽ (India books records) മാത്രമല്ല വേൾഡ് റെക്കോർഡിലും ഈ അത്ഭുതക്കാഴ്ച ഇടം പിടിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു പ്രധാന വിനോദ കേന്ദ്രമായ മലമ്പുഴ ഡാമിലാണ് ഈ നൂൽക്കാഴ്ച ആദ്യമായി പ്രദർശിപ്പിച്ചത്. എന്നാൽ 2002 ൽ ഊട്ടിയിലേക്ക് മാറ്റി സ്ഥാപിച്ചു.
കണ്ണുകളിൽ കൗതുകം വിരിയിയ്ക്കുന്ന ഈ ദൃശ്യ വിസ്മയം നേരിൽ കാണുക തന്നെ വേണം. വളരെ ചെറിയ ഒരു പ്രദർശന ശാലയാണെങ്കിലും അവിടുത്തെ വേറിട്ട കാഴ്ചകൾ നന്നായി ആസ്വദിയ്ക്കണമെങ്കിൽ മണിക്കൂറുകൾ മതിയാവില്ല.
നൂലുകൾ മാത്രം ഉപയോഗിച്ച് വിശാലവും യാഥാർത്ഥ്യബോധമുള്ളതുമായ കൃത്രിമ പൂക്കളും സസ്യങ്ങളും സൃഷ്ടിക്കുന്ന കാര്യത്തിൽ കലാകാരൻമാർ വിജയിച്ചിരിക്കുന്നു മെന്നു വേണം കരുതാൻ.
കൈകളാൽ നെയ്തെടുക്കുന്നതിനും നൂലുകൾ ഉപയോഗിച്ച് സങ്കീർണ്ണമായ ഡിസൈനുകൾ സൃഷ്ടിക്കുന്നതിലും അവർ വിജയിച്ചിരിക്കുന്നു. ഇതിലേക്ക് ആവശ്യമായ വൈദഗ്ധ്യവും ക്ഷമയും പ്രകടിപ്പിച്ചിരിക്കുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. ഈ കാഴ്ച ഒരു അപൂർവ ദൃശ്യകലാനുഭവമെന്ന് പറയാതെ വയ്യ.
നൂൽ പോലുള്ള അതി ലളിതമായ വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കിയ "നൂൽ ഉദ്യാനം" സൃഷ്ടിക്കുന്നതിന്റെ സൃഷ്ടിപരമായ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഗാലറിയായി ഈ ഉദ്യാനം പ്രവർത്തിക്കുന്നു.

സന്ദർശകരെ ആകർഷിക്കുന്നു: ഊട്ടിയിലെ സാധാരണ പ്രകൃതിദത്ത ആകർഷണങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു തരം ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നതിനായി ഒരു സവിശേഷ വിനോദസഞ്ചാര കേന്ദ്രമായി ഇത് സ്ഥാപിക്കപ്പെട്ടു.

Address

Manama

Website

Alerts

Be the first to know and let us send you an email when Dr. Venu Thonnakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Venu Thonnakkal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram