28/11/2019
രക്തസമ്മര്‍ദ്ദം എന്ന നിശബ്ദ കൊലയാളി
കേരളത്തിലെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാൾക്കെങ്കിലും വർധിച്ച രക്തസമ്മർദമുണ്ടെന്നാണ് ഈയിടെ നടത്തിയ പഠനങ്ങൾ സ്ഥിരീകരിക്കുന്നത്. 75 ദശലക്ഷം മലയാളികൾ അമിത രക്താതിമർദ്ദത്തിന്റെ വിവിധ സങ്കീർണതകൾക്ക് അടിമപ്പെട്ടിരിക്കുന്നു. 35 ശതമാനം കേരളീയർക്കും വർധിച്ച പ്രഷറുണ്ട്. ഉപ്പും കൊഴുപ്പും കൂടുതലുള്ള ഭക്ഷണ ശൈലിയും, ഒരു ശാപമായി പടർന്നേറുന്ന മദ്യപാനവും എടുത്താൽ പൊങ്ങാത്ത സ്ട്രെസ്സും കൊണ്ട് നട്ടം തിരിയുന്ന മലയാളികൾക്ക് വരുംകാലങ്ങളിൽ നേരിടേണ്ടി വരുന്ന ഏറ്റവും ഭീകര വില്ലൻ രക്തസമ്മർദം തന്നെ. ഇതാകട്ടെ അവരെ അകാലമരണത്തിലേക്ക് വലിച്ചിഴയ്ക്കുക തന്നെ ചെയ്യും.
കേരളത്തിലെ 35 ശതമാനം മുതിർന്നവർക്കും വർധിച്ച രക്തസമ്മർദമുണ്ടെങ്കിലും അതിൽ 50 ശതമാനം പേർക്കും ആയുസ്സിനെ പിടിച്ചുലയ്ക്കുന്ന ഈ രോഗാതുരത തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന അവബോധമില്ല. അതുതന്നെയാണ് ഏറ്റവും ദാരുണമായ പ്രശ്നവും.
പ്രതിവർഷം 10 ദശലക്ഷം പേരാണ് ഭൂമുഖത്ത് വർധിച്ച രക്തസമ്മർദത്തിന്റെ പ്രത്യാഘാതങ്ങൾ മൂലം മൃത്യുവിനിരയാകുന്നത്. ഹാർട്ട് അറ്റാക്ക്, മസ്തിഷ്കാഘാതം, വൃക്കപരാജയം, മറവിരോഗം, അന്ധത തുടങ്ങി മാരകമായ പല സങ്കീർണതകളും വർധിച്ച രക്തസമ്മർദ്ദത്തിന്റെ പ്രത്യാഘാതമായി രംഗപ്രവേശം ചെയ്യുന്നു. 2000ൽ ആഗോളമായി 97.2 കോടി പേർക്ക് കൂടിയ പ്രഷറുണ്ടായിരുന്നു. 2025 ആകുമ്പോൾ ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേരെ ഈ രോഗാതുരത കീഴ്പ്പെടുത്തിയിരിക്കും; അതായത് 156 കോടി ആൾക്കാർ.
അമിത രക്തസമ്മർദം രോഗനിർണയം ചെയ്യുന്നതിലും ചികിത്സ വിജയപ്രദമായി നടത്തുന്നതിലും അടിസ്ഥാനപരമായ പലപ്രശ്നങ്ങളും നിലനിൽക്കുന്നു. പ്രഷർ അധികരിച്ചിട്ടുണ്ടെന്ന അവബോധം പൊതുജനങ്ങളിൽ പലർക്കും അറിയില്ല എന്നതാണ് പ്രധാന പ്രശ്നം. മറ്റു രോഗങ്ങളുമായി ക്ലിനിക്കിലെത്തുമ്പോൾ അളക്കുന്ന പ്രഷറിലൂടെയാണ് ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നത്. പ്രഷർ അമിതമായുള്ള രോഗികൾക്ക് തികച്ചും അസ്പഷ്ടങ്ങളായ രോഗലക്ഷണങ്ങൾ മാത്രമാണുണ്ടാകുന്നതും. എന്നതുകൊണ്ട് പലരും ഈ അസ്വാസ്ഥ്യങ്ങളെ അവഗണിക്കുകയാണ് പതിവ്.
ഏതാണ്ട് 50 ശതമാനം കേരളീയർക്കും, തങ്ങൾക്ക് വർധിച്ച പ്രഷറുണ്ടെന്ന വസ്തുത അറിയില്ല. ഇനി അറിവുള്ളവരിൽ തന്നെ 60 ശതമാനത്തിൽ താഴെയുള്ളവർ മാത്രമേ ചികിത്സയാരംഭിക്കുന്നുള്ളൂ. ഇക്കൂട്ടരിൽ 34 ശതമാനം പേർ മാത്രമാണ് പ്രഷർ സമുചിതമായി നിയന്ത്രണവിധേയമാക്കുന്നത്. അതായത് ഒരു നിയോഗം പോലെ മരുന്നുകളെടുക്കുന്ന 66 ശതമാനം പേർ തങ്ങളുടെ രക്തസമ്മർദം പരിധികൾക്കുള്ളിലൊതുക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. ഇതുതന്നെയാണ് വേൾഡ് ഹൈപ്പർടെൻഷൻ ലീഗിന്റേയും ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഹൈപ്പർടെൻഷന്റെയും ഉറക്കം കെടുത്തുന്നതും. ഈ സംഘടനകൾ സംയുക്തമായി ഈ വർഷത്തെ ലോക രക്തസമ്മർദ്ദ ദിനത്തിൽ (മേയ് 17) പ്രഖ്യാപിക്കുന്ന സന്ദേശം ഒന്നുമാത്രമാണ്: 'നിസ്സാരമായ പരിശോധനയിലൂടെ നിങ്ങളുടെ പ്രഷറിന്റെ അളവുകൾ അറിയുക.' ആഗോളമായി 50 ശതമാനം പേർക്കും തങ്ങൾക്ക് അമിതരക്തസമ്മർദമുണ്ടെന്ന അവബോധമില്ല. അതുകൊണ്ടു തന്നെ 100 രാജ്യങ്ങളിലെ 18 വയസ്സിൽ കവിഞ്ഞ എല്ലാവരുടെയും പ്രഷർ അളന്ന് തിട്ടപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്നു. ഈ ആഗോള ഉദ്യമത്തിൽ ഇന്ത്യയും പങ്കാളിയാവുന്നു.
രക്തസമ്മർദം കൃത്യമായി പരിശോധിച്ച് ഒരുവന്റെ യഥാർത്ഥ പ്രഷർ നിലവാരം രോഗനിർണയം ചെയ്യുന്നതിൽ പല അപാകങ്ങളും സംഭവിക്കുന്നുണ്ടെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു. ക്ലിനിക്കിൽ വച്ച് തിടുക്കത്തിൽ അളക്കുന്ന പ്രഷർ എപ്പോഴും ശരിയാകണമെന്നില്ല. 'വൈറ്റ്കോട്ട് ഇഫക്ട്' എന്നുപറയുന്ന വെളുത്ത കോട്ടിട്ട ഡോക്ടറെയോ നഴ്സിനെയോ പെട്ടെന്ന് കാണുമ്പോൾ ഉണ്ടാകുന്ന താത്കാലിക വ്യതിയാനങ്ങൾ രോഗിയുടെ കൃത്യമായ പ്രഷർ തിട്ടപ്പെടുത്തുവാൻ വിഘാതമായി നിൽക്കുന്നു.
വൈറ്റ്കോട്ട് ഇഫക്ട് മൂലം 20-35 ശതമാനം വരെ പ്രഷർ താത്കാലികമായി ഉയരും. അടുത്തത് നേരെ വിപരീതമാണ്. ക്ലിനിക്കിൽ വച്ച് സാധാരണ ബി.പി., എന്നാൽ പുറത്തിറങ്ങിയാൽ ഏറ്റക്കുറച്ചിലുകൾ. ഇതിനെ 'മാസ്ക്ഡ് ഹൈപ്പർടെൻഷൻ' എന്നു വിളിക്കുന്നു. ഇനി പകലും രാത്രിയിലും എടുക്കുന്ന പ്രഷറിന്റെ അളവിലും വ്യതിയാനങ്ങളുണ്ട്. വെളുപ്പാൻ കാലത്ത് ഉറക്കമുണരുമ്പോൾ ചിലരിൽ പ്രഷർ കുതിച്ചു കയറാറുണ്ട്. ഇക്കൂട്ടരിലാണ് ഹാർട്ടറ്റാക്കും സ്ട്രോക്കും ഹൃദയപരാജയവുമൊക്കെ സംഭവിക്കാനുള്ള വർധിച്ച സാധ്യത. അപ്പോൾ ഒരുതവണ ധൃതിയിൽ അളന്ന് രോഗനിർണയം നടത്തുന്നതിനു പകരം ദിവസത്തിന്റെ പല സമയങ്ങളിൽ അളന്ന് രക്താതിമർദമുണ്ടോയെന്ന് തിട്ടപ്പെടുത്തണം
രാത്രികാലത്ത് രേഖപ്പെടുത്തുന്ന പ്രഷറിന്റെ അളവുകളാണ് ഒരുവന്റെ രോഗാതുരത നിർണയിക്കുന്നതിൽ കൂടുതൽ വിശ്വാസയോഗ്യമായി നിൽക്കുന്നത് എന്ന് പുതിയ നിരീക്ഷണങ്ങൾ വിലയിരുത്തുന്നു. സാധാരണഗതിയിൽ ഒരുവന് പകലുള്ള പ്രഷറിന്റെ അളവ് രാത്രി 10-20 ശതമാനം കുറയുന്നു. ഇത് പാതിരാത്രിക്കുശേഷം കൂടുതൽ പ്രകടമാവുന്നു. ഇക്കൂട്ടരെ 'ഡിപ്പേഴ്സ്' എന്നുവിളിക്കുന്നു. പകലും രാത്രിയിലും ഒരു പോലെ പ്രഷറുള്ളവർ 'നോൺഡിപ്പേഴ്സ്' ആണ്. ഇനി രാത്രിയിൽ പകലത്തേക്കാൾ കൂടുതൽ പ്രഷറുള്ളവരുണ്ട് 'റിവേഴ്സ് ഡിപ്പേഴ്സ്'. രാത്രിയിൽ സാധാരണയായി പ്രഷർ കുറയാത്തവർക്കും, പകലിനേക്കാൾ കൂടുതലുള്ളവർക്കും, ഉറക്കമുണരുമ്പോൾ കുതിച്ചുയരുന്നവർക്കും സ്ട്രോക്ക്, ഹൃദയാഘാതം, ഹൃദയപരാജയം തുടങ്ങി മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങാണ്.
ഒരാളുടെ 24 മണിക്കൂറിലെ ബി.പി. രേഖപ്പെടുത്തുന്ന സംവിധാനം ഇന്ന് പ്രചാരത്തിലുണ്ട് 'ആംബുലേറ്ററി ബ്ലഡ് പ്രഷർ മോണിട്ടറിങ്' 'എ.ബി.പി.എം.', അരയിൽ ബെൽറ്റിനോട് ചേർത്ത് ഘടിപ്പിച്ച് വയ്ക്കുന്ന ഉപകരണവും 24 മണിക്കൂറിൽ ഓരോ മണിക്കൂറും ബി.പി. അളക്കുന്ന സംവിധാനവും. ഈ നൂതന പരിശോധനയുടെ വെളിച്ചത്തിൽ പ്രഷറിന്റെ ചികിത്സ കൃത്യമായി തരപ്പെടുത്തി രോഗിക്ക് ആശ്വാസം പകരുവാൻ സാധിക്കും. രാത്രിയിൽ മാത്രം പ്രഷർ ഉയർന്നു കാണുന്ന ചിലരുണ്ട്. അവർക്ക് തലവേദന, നെഞ്ചിൽ അസ്വാസ്ഥ്യം, ഉറക്കക്കുറവ്, തളർച്ച തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാകുന്നു. ഇക്കൂട്ടർക്കും മരുന്നുകൊടുക്കുമ്പോൾ രാത്രിയിലെ പ്രഷർ നിയന്ത്രിക്കത്തക്കവിധം ചികിത്സ സംവിധാനം ചെയ്തില്ലെങ്കിൽ സങ്കീർണതകളെ നിയന്ത്രിക്കുവാൻ സാധിച്ചെന്നു വരില്ല.
ഈ പുതിയ തിരിച്ചറിവിന്റെ വെളിച്ചത്തിൽ പ്രഷർ ചികിത്സയിൽ കാതലായ പരിവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സാധാരണഗതിയിൽ പ്രഭാതഭക്ഷണത്തിന് ശേഷം പ്രഷറിനുള്ള മരുന്ന് സേവിക്കുന്നവരാണ് പലരും. ഇക്കൂട്ടർക്ക് പകൽസമയം എടുക്കുന്ന ബി.പി. നിയന്ത്രിതമായിരിക്കും. എന്നാൽ രാത്രിയിലെ പ്രഷറിന്റെ ഏറ്റക്കുറച്ചിലുകളെപ്പറ്റി അറിവു ലഭിക്കുന്നില്ല. കഴിക്കുന്ന മരുന്നിന്റെ ഫലം രാത്രിയിലേക്കും നീളുന്നില്ലെങ്കിൽ ഒരുവന്റെ രോഗസാധ്യത കൂടിയിരിക്കുകതന്നെ ചെയ്യും. അപ്പോൾ പ്രഷർരോഗികളുടെ രാത്രിയിലെ അളവുകളും കൃത്യമായി ക്രമപ്പെടുത്തുന്ന രീതിയിൽ മരുന്നുകളുടെ വിനിയോഗം ചിട്ടപ്പെടുത്തണം. രാത്രിയിൽ പ്രഷർ അധികരിക്കുന്നതായി കാണുന്നവരിൽ കിടക്കാൻ നേരം കൂടുതൽ മരുന്നുകൾ കൊടുക്കാം. അങ്ങനെ രക്തസമ്മർദം 24 മണിക്കൂറും പരിധിക്കുള്ളിൽ നിയന്ത്രിക്കുവാൻ സാധിക്കും.
പറയത്തക്ക സ്പഷ്ടമായ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകുന്നില്ലെങ്കിലും അമിത രക്തസമ്മർദം സാവധാനം നിങ്ങളെ ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ്, ഗർഭാവസ്ഥയിലെ എക്ലാംസിയ തുടങ്ങിയ മാരകമായ പ്രത്യാഘാതങ്ങളിലേക്ക് വലിച്ചിഴക്കുന്നു. നിസ്സാരമായ പരിശോധനയിലൂടെ നിങ്ങളുടെ പ്രഷർ നിർണയിക്കുക. 120/80 മില്ലിമീറ്റർ മെർക്കുറിയാണ് സാധാരണ ഉണ്ടായിരിക്കേണ്ട പ്രഷർ. ഇത് 130/80ൽ അധികരിച്ചാൽ ജീവിത ഭക്ഷണക്രമത്തിലൂടെ നിയന്ത്രണവിധേയമാക്കണം. ഇനി 140/90ൽ കൂടുതൽ ആണെങ്കിൽ ഔഷധചികിത്സയും തുടങ്ങണം. കൃത്യമായ കാലയളവിൽ രക്തസമ്മർദം കുറഞ്ഞിട്ടുണ്ടെന്ന് തിട്ടപ്പെടുത്തണം. പ്രഷർ കുറഞ്ഞെന്നു കണ്ടാൽ വൈദ്യനിർദേശം കൂടാതെ യാതൊരു കാരണവശാലും മരുന്നുകൾ നിർത്തരുത്