Dr. Anu Sobha /Psychiatrist

Dr. Anu Sobha /Psychiatrist മനഃശാസ്ത്രവിശേഷങ്ങൾ,അനുഭവകഥകൾ ..... Mental illness is nothing to be ashamed of. Stigma and bias shame us all.

02/01/2026

മദ്യത്തിനോ മറ്റ് ലഹരി പദാർത്ഥങ്ങൾക്കോ അഡിക്ടഡ് ആയിരുന്നവർ ചികിത്സയിലിരിക്കുമ്പോൾപ്പോലും ലഹരിയോടുള്ള അമിതമായ കൊതി / Craving കാരണം ബുദ്ധിമുട്ടുന്നത് കണ്ടിട്ടില്ലേ?

ഇത്തരം Craving നെ ഉത്തേജിപ്പിക്കുന്ന തലച്ചോർ സംബന്ധിയായ പല കാരണങ്ങളുണ്ട്.

അതിൽ ഒന്നാണ് Cue - Induced Craving.

തലച്ചോറിലെ Amygdala, Hippocampus എന്നീ ഭാഗങ്ങളാണ് ലഹരിയുമായി ബന്ധപ്പെട്ട ഓർമകളെയും വികാരങ്ങളെയും ഉണർത്തി ഇത്തരത്തിലുള്ള craving ജനിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്.

മദ്യക്കുപ്പിയുടെ മനോഹരമായ ചിത്രങ്ങളും മറ്റു ലഹരി ഉപയോഗത്തിൻ്റെ വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നവർ
ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നവരോട് അവർ അറിഞ്ഞോ അറിയാതെയോ ഇങ്ങനെ ഒരു ഉപദ്രവം ചെയ്യുന്നുണ്ട്.

കുടിക്കുന്നവർ എന്തായാലും കുടിക്കും , അതിന് ഞാനെന്തു തെറ്റു ചെയ്തു , ഇഷ്ടമില്ലാത്തവർ കാണാതിരുന്നാൽപ്പോരേ , എന്ന പതിവുന്യായീകരണം ഉപയോഗിച്ചതുകൊണ്ട് കാര്യമാകുന്നില്ലല്ലോ.

അവരുടെ പുനരുപയോഗത്തിന് നമ്മൾ എന്തിന് കാരണമാകണം എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നില്ലേ?

Dr..Anu Sobha Jose
Psychiatrist.

Dilemma.................*******************തത്കാലം ഇവരെ A- എന്നും  B - എന്നും വിളിക്കാം. ഇവരുടെ Gender ഏതുമാകാം. A  കഥാപ...
18/12/2025

Dilemma.................
*******************

തത്കാലം ഇവരെ A- എന്നും B - എന്നും വിളിക്കാം. ഇവരുടെ Gender ഏതുമാകാം.

A കഥാപാത്രം B- യെ പരിചയപ്പെടുന്നത് തികച്ചും യാദൃശ്ചികമായാണ്. വളരെ creative ആയ നിർദ്ദേശങ്ങളും, ചോദിക്കാതെതന്നെ ആവശ്യങ്ങൾ അറിഞ്ഞുകണ്ടുള്ള സഹായവുമൊക്കെ നിർലോഭം ചൊരിഞ്ഞ് B കഥാപാത്രം A യുടെ ആത്മാർത്ഥ മിത്രമായി മാറാൻ അധിക സമയമൊന്നുമെടുത്തില്ല.

ഒരു നല്ല സുഹൃത്തിനെ കിട്ടിയതിൽ A- ഉം വളരെയധികം സന്തോഷിച്ചു. എന്തും പറയാവുന്ന സ്വാതന്ത്ര്യം, വിഷമസന്ധികളിൽ ഉപദേശം, അങ്ങനെയങ്ങനെ ഒരു കരാറിലും ഒപ്പു വെക്കാതെ തന്നെ ആ സൗഹൃദം വളർന്നു.

കുറച്ചുകാലം കഴിഞ്ഞപ്പോൾ A- ക്ക് ഒരു തോന്നൽ തോന്നിത്തുടങ്ങി. താൻ വല്ലാതെ നിയന്ത്രിക്കപ്പെടുന്നതു പോലെ.......

ഫോണെടുക്കാൻ വൈകിയാൽ, സമയാസമയം message അയച്ചില്ലെങ്കിലുമൊക്കെയുള്ള B - യുടെ പരിഭവം അതിരു കടക്കുന്നതുപോലെ.

തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതിഷേധിക്കുന്ന B - യെ അനുനയിപ്പിക്കാൻ ഒരുപാടു സമയവും ഊർജ്ജവും ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ. എന്തിനും ഏതിനും B- യുടെ അനുവാദം വേണമെന്ന അവസ്ഥ.

ഒരു തരം ശ്വാസം മുട്ടലായിരുന്നു പിന്നീട് A- ക്ക്.
മറ്റാരോടെങ്കിലും സംസാരിക്കുമ്പോൾ വാക്കുകൾ അളന്നു തൂക്കിയേ ഉപയോഗിക്കാൻ പറ്റുന്നുള്ളു. ഫ്രീയാകാൻ പറ്റുന്നില്ല. മനസ്സു തുറന്നു ചിരിക്കാൻ പോലും ആകുന്നില്ല. ഒരു അദൃശ്യമായ ബന്ധനത്തിൽപ്പെട്ട അവസ്ഥ.

" ഇപ്പം വലിയ ആളായല്ലോ. എൻ്റെ സഹായമൊന്നും ആവശ്യമില്ലല്ലോ " എന്ന B - യുടെ ഇടക്കിടെയുള്ള കമൻ്റ് കാതുകളെ കുത്തിനോവിക്കുന്നതു പോലെ.........

ചോദിക്കാതെയും ചോദിച്ചുമൊക്കെ ഇതുവരെ കിട്ടിയ സഹായങ്ങൾ മുഖത്തുനോക്കി കൊഞ്ചനം കുത്തുന്നതു പോലെ.......

പോരാത്തതിന്, തനിക്കു മനസ്സു തുറക്കാൻ മറ്റാരുമില്ലെന്നും, ഈ സൗഹൃദമില്ലാതായാൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നുമൊക്കെ B മുൻപേ തന്നെ പറഞ്ഞിട്ടുള്ളതുമാണ്. ഇപ്പോഴും ഓർമിപ്പിക്കാറുമുണ്ട്.

മാത്രവുമല്ല, ഒരിക്കലും ഉപേക്ഷിക്കില്ലായെന്ന് മുൻപ് വാക്കും കൊടുത്തിരുന്നതുമാണ്.

തമ്മിൽ ഭേദം ഈ 'ശ്വാസംമുട്ടൽ' സഹിച്ച് B - യുടെ കൂടെത്തന്നെ നിൽക്കുന്നതല്ലേ എന്ന ചിന്തയാണ് ഇപ്പോൾ മുൻപിൽ നിൽക്കുന്നത്. ഒന്നുമില്ലെങ്കിലും തന്നെ സ്നേഹിക്കുന്ന ആളല്ലേ ? ഇത്തിരി possessive ആണെന്നല്ലേ ഉള്ളൂ എന്നൊരു യുക്തിയും തലപൊക്കുന്നുണ്ട്. പക്ഷേ ഇതിൽനിന്നു വല്ല വിധേനയും രക്ഷപെടണമെന്ന ചിന്തയും ഇടക്കിടെ വരും.

A യുടെ ചിന്തകൾ അങ്ങനെ വളഞ്ഞും പുളഞ്ഞും പ്രത്യേക ദിശയൊന്നുമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. B യും ഒരു മാറ്റവുമില്ലാതെ തുടരുന്നു.

**********************************************
ഇനി പ്രധാനമായും മൂന്ന് ഓപ്ഷനുകളാണുള്ളത്.

ഓപ്ഷൻ 1:

A യെയും Bയെയും അവരുടെ ബന്ധത്തിലെ അനാരോഗ്യകരമായ പ്രവണതകളെ ബോധ്യപ്പെടുത്തി ഒന്നുകിൽ അത് നേരെയാക്കാൻ പറയുക. അതിനു തയ്യാറല്ലെങ്കിൽ അവരെ പിരിച്ചു രണ്ടു വഴിക്കാക്കുക.

ഓപ്ഷൻ 2:
B - യുടെ ആത്മഹത്യാപ്രവണത കണക്കിലെടുത്ത്
A യോട് എല്ലാം സഹിച്ച് ഈ ബന്ധം തുടരാൻ പറയുക

ഓപ്ഷൻ 3:
സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞ് A-യുടെ പാദാന്തികത്തിൽ അഭയം തേടാൻ Bയോട് പറയുക.

ഈ കഥ എങ്ങനെ അവസാനിപ്പിക്കാമെന്ന് കൂലങ്കഷമായി ഞാനൊന്നാലോചിക്കട്ടെ.

തത്കാലം, ആഴ്ചപ്പതിപ്പിലെ നോവൽ പോലെ 'തുടരും' എന്നെഴുതി ഒരു കുത്തുമിട്ട് അവസാനിപ്പിക്കുന്നു. (ഏതെങ്കിലും വിശാലമനസ്കരായ വായനക്കാർ ഒരു വഴി പറഞ്ഞുതന്ന് സഹായിച്ചാലോ എന്ന പ്രതീക്ഷയും ഇല്ലാതില്ല.)

Dr. Anu Sobha Jose
Psychiatrist.

( 5 വർഷങ്ങൾ ....... ഇന്നും കഥ തുടരുന്നു.....)

16/12/2025

The Blame game.................

അന്നമ്മച്ചേടത്തി നല്ല പാചകക്കാരിയാണ്. അതിൻ്റേതായ തലക്കനവുമുണ്ടെന്ന് കൂട്ടിക്കോ. പക്ഷേങ്കിൽ ഒരു പ്രശ്നമുണ്ട്. ആരെങ്കിലും വിരുന്നുകാർ വരുന്ന ദിവസം പുള്ളിക്കാരത്തിയിൽ ഒരു പ്രത്യേക തരം ബാധ കേറും.

അന്നത്തെ ദിവസം അല്പം ഊർജ്ജം കൂടുതലിട്ട് പാചകം ചെയ്തുകളയും. ഒരു തേങ്ങാ വേണ്ടിടത്ത് രണ്ടു തേങ്ങ, ഒരു സ്പൂൺ എണ്ണയൊഴിക്കേണ്ടിടത്ത് രണ്ടു സ്പൂൺ ഇങ്ങനെയൊക്കെയാകും കാര്യങ്ങൾ. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെയില്ലാതാക്കുന്നതു പോലെയുള്ള ഒരു പരിപാടി. സ്വന്തം കീർത്തി അയൽരാജ്യങ്ങളിലും വ്യാപിക്കട്ടേയെന്ന് വിചാരിച്ചാകണം പാവം ഇങ്ങനെയൊക്കെ ചെയ്യുന്നത്.

പക്ഷേ ചേടത്തിയുടെ വല്യഭാവം സംരക്ഷിക്കപ്പെടണ്ടേ? വിട്ടു കൊടുത്താലോ തെറ്റ് അംഗീകരിച്ചാലോ ശരിയാകുന്നതെങ്ങനെ?

സ്വന്തം ആത്മാഭിമാനം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ചേടത്തിയിൽത്തന്നെ നിക്ഷിപ്തമാണെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.

പാചകം മോശമായതിന് അവർ എന്തെങ്കിലും കാരണം കണ്ടെത്തും.

തേങ്ങയുടെ പ്രശ്നം, എണ്ണക്കമ്പനിയുടെ കുഴപ്പം, അങ്ങനെ സകല കാരണങ്ങളും പയറ്റി നോക്കും. ഇതാന്നും ഏറ്റില്ലെങ്കിൽ വഴിയേ പോയവരുടെയോ, നോക്കി നിന്നവരുടെയോ ആരുടെയെങ്കിലും കുറ്റം കൊണ്ടാണ് അവരുടെ പാചകം മോശമായതെന്ന് വരുത്തിത്തീർത്താലെ പുള്ളിക്കാരത്തിക്ക് സമാധാനമാകത്തുള്ളു.

ഇത് അന്നാമ്മച്ചേടത്തിയുടെ മാത്രം കഥയല്ല.

നമ്മുടെ ഓഫീസുകളിൽ, നമ്മുടെ വീടുകളിൽ ഒക്കെ സംഭവിക്കുന്ന കാര്യം. താരതമ്യേന ദുർബലരാണ് കുറ്റാരോപിതരെങ്കിൽ അവരൊട്ട് പ്രതികരിക്കുകയുമില്ല. നമ്മുടെ ഉദ്ദേശം നടക്കുകയും ചെയ്യും. പക്ഷേ ഇവരുടെയൊക്കെ മനസ്സുകളിലെങ്കിലും ഈ ന്യായീകരണക്കാർ അപഹാസ്യരാകാറുമുണ്ട്.

ഒന്നുണ്ട്. സ്വന്തം തെറ്റ് അംഗീകരിച്ചു മുന്നോട്ട് പോകുമ്പോൾ......., അത് അംഗീകരിക്കാനും തിരുത്താനുമുള്ള മനസ്സ് കാട്ടുമ്പോൾ കിട്ടുന്ന മനസ്സമാധാനവും പുരോഗതിയും ഈ blame game-ൽ നിന്ന് ഒരിക്കലും കിട്ടില്ല കേട്ടോ.

Dr. Anu Sobha Jose.
Psychiatrist
( From FB memories, 14/12/2020)

08/12/2025

പ്രശസ്ത കൗൺസിലർ ( യോഗ്യത എന്താണെന്ന് എനിക്കറിയില്ല) ഒരു ചോദ്യത്തിന് മറുപടി പറയുന്നതാണ് രംഗം.

ചോദ്യം ഏതാണ്ട് ഇതാണ്.

പുറത്ത് ജോലി ചെയ്തിരുന്ന ഭർത്താവ് റിട്ടയർമെന്റ് പ്രായത്തിൽ നാട്ടിൽ തിരിച്ചു വരുന്നു. അതിനു ശേഷം ഇദ്ദേഹത്തിന് ഭാര്യയുടെ മുൻ സാമ്പത്തിക ക്രയവിക്രയങ്ങളെക്കുറിച്ച് സംശയവും ചോദ്യം ചെയ്യലും തുടങ്ങി.

ഇനി എങ്ങനെ മുന്നോട്ടു പോകണമെന്നതാണ് ഭാര്യയുടെ ചോദ്യം.

ഈ ചോദ്യം കേട്ടപാടെ വിദഗ്ധൻ വിധി പ്രസ്താവിച്ചു.

ഇത്രയും നാൾ കൈയേറിയിരുന്ന അധികാരം കൈമാറാനുള്ള ബുദ്ധിമുട്ട് ഒരു ഭയങ്കര ബുദ്ധിമുട്ടാണ്.
വിദേശത്തുനിന്ന് തിരിച്ചുവന്ന ഭർത്താവിന് അധികാരം കൈമാറാനുള്ള ഭാര്യയുടെ ആ ബുദ്ധിമുട്ടാണ് പ്രശ്നങ്ങളുടെ കാരണം. ബാക്കി ഉപദേശം എങ്ങനെ പോകുമെന്ന് ഊഹിക്കാമല്ലോ.

കമന്റ് ബോക്സ് നോക്കി. ആകെ ശോകം.ആ വിദഗ്ധന് കൈയടി മാത്രം. ഈ പറഞ്ഞതിനോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ ഒരാൾ പോലുമില്ല.

ഒരു പരാതിയുടെ ഒരു തുമ്പു മാത്രം കേട്ട് ,

കൂടുതൽ വിശദീകരണങ്ങൾ ഒന്നും ആവശ്യപ്പെടാതെ,

മറ്റേ ഭാഗത്തെ കേൾക്കാതെ,

മാനസികരോഗസാധ്യതകൾ ഒന്നും പരിഗണിക്കാതെ ,

ഇത്ര സമർത്ഥമായി വിധി പറയുന്നവരും ഒരു സിനിമാ പോസ്റ്റർ മാത്രം കണ്ട് ആ സിനിമയുടെ കഥ പറയുന്ന കുട്ടൻ പിള്ളയും തമ്മിൽ എന്താണ് വ്യത്യാസം ?

എക്സ്പീരിയൻസ് കൂടിയാൽ വളയം ഇല്ലാതെയും ചാടാൻ പറ്റുമല്ലേ ?

Dr. Anu Sobha Jose

05/12/2025

മനുഷ്യരുടെ ചില സ്വഭാവവൈകൃതങ്ങൾ, പ്രത്യേകിച്ചും ലൈംഗികവൈകൃതങ്ങൾ തുടച്ചു മാറ്റുകയെന്നത് എളുപ്പമുള്ള സംഗതിയല്ല.

പ്രത്യേകിച്ചും സ്വന്തം വൈകൃതം തിരിച്ചറിഞ്ഞ് സ്വയം മാറാൻ അവർ തയ്യാറാകാത്തിടത്തോളം കാലം .......
ഇത്തരം സൂചനകൾ ഒരാളെക്കുറിച്ചു കിട്ടിയാൽ ജാഗ്രത പാലിക്കുകയെന്നതാണ് സ്നേഹിച്ചും ശാസിച്ചും ഇത്തരക്കാരെ നന്നാക്കാൻ ശ്രമിക്കുന്നതിലും പ്രായോഗികം

എന്നാൽ എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവരുണ്ട്.

" എന്നോട് നന്നായിട്ടാണല്ലോ പെരുമാറുന്നത്. മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് എനിക്കറിയേണ്ട എന്നുപറഞ്ഞ് ഇത്തരക്കാരെ കൂടെക്കൊണ്ടുനടന്ന് അതേ തിക്താനുഭവം പിന്നീടെപ്പോഴെങ്കിലും സ്വയം ഏറ്റുവാങ്ങി പരിതപിക്കുന്നവരുണ്ട്.

അതുകൊണ്ടാണ്, ചില warning- കൾ അവഗണിക്കാനുള്ളതല്ലെന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത്.

(ഇത്തരം പ്രശ്നങ്ങളിൽ ഇല എപ്പോഴും സ്ത്രീ തന്നെയാകണമെന്നോ
മുള്ള് എപ്പോഴും പുരുഷൻ തന്നെയാകണമെന്നോ നിർബന്ധമില്ലെന്നെത് മറ്റൊരു കാര്യം.)

Dr. Anu Sobha Jose

04/12/2025

കുട്ടി പത്താം ക്ലാസ്സിലാണ്. പരീക്ഷക്ക് ഇനി മൂന്നു മാസം .നന്നായി പഠിക്കുന്നുണ്ടെന്നാണ് കുട്ടിയുടെ പറച്ചിൽ .
കുട്ടിയുടെ parents ന് പക്ഷേ അതല്ല അഭിപ്രായം. "ബുദ്ധിയൊക്കെ ആവശ്യത്തിന് മിച്ചമുണ്ട്. പക്ഷേ സദാസമയവും ഫോണിലാണത്രെ. പുസ്തകം തുറക്കത്തേയില്ല". ഇതാണ് അവരുടെ പരാതി.

വെറുതെ പരാതി പറഞ്ഞു കൊണ്ടുവന്ന മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കണമല്ലോ. കുട്ടിക്ക് അവൻ പഠിച്ചത് മാതാപിതാക്കളുടെ മുന്നിൽ തെളിയിച്ചു കൊടുക്കാനുള്ള ഒരു അവസരം കൊടുത്തല്ലേ മതിയാകൂ?

പത്താംക്ലാസ്സിലെ രണ്ടു മൂന്നു ചോദ്യം ചോദിച്ചുകളയാമെന്ന് കരുതി.

ഹിന്ദി ഒന്നാം പാഠത്തിന്റെ പേരു പറയൂ .

" അതെനിക്ക് ഓർമ്മയില്ല "
പോട്ടെ. ഹിന്ദിയിൽ മാത്രം weak ആയിരിക്കും.

എന്നാൽ പിന്നെ മലയാളം ഇരിക്കട്ടെ.

'കടൽത്തീരത്ത്'' ആര് എഴുതിയതാണ് ?

അങ്ങനെയൊരു പാഠമേയില്ലെന്ന് കുട്ടി.

പ്ലാവിലക്കഞ്ഞി ?

" അറിയില്ല " .

എന്നാൽ പോട്ടേ. കണക്ക് ചോദിക്കാം.

വൃത്തത്തിന്റെ ചുറ്റളവ് ? അറിയില്ല.

അതറിയില്ലേൽ ഇനി ഒന്നുകൂടെ താഴേക്ക് വരാം.

ആരവും വ്യാസവും തമ്മിലുള്ള ബന്ധമെന്താണ് ?

അതും രക്ഷയില്ല.

ഇനി ചോദിക്കാൻ ഒരേയൊരു ചോദ്യമേ ബാക്കിയുള്ളു.

ആട്ടെ, ഒന്നാം ലോക മഹായുദ്ധമാണോ രണ്ടാം ലോക മഹായുദ്ധമാണോ ആദ്യം നടന്നത് ?

" ഒന്നാം ലോകമഹായുദ്ധം".

ഠപ്പേന്ന് മറുപടി വന്നു.

അതെങ്ങനെ മനസ്സിലായി? എന്നു ഞാൻ.

ഒന്നു കഴിഞ്ഞല്ലേ രണ്ടു വരൂ എന്ന് കുട്ടി.

കുട്ടി ആ പറഞ്ഞത് വളരെ ശരിയാണ്.ഒന്നു കഴിഞ്ഞേ രണ്ടു വരൂ.

അടിസ്ഥാനമില്ലാതെ മുകളിലേക്ക് കെട്ടിപ്പൊക്കാമെന്ന് ആരും കരുതരുത്.

അടിസ്ഥാനം എന്തുകൊണ്ടില്ല ? അതാണ് ഇനി കണ്ടത്തേണ്ടത് ?

അതിന് ഒന്നോ അതിലധികമോ കാരണമുണ്ടാകാം.
ശാരീരിക പ്രശ്നങ്ങൾ, Learning Disability, Intellectual Disability, ഏകാഗ്രതക്കുറവ്, ലക്ഷ്യബോധമില്ലായ്മ, ADHD, ജീവിതസാഹചര്യങ്ങൾ, അഡിക്ഷനുകൾ, മറ്റ് മാനസികപ്രശ്നങ്ങൾ , അങ്ങനെയങ്ങനെ.......

പരിഹാരം കണ്ടെത്തേണ്ടത് ഈ കാരണങ്ങൾക്കാണ്.
ചെറുപ്പത്തിലെ പരിഹരിക്കാൻ ശ്രമം തുടങ്ങിയാൽ അത്രയും നല്ലത്.

കതിരിന്മേൽ വളം വെച്ചിട്ട് ....... തീരെ കാര്യമില്ലാന്നല്ല. എന്നാലും തുടക്കത്തിലേ കിട്ടിയാൽ ....

Dr. Anu Sobha Jose
Psychiatrist

02/12/2025

വെള്ളം വെള്ളം സർവത്ര, ഇറ്റു കുടിക്കാനില്ലത്രെ......

( '"Water, water, everywhere,
And all the boards did shrink;
Water, water, everywhere,
Nor any drop to drink".'
Samuel Taylor Coleridge)

ചുറ്റും ധാരാളമായി കടൽവെള്ളം ഉണ്ടായിട്ടെന്ത് കാര്യം? അത് കുടിക്കാൻ പറ്റില്ലല്ലോ.

എന്നാൽ കുടിക്കാൻ യോഗ്യമായ വെള്ളമുണ്ട്. അത് ധാരാളമായി കിട്ടുന്നുമുണ്ട്. പക്ഷേ കുടിക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിലോ ?

ഗുരുതരമായ വിഷാദരോഗം വന്നാൽ ഏതാണ്ട് ഇതാണ് അവസ്ഥ.

നിങ്ങൾ പറയുന്ന ഉപദേശങ്ങളൊക്കെ നല്ലതു തന്നെയാകാം.

പക്ഷേ ആ പറയുന്ന ഉപദേശങ്ങൾ കേൾക്കാനോ പ്രാവർത്തികമാക്കാനോ പറ്റിയ മാനസികവസ്ഥയിലല്ല അയാളെങ്കിലോ ?

അയാളെ വീണ്ടും വീണ്ടും ഉപദേശിച്ചു കൊണ്ടിരിക്കാതെ,

ഉപദേശംകൊണ്ടു മാറാത്ത അയാളെ കുറ്റപ്പെടുത്താതെ,

അതിലുള്ള നമ്മുടെ നിരാശ പുറത്തുകാണിച്ച് അയാളുടെ സമ്മർദ്ദം വീണ്ടും വർദ്ധിപ്പിക്കാതെ

വൈദ്യസഹായം എത്തിച്ചു കൊടുക്കുക. അതല്ലേ വേണ്ടത്.?

ഇതെഴുതുമ്പോൾ കുറെപ്പേരുടെ മുഖം മനസ്സിലേക്ക് വരുന്നു..... അവർ കടന്നുപോയ സമാന അനുഭവങ്ങളും.

Dr. Anu Sobha Jose
Psychiatrist

15/10/2025

ഭാര്യയും ഭർത്താവും തമ്മിൽ പൊരിഞ്ഞ വഴക്ക്. വീട്ടുകാർ ഇടപ്പെട്ടു. നോ രക്ഷ.

അടുത്ത നടപടി?
സംശയിക്കേണ്ട, ഇരുകൂട്ടരുമായി ബന്ധമില്ലാത്ത ഒരാളെ സമീപിക്കുക തന്നെ. അങ്ങനെ, ഇരുവരെയും ഒരു നിഷ്പക്ഷ ഉപദേശകന്റെ അടുത്തെത്തിച്ചു.

ന്യായം സ്ഥാപിക്കണമല്ലോ.

അതിനു രണ്ടുപേരോടും വെവ്വേറെ സംസാരിക്കേണ്ടേ? ഭാര്യ പറഞ്ഞ കഥകേട്ട് നമ്മുടെ നിഷ്പക്ഷനുപോലും സങ്കടം വന്നു. അത്ര ദാരുണമായ പീഡന കഥയാണ് അവർ പറഞ്ഞത്.

അടുത്തത് ഭർത്താവിന്റെ ഊഴം. അങ്ങേര് അനുഭവിക്കുന്ന പീഡനകഥ അതിലും ഭീകരം.

ഇവരിൽ ആരുടെ കഥ വിശ്വസിക്കണം എന്നതിൽ മാത്രമേ അങ്ങേർക്ക് സംശയമുണ്ടായിരുന്നുള്ളു.

അദ്ദേഹം ഇരുകൂട്ടരെയും ക്രോസ് വിസ്താരത്തിനു ക്ഷണിച്ചു. അപ്പോഴാണ് പറയുന്നതിൽ എന്തൊക്കെയോ പൊരുത്തമില്ലായ്മ ഉള്ളതായി അദ്ദേഹത്തിനു മനസ്സിലായത്.

സംശയം തോന്നിയ ഉപദേശി പ്രശ്നം മറ്റൊരു സമിതിക്ക് റെഫർ ചെയ്തു. അങ്ങനെയാണ് ആ സ്ത്രീയുടെ ഡെലൂഷനുകളും ഹലൂസിനേഷനുകളും ഒന്നൊന്നായി വെളിപ്പെട്ടത്. അവരുടെ ഭർത്താവിനു പോലും ഇതൊരു മാനസികരോഗമാണെന്നതിനെക്കുറിച്ച്
കാര്യമായ ബോധ്യമില്ലായിരുന്നു എന്നതായിരുന്നു സത്യം.

പറയാനുള്ളത് ഇത്രയേയുള്ളു. ഒരു മൈക്കും യൂട്യൂബ് ചാനലുമുണ്ടങ്കിൽ ആർക്കും ആരെയും എന്തും പറയാവുന്ന കാലമാണ്. പരദൂഷണമായതുകൊണ്ടുതന്നെ റീച്ചും ധാരാളം കിട്ടും. പക്ഷേ കേട്ടതെല്ലാം സത്യമാകണമെന്നില്ലല്ലോ.

മാനസിക രോഗങ്ങളുള്ളവർ കീറിപ്പറിഞ്ഞ വസ്ത്രമിട്ട് അസഭ്യം പറഞ്ഞ് അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരാണെന്ന ധാരണ ആദ്യം തന്നെ മാറ്റുക.

ചില മനുഷ്യർ അവരുടെ ചിന്തകളുടെ ഭാണ്ഡക്കെട്ട് മൊത്തമായി അഴിച്ചു വെക്കുമ്പോഴാണ് Delusion പോലുള്ള ചില രോഗലക്ഷണങ്ങൾ പുറത്തേക്കു വരുന്നതുതന്നെ.

ഏതെങ്കിലും പീഡനകഥകൾ കേട്ട്, (അത് സ്ത്രീയുടെയായാലും പുരുഷൻ്റെയായാലും ) വികാരവിക്ഷോഭിതരായി ഷെയർ ബട്ടണിൽ വിരലമർത്തുന്നതിന് മുൻപ് ഒന്നുകൂടി ആലോചിക്കുക. നമ്മൾ തകർക്കുന്നത് പലരുടെയും ജീവിതം കൂടിയാണ്.

എത്ര ആരോപണം കേട്ടാലും ചിലർ തിരിച്ചൊന്നും പ്രതികരിക്കാത്തത് അവരുടെ മാന്യതകൊണ്ടു മാത്രമാണെന്നതിന് നേർക്കാഴ്ചകൾ സാക്ഷി.

Dr. Anu Sobha Jose.
Psychiatrist

30/07/2025

എഴുത്ത് / Journaling........
***********************

ഒരു അംഗീകാരവും കിട്ടാത്ത എത്രയോ നല്ല എഴുത്തുകാർ ഫേസ്ബുക്കിലുണ്ട്. പേരുകേട്ട എഴുത്തുകാരേക്കാൾ ശക്തമായി എഴുതുന്നവർ.

എന്തിനായിരിക്കും അവർ അങ്ങനെ എഴുതുന്നത്?

അംഗീകാരത്തിനോ, എഴുത്തുകാരനായി പേരെടുക്കാനോ വേണ്ടി മാത്രമല്ലെന്നാണ് എന്റെ വാദം. എഴുത്ത് പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നവർ ഇല്ലെന്നല്ല. പക്ഷേ അവർ ന്യൂനപക്ഷമല്ലേ?

പണ്ടൊക്കെ മനുഷ്യർ ഡയറിയെഴുതുമായിരുന്നില്ലേ? ഇപ്പോൾ അതു മാറി ഈ രൂപത്തിൽ എത്തിയെന്നു മാത്രമാണ് ഞാൻ കരുതുന്നത്.

കാരണം, എഴുത്തുകൾക്ക് ഒരു മാന്ത്രികശക്തിയുണ്ട്. ഹൃദയത്തിൽ നിന്നെഴുതുന്ന വരികൾക്ക് മുറിവുണക്കാനുള്ള അപാരശക്തി തന്നെയുണ്ട്. ഓരോ എഴുത്തിലൂടെയും എഴുത്തുകാരൻ, അവൻ പോലുമറിയാതെ അവനെത്തന്നെ സ്വയം വെളിപ്പെടുത്തുന്നുണ്ട്. സ്വയം തിരിച്ചറിയുന്നുണ്ട്. ചിന്തകളെ മിനുക്കിയെടുക്കുന്നുണ്ട്. സങ്കടങ്ങൾ പുറത്തേക്കൊഴുക്കുന്നുണ്ട്. മാനസികസംഘർഷങ്ങൾ ഒഴുക്കിക്കളയാൻ ഏറെ സഹായിക്കുന്ന ഒരു മാർഗ്ഗമാണിത്.

നമ്മുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം നമ്മുടെ കൈയിൽത്തന്നെയുണ്ട്.

ഒരു രോഗിയുടെ രോഗവിവരം വിശദമായി എഴുതുമ്പോൾത്തന്നെ അയാളുടെ രോഗത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ കാഴ്ചപ്പാട് മനസ്സിലേക്ക് കടന്നു വരുന്ന എത്രയോ അനുഭവങ്ങൾ എനിക്കു തന്നെയുണ്ട്.
എഴുതുമ്പോൾ കിട്ടുന്ന വ്യക്തത വെറുതെ ചിന്തിക്കുമ്പോൾ കിട്ടാറില്ല.

എന്നിരുന്നാലും നമ്മുടെ സ്വകാര്യതയെ ഹനിക്കാൻ സാധ്യതയുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രദർശനത്തിന് വെക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പിന്നീട് അതു നമുക്കു ബാധ്യതയായേക്കും .

നമ്മൾ മറന്നാലും അതൊക്കെ ഓർത്തു വെച്ച് പിന്നീട് അതുവെച്ച് നമ്മളെ കുത്തി നോവിക്കാൻ കാത്തിരിക്കുന്ന മനുഷ്യരും ഇവിടെയുണ്ടെന്നത് മറക്കാതിരിക്കുക.

അങ്ങനെയുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഒരു കടലാസിൽ എഴുതുക. ആലങ്കാരികതകളില്ലാതെ, കാപട്യങ്ങളില്ലാതെ, ധൈര്യമായി എഴുതുക. എന്നിട്ട് കാറ്റത്തു പറത്തിക്കളയുക. അപ്പൂപ്പൻതാടി പോലെ അവ പറന്നകലട്ടെ. നമ്മുടെ ഭാരം കുറയട്ടെ..

Dr. Anu Sobha Jose
Psychiatrist

24/07/2025

തെറ്റിദ്ധാരണ അല്ല ഡെലൂഷൻ
**********************************

ഇതും ഒരുതരം ജീവിതമാണ്.........

ഭാര്യക്ക് സംശയരോഗം തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെ ചികിത്സയൊന്നും എടുത്തിട്ടില്ല.

ഭർത്താവിൻ്റെ കുറ്റം പറയാൻ ഈ ഭാര്യ തന്നെയാണ് ആദ്യം എൻ്റെ അടുത്തെത്തിയത്.

പിന്നീട് ഞാൻ ഭർത്താവിനെ വിളിപ്പിച്ചു

ഭർത്താവിൻ്റെ കണ്ണിൽ അവരുടേത് വെറും തെറ്റിദ്ധാരണ മാത്രമാണ്. എന്നെങ്കില്യം സംശയം മാറി അവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്.

ഗൗരവകരമായ പല പ്രശ്നങ്ങൾ അവരുടെ കുടുംബത്തിലും ബന്ധങ്ങളിലും ഈയൊരു അസുഖം കാരണം ഇതിനോടകം സംഭവിച്ചിട്ടുണ്ട്.

അതൊന്നും അംഗീകരിക്കാനോ പരിഹരിക്കാനോ ആകാതെ, ഈ വിഷയത്തിൽ ആരുടെയും സഹായം തേടാതെ, ബന്ധുക്കളോടു പോലും താൻ അനുഭവിക്കുന്ന പ്രശ്നം തുറന്നു പറയാതെ അദ്ദേഹം സ്വയം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

വലിയ വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും ഭാര്യയുടേത് ഡെലൂഷണൽ ഡിസോർഡർ ആണെന്നു അതിനു ചികിത്സ തന്നെ വേണമെന്ന കാര്യത്തിലും അദ്ദേഹം തീർത്തും അജ്ഞനാണ്.

ഇടക്ക് ആ സ്ത്രീ കണ്ട ചില സ്വയം പ്രഖ്യാപിത കൗൺസിലർമാർ ഈ സ്ത്രീയുടെ ധാരണകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതും ഇദ്ദേഹത്തെ ഭാര്യ പറഞ്ഞു കൊടുത്ത കഥകളുടെ പേരിൽ അതികഠിനമായി വിമർശിച്ചതും അദ്ദേഹത്തിൻ്റെ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കി.

ഇനിയൊരിടത്തും കൗൺസലിങിന് പോകില്ലായെന്ന തീരുമാനത്തിലുറച്ചത് അങ്ങനെയാണ്.

അദ്ദേഹം വിചാരിക്കുന്നതു പോലെ ഇത് വെറുമൊരു തെറ്റിദ്ധാരണയല്ലെന്നും ഇതൊരു രോഗാവസ്ഥയാണെന്നും പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

എന്നാൽ അദ്ദേഹമാകട്ടെ സ്വന്തം പാതിവ്രത്യം തെളിയിക്കാൻ ഏത് അഗ്നിയിൽക്കൂടി നടക്കാനും എത്ര നാൾ കാത്തിരിക്കാനും തയ്യാറാണ് എന്ന ലൈനിൽത്തന്നെയാണ് .

വിദ്യാഭ്യാസവും ഉയർന്ന ജോലിയും ലോകപരിചയവും എത്രയുണ്ടായിട്ടും എന്തു കാര്യം.....? തലച്ചോറിനുണ്ടാകുന്ന രോഗങ്ങൾ ചിലർക്ക് പൊതിയാത്തേങ്ങയാണ് .

ചിലർ അങ്ങനെയാണ് . ഒരു പ്രശ്നമുണ്ടായാൽ അവിടെ നിശ്ചലരാകും. അതിൽനിന്നു മുന്നോട്ടുപോകാൻ പ്രയാസപ്പെടുന്നവർ.....അങ്ങനെ സംഭവിക്...
30/06/2025

ചിലർ അങ്ങനെയാണ് . ഒരു പ്രശ്നമുണ്ടായാൽ അവിടെ നിശ്ചലരാകും. അതിൽനിന്നു മുന്നോട്ടുപോകാൻ പ്രയാസപ്പെടുന്നവർ.....

അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നൊക്കെയുള്ള ആവർത്തനചിന്തകളിൽ നിന്ന് സ്വയം മാറാൻ സാധിക്കാത്തവർ......

സ്വയം സൃഷ്ടിച്ച ന്യായാന്യായങ്ങളുടെ തടവറയിൽ കഴിയുന്നവർ....

സഹായം വേണം അവർക്ക്. സഹായം സ്വീകരിക്കാനുള്ള മനസ്സും......

26/06/2025

അമ്മയും മകനും......

രണ്ടുപേർക്കും
വലിയ അളവിൽ ആകുലതയുണ്ട്.

എന്തെങ്കിലും രോഗം വരുമോയെന്ന ടെൻഷൻ.
ആർക്കെങ്കിലും എന്തെങ്കിലും അസുഖമുണ്ടെന്നു കേട്ടാൽ അത് അവർക്കും വരുമോയെന്ന ടെൻഷൻ.

പിന്നെ അതിനുള്ള പരിശോധനകൾ.

ഒരു ഡോക്ടർ ടെസ്റ്റ് ചെയ്യാൻ വിസമ്മതിച്ചാൽ അടുത്ത ഡോക്ടറിൻ്റെ അടുത്തേക്ക്.

ഇങ്ങനെ ടെസ്റ്റും ചികിത്സയുമായി സമയവും പണവും ധാരാളം ചെലവഴിക്കുന്നുണ്ട് അവർ.

അങ്ങനെയിരിക്കെയാണ് അവരുടെ അവസ്ഥ മനസ്സിലാക്കി സൈക്യാട്രിസ്റ്റിൻ്റെ അടുത്തേക്ക് മറ്റൊരു ഡോക്ടർ അവരെ റഫർ ചെയ്യുന്നത്.

ചികിത്സ എടുത്താൽ നല്ല രീതിയിൽ സമാധാനത്തോടെ ജീവിക്കാവുന്നതേയുള്ളു അവർക്ക് .

പക്ഷേ മരുന്നോ ചികിത്സയോ എടുക്കാൻ അമ്മ തയ്യാറാകുന്നുമില്ല. മകനും അത് സമ്മതമല്ല.

മരുന്നുകളെപ്പറ്റി ഇത്രയും അബദ്ധധാരണകൾ സമൂഹത്തിൽ നിലനിൽക്കുമ്പോൾ Illness Anxiety ഉള്ള ഒരാളെ ചികിത്സയിലേക്കു കൊണ്ടുവരാൻ വളരെ ബുദ്ധിമുട്ടാണ്.

അടുത്ത ബന്ധുക്കളും അവരെപ്പോലെ തന്നെ ഉത്കണ്ഠ അമിതമായുള്ളവരാണെങ്കിൽ പ്രത്യേകിച്ചും.

ചികിത്സയിലൂടെ രോഗം ഭേദപ്പെട്ടു കഴിഞ്ഞാൽ ഇവരിൽ ഭൂരിഭാഗവും പറയുന്നത് ഒറ്റക്കാര്യം തന്നെ.

"ഇതു ഞാൻ പണ്ടേ ചെയ്യേണ്ടതായിരുന്നു ".

എങ്ങനെയെങ്കിലും ജീവിച്ചാൽ മതിയോ?
Quality of life ഒരു പ്രധാനപ്പെട്ട സംഗതിയല്ലേ? ചികിത്സയിലൂടെ ജീവിതത്തിൻ്റെ നിലവാരം മെച്ചപ്പെടുമെങ്കിൽ പിന്നെ എന്തിനു മടിക്കണമെന്ന് സ്വയം ചിന്തിക്കൂ.

Dr. Anu Sobha Jose
Psychiatrist

Address

Angamally

Alerts

Be the first to know and let us send you an email when Dr. Anu Sobha /Psychiatrist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Anu Sobha /Psychiatrist:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category