08/01/2021
........പലവുരു വായിയ്ക്കാൻ സമയമില്ലെങ്കിൽ, വായിയ്ക്കരുത്.......
രോഗാണു സിദ്ധാന്തം
തെറ്റാണെന്ന് വാദിക്കുന്നവരോട്
ലളിതമായ ഒരു ചോദ്യം, നഗരമാലിന്യത്താൽ മാലിന്യപ്പുഴയായി മാറിയ
മദ്രാസിലെ കുപ്രസിദ്ധമായ കൂവം നദിയുടെ കരയിൽ
ഒരു കിണർ കുത്തി അതിലെ വെള്ളം കൊണ്ട്
ഒരാഴ്ച ഭക്ഷണം പാകം ചെയ്ത് കഴിച്ച്
നിങ്ങൾക്ക് ജീവിക്കാൻ കഴിയുമോ ?
അണുക്കൾ ഇല്ല എന്നാണെങ്കിൽ കൂവത്തിലെ ജലം നല്ലവെള്ളമാണ്.
[കുറിപ്പ് നിങ്ങൾ അങ്ങിനെ ചെയ്ത് രോഗം വന്നാൽ ആയതിന് ഞാൻ ഉത്തരവാദിയല്ല . അപ്രകാരം ചെയ്താൽ ഉണ്ടാകുന്ന ഒരു കഷ്ട നഷ്ടത്തിനും ഞാൻ ഉത്തരവാദിയും അല്ല.]
സർ,
ഇതിന് ഒരു മറുപടി .കൊടുക്കാൻ എനിക്ക് പറ്റണില്ല.
ഒരു FB ഗ്രൂപ്പിൽ നിന്നാണ്. ഒരു മറുപടി കൊടുക്കാൻ
എന്നെ സഹായിയ്ക്കാമോ?
ഈ പ്രസ്താവ്യത്തിന്റെ പ്രയോക്താവിന് അടിസ്ഥാനപരമായി, അക്കാദമിക് അറിവു പോയിട്ട് ,അതിജീവനോപാധിയുടെ അനുപമമായ ആപേക്ഷിക അറിവുമില്ല. എന്ന് ആദ്യമേ പറയട്ടെ.
ഒരാളുടെ മലമൂത്ര വിസർജ്യം കുപ്പിയിലാക്കി വച്ചാൽ
കൃമിച്ച് നാറും ,നാളേറെച്ചെന്നാൽ നാറ്റത്തിന് കോട്ടവുമില്ല.
നേരേ മറിച്ച് മണ്ണിൽ വീണാൽ നാലുനാൾ കൊണ്ട് നാറ്റവും മാറും. എന്തുകൊണ്ട്?
അതെ എല്ലാരും അറിയുന്നതു പോലെ
അണുക്കളുടെ ആത്മാർത്ഥതയും ആത്മാർപ്പണവുമാണ്
അതിനു പിന്നിൽ.
പ്രകൃതിയിലെ ജൈവ മാലിന്യങ്ങളുടെ സ്ഥൂലതയെ അണുക്കളുടെ അകൈതവമായ പ്രവർത്തനം മൂലം സൂക്ഷ്മരൂപം പ്രാപിച്ച് അത്
ഒരു ചെടിയിലൂടെ ഫലമൂലാദിയായി ഈ വിശ്വ പ്രകൃതിയുടെ ഊർജ്ജ ചാക്രികതയിൽ സന്നിവേശിപ്പിയ്ക്കപ്പെടുന്നതാണ് ഈ ഭൂമിയുടെ തന്നെ നിലനിൽപ്പിന് ആധാരമെന്നറിയുക.
ഇത്തരം കാര്യങ്ങൾ സമരസപ്പെടുന്നത് ഒരു
സന്തുലനത്തിലാണ്. ആ തുലനതയ്ക്ക് കോട്ടം വരുത്തുന്നത് ഏതെങ്കിലും ഒന്നിന്റെ അമിത സാന്നിദ്ധ്യമാകാം, അതുമല്ലെങ്കിൽ പ്രകൃത്യാ പുനരുദ്ധരിയ്ക്കപ്പെടാനാകാത്ത വിധം ആ പരിസ്ഥിതിയ്ക്ക് പരിണാമം വന്നതിനാലാകാം.
ഇക്കാരണത്താലാണ് അമിതമായി പ്രകൃതിയിൽ പ്രരാളനങ്ങൾ നടത്തരുതെന്ന് പ്രഘോഷിയ്ക്കുന്നതും.
ഇക്കാര്യങ്ങൾ കൂട്ടി വായിച്ചാൽ മദ്രാസിലെ കൂവം നദിയിലെ ഇക്കോളജിയുടെ പ്രത്യയശാസ്ത്രം വെളിവാകും.
നമ്മുടെ വായിലും, വയറ്റിലും നവ ദ്വാരത്തിലും
നാനാവിധ അണുക്കൾ നേരായി പരിലസിയ്ക്കുമ്പോഴാണ് നമ്മൾ നന്നായിരിക്കുന്നത്. ഇവയ്ക്ക് അപക്ഷയം വരുന്നത് നമ്മുടെ നയവും മയവുമില്ലാത്ത നടപടികളിലൂടെയും ................
*ചേതന ചോരുന്ന ജീവനും , ഊർജ്ജം ഊർന്ന ഉറവകളും.
ചൊട്ട മുതൽ ചുടല വരെ ചടുലമായി ചലിച്ചത് ചേതനയുടെ ചോദനയാലായിരുന്നു. കരഗതമല്ലാത്തത് കൈവശമാക്കാനും, വിശപ്പിന് വഴി കാണാൻ, വിയർപ്പധികമില്ലാത്ത വേലകൾ വശത്താക്കാനുള്ള വിദ്യ തേടിയും വിജയിയായി.
പൊക്കവും തൂക്കവും കൂട്ടാൻ, മേനി നടിയ്ക്കാൻ ,
മോടി കൂട്ടാൻ നല്ലതും വലുതും വശത്താക്കാൻ മണ്ടി നടന്നു.
നേരും നെറിയും കൊണ്ട് നന്മകൾ നേടാൻ സമയം ഒരു കടമ്പയായി. തിന്മയും, ചതിയും, ചിരിയിൽ ചാലിച്ച് തത്വങ്ങൾക്ക് താലം പിടിച്ച് താളത്തിൽ നിന്ന് തഞ്ചത്തിൽ പലതും തട്ടകത്തിലാക്കി.
കൂട്ടി വച്ചവയ്ക്ക് കോട്ടം വരാതെ കോട്ടകൾ കെട്ടി. കുറച്ചു പേർ കുബേരരായി. കുറേ കുചേലരും. കുബുദ്ധികൾ കുശാഗ്രതയാൽ കുത്തിനോവിച്ചു. വക്രബുദ്ധികൾ വേറിട്ട വഴികളിലൂടെ വിപ്ലവത്തിന് വിത്തിട്ടു. വീരരാവാൻ വേറേ ചിലർ വേറിട്ട വഴിതേടി.
വായടപ്പിയ്ക്കാൻ വിഷവ്യാഖ്റങ്ങൾ വാളെടുത്തു.
വിധിയെപ്പഴിച്ചു ചിലർ വിയർത്തു വിഷണ്ണരായി.
അസ്തിത്വ ദു:ഖത്താൽ, ആദിമദ്ധ്യാന്തങ്ങളുടെ അതിർവരമ്പുകൾ തേടി ആൾക്കാർ ചിലർ ആത്മീയത അഭയമാക്കി.
നാനാവിധമായി നാനാ വഴി നടന്നവർ നാടിന് നാഡിയായി. അതിരിനുള്ളിൽ അസംതൃപ്തരുടെ അടി പരക്കെ പടർന്നപ്പോൾ അക്രമം അമർത്താൻ സംസ്ക്കാരവും, ആത്മീയതയും,
അധികാരവും ആവോളം അദ്ധ്വാനിച്ചു.
അസുഖങ്ങളും ആപത്തുകളും ആശുപത്രിയും ഔഷധങ്ങളും ചേർന്ന്, അണയാൻ ആടിയ ആത്മദീപത്തെ അങ്ങാടി വ്യാപാരമാക്കി. യാമങ്ങൾ ഋതുക്കളായി. നിമിഷങ്ങൾ നിശ്വാസങ്ങളായി.
മോഹങ്ങളും മോഹഭംഗങ്ങളുമായി കാലവും കാലനും കലണ്ടർ മറിച്ചു. നരവീണ തലയും, അടർന്നാടിയ പല്ലും പലതും പറയാതെ പറഞ്ഞു.
തല തെറിച്ചോടിയ തലമുറയുടെ തനിയാവർത്തനം
എവിടെയോ തളർന്നിരുന്നു...............
*പ്രാർത്ഥനയില്ലാത്ത സമൂഹവും,
പ്രവർത്തനമേഖലയിലെ കുശാഗ്രതയും.
ചിന്തിയ്ക്കുന്ന ജീവിയുടെ അശുഭകരമായ വിലോമതകൾ,
കർമ്മ വീഥിയിൽ കരിനിഴൽ പരത്താതെയും,
കാലിടറാതെ കരുത്തു പകരുന്ന ആത്മവിശ്വാസം അരക്കിട്ടുറപ്പിയ്ക്കാനും,
അത് ഉപയുക്തമാക്കി സ്ഥിരമായ ലക്ഷ്യം,
സ്ഥിരമായ മാർഗ്ഗം, സ്ഥിരമായ പ്രവർത്തി എന്നിവയിലൂടെ ജീവിതവിജയം നേടാനും, അതിൽ കുശാഗ്രതയുടെ കലർപ്പില്ലാതെ, സമൂഹത്തിൽ പ്രതിലോമതയുടെ പ്രകമ്പനങ്ങളുളവാക്കാതെ
പ്രസിദ്ധി നേടാനും പ്രാർത്ഥന പര്യാപ്തമാകും.
പക്ഷേ ഏകാഗ്രതയുടെ പരിപോഷണവും,
സ്ഥിരോത്സാഹത്തിന്റെ സ്ഥായീഭാവവും വഴി
നിസ്വാർത്ഥ ഭക്തൻ ജീവിതവീഥിയിൽ വിജയിയാകുമ്പോൾ,
അത് അവന്റെ ആരാധനാമൂർത്തിയുടെ അനുകമ്പയായിക്കണ്ട് അതിലേയ്ക്ക് ചാഞ്ഞാൽ അതെല്ലാം നേടാമെന്ന അബദ്ധം ധരിക്കുന്നവർ, ആയാസമില്ലാതെ അർത്ഥം അടിച്ചു മാറ്റാൻ നടക്കുന്ന അല്പരാണ്. അവന് അഭയം കിട്ടിയേയ്ക്കാം പക്ഷേ ആത്മബലമോ ജീവിത ഉന്നമനമോ എവിടെയും കിട്ടില്ല. ഉദ്ദേശ ശുദ്ധിയുടെ അഭാവമാണതിന് വിഘാതമാകുന്നതെന്ന് സാരം.
മാരീചനെപ്പോലെ മരുവുന്ന മനസ്സിനെ മയക്കി നിർത്താൻ, മനുഷ്യനിലെ മൃഗീയതയ്ക്ക് മൂക്കുകയറിടാനൊക്കെ മാത്രമേ പ്രാർത്ഥനയ്ക്ക് കഴിയൂ. അർത്ഥിച്ചതൊന്നും അരികിലാകാതായാൽ, അതുവരെ ആരാധിച്ച ആത്മസ്വരൂപത്തെ അവജ്ഞയോടെ തള്ളിപ്പറയുന്നവരറിയുക ,ഏതാണോ നമ്മൾ എപ്പോഴും അരുളുന്നത്, അത് നമ്മിൽ ആരൂഢമാകും. ആരാധനാമൂർത്തിയോട് ദു:ഖവും ദുരിതവും, ആപത്തും അപകടവും മനസ്സിൽ സൂക്ഷിച്ച് ധ്യാനിച്ചു നിന്നാൽ അത് നമ്മെ വിടാതെ പിൻതുടരും.
നിഷ്ക്കാമമായി ആരാധിക്കുക.
ഏകാഗ്രത വഴി ജീവിതവിജയം നേടാനാകും.
ഒരേ ലക്ഷ്യം, ഒരേ ചിന്ത, ഒരേ മാർഗ്ഗം, ഒരേ പ്രവർത്തി.
വിജയം അരികെയാകും ഉറപ്പ്.
നിർഭാഗ്യവശാൽ അനർഹമായവ അടിച്ചുമാറ്റാനും,
അഴിമതികൾക്കും അധമതകൾക്കും മറക്കുട പിടിയ്ക്കാനും ആരാധന ഉത്തമ ഉപായവും ഉപാധിയുമായി അതിനെ ഉപജീവനമാക്കുന്നവർ ഉപയുക്തമാക്കുന്നതിനാൽ,
അണികളുടെ ആത്മപ്രരാളനം കണ്ട് ആരാധനാമൂർത്തി പോലും അതിജീവനത്തിന് ആയാസപ്പെടേണ്ടി വരുന്നു?
മനുഷ്യാ നീയൊരു മാരക ജീവിയാണോ?
*മരണപ്പെട്ടവർക്ക്,
മനുഷ്യാവകാശമുണ്ടോ?
വടശ്ശേരിക്കരയിൽ 2017 ലെ തിരുവോണ ദിവസം കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിന്റെ മരണത്തിലെ ദുരൂഹത ഒഴിവാക്കണമെന്നും, അന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധന തൃപ്തികരമല്ലെന്നും കാട്ടി മരിച്ച ആളുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതു പ്രകാരം അത്തിക്കയം മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ നിന്നും പുറത്തെടുത്ത് ആർ. ഡി. ഒ യുടെ സാന്നിദ്ധ്യത്തിൽ ഫോറൻസിക് സർജൻ റീ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കണ്ടത് തലയോട്ടി നിറയെ പഴന്തുണി തിരുകിവച്ചതാണ്.
പ0ന ആവശ്യങ്ങൾക്ക് പോസ്റ്റ്മോർട്ട സമയത്ത് ആന്തരാവയവങ്ങൾ അടിച്ചുമാറ്റി വിൽക്കുന്ന ലോബിയുടെ സാന്നിദ്ധ്യമാണോ?
അതോ ബോധപൂർവ്വം രേഖകൾ നശിപ്പിച്ചതോ? ഉത്തരമില്ലാത്ത
ഇത്തരം ചോദ്യങ്ങൾക്കു മുന്നിൽ ഉണ്മയാവുകയാണ് നമ്മുടെ സമൂഹം.
സത്യത്തിൽ ചികിൽസയെക്കാൾ കൂടുതൽ ശ്രദ്ധ വേണ്ടതല്ലേ
പോസ്റ്റ്മോർട്ടം -ഫോറൻസിക് പ0നങ്ങളും.
*വീട്ടിലേക്കുള്ള വണ്ടി വന്നെങ്കിൽ.
മലയാളിയുടെ വൃത്തിയും വെടിപ്പും വലിയ വിനയാവുന്നുവോ? സ്വകാര്യവും സ്വന്തവുമായെല്ലാം സൂക്ഷിക്കുന്ന സൗധങ്ങൾ വെടിപ്പാക്കി വയ്ക്കുകയും, വേണ്ടാത്ത വിഴുപ്പുകൾ വഴിയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന വികലവിലോമത,വിധിവൈപരീത്യമാകുന്നുവോ?
നാടും നടപ്പാതയും, കാടും പടലും പിടിച്ച്,
പാമ്പും, പന്നിയും പുലിയും വരെ പേറ്റു പുരയാക്കി, നാടു കാടായി.
മേയാൻ കാലിയില്ല. കാലിയ്ക്ക് കൊടുക്കാൻ കാടിയുമില്ല.
കഞ്ഞി വച്ചാൽ അടുക്കളയും കേടാവും.
നിത്യേന കേരളത്തിലെ ഓരോ വ്യക്തിയും അവന്റെ വിഘടന വിധേയമാകുന്ന വിസർജ്യത്തിന് പത്തിരട്ടി തൂക്കം, വിഴുപ്പും വലിച്ചെറിയുന്നുണ്ട്. നൂറ്റാണ്ടുകൾ വിഘടന വിധേയമാകാതെ നിലനിൽക്കുന്ന ഇത്തരം സാധന സാമഗ്രികൾ വൻ മാരണമാകുന്നു.
വ്യക്തമായ വിവരമുള്ളവർ തന്നെയാണ്
അനുവർത്തനത്തിന്റെയും ആത്മാക്കൾ.
'അരുത് 'എന്നു പറയാൻ ആളുണ്ട്.
പക്ഷേ ഇത്തരം കീഴ്വഴക്കങ്ങൾക്ക് വ്യാപ്തി കുറയ്ക്കാൻ അധികാരികളുടെ ഭാഗത്തു നിന്നും അധികം ശ്രമങ്ങളില്ല.
നിസ്സാരമായി കരുതുന്ന പേന പോലും ഡിസ്പോസിബിളാണ്.
ഓരോ ദിവസവും ടൺ കണക്കിന് പ്ലാസ്റ്റിക്ക് പേനയാണ് വലിച്ചെറിയുന്നത്. ടിൻ ,പാട്ട, കുപ്പി, കമ്പി എന്നീ ഹാർഡ് വെയർ മാലിന്യങ്ങളുടെ ആക്രി വ്യാപാരത്തിനും GST ഏർപ്പെടുത്താൻ മറക്കാത്തവർക്ക്, ഇത്തരം സാധനങ്ങളുടെ ഉൽപ്പാദനം, ഉപഭോഗം, അനുബന്ധ വേസ്റ്റ് എന്നിവയെപ്പറ്റി ഒരു ഓഡിറ്റിംഗ് നടത്താൻ നേരമില്ല. ഇന്നത്തെ നേരമ്പോക്കുകൾക്ക് നാളെ വലിയ വിലപേശലുണ്ടാകും -ജീവനും ജീവിതവുമായി. മണിക്കുർ തോറും വിറ്റുപോകുന്ന മദ്യത്തിന്റെ കുപ്പി മാത്രം മതി കേരളത്തെ ഊഷരമാക്കാൻ.
ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വിപണി, വായുവിനെ വിഷമയമാക്കുമ്പോഴും ഫോസിൽ ഇന്ധന വിൽപ്പനയിലൂടെ നികുതി വരുമാനം നിലനിർത്താൻ ഇലക്ട്രിക് വാഹനങ്ങളെ അപ്രാപ്യമാക്കുന്നു? പിഴപ്പ് മുട്ടിയ്ക്കുന്ന പട്ടികകൾ
നാൾക്കുനാൾ നീളുകയാണ്. ആരറിയാൻ ആരോട് പറയാൻ.
നിരത്ത് നിർമ്മിയ്ക്കാനും, മതിലുകൾ കെട്ടാനും ഇത്തരം ഹാർഡ് വെയർ മാലിന്യങ്ങൾ ഉപയുക്തമാക്കിയാൽ പ്രശ്നത്തിന് പരിഹാരമുണ്ടാകും. പക്ഷേ നമ്മുടെ വലിച്ചെറിഞ്ഞൊഴിവാക്കൽ നിർത്തി, ഇവ കൂട്ടിവച്ച് അവ നടപ്പാക്കേണ്ടതിന്റെ ആവശ്യകത അധികാരികളെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ജൈവസമ്പത്തിന്റെ ചൂഷണം ഒഴിവാക്കാൻ ഭൂഷണമായി അനുവർത്തിച്ചവ ഇന്ന് മുച്ചൂടും മുടിയ്ക്കുന്ന ഭീഷണിയായിരിക്കുന്നു.
ഒന്നോർക്കുക. ഈ ലോകം ആരുടേയും സ്വകാര്യ സ്വത്തല്ല.
ഒസ്യത്ത് കിട്ടിയവയ്ക്ക് നികുതി കിട്ടാൻ അധികാരി വഴി
സ്വന്തം എന്ന ലേബൽ ചാർത്തിക്കിട്ടിയവ സുന്ദരമാക്കി വച്ചിട്ട് ,
സത്വര ജീവിതത്തിന് സമൂഹത്തെ ആശ്രയിക്കുന്ന നമ്മൾ
വൃത്തി തേടി വീട്ടിൽ പോകാൻ വണ്ടി കാത്തിരിക്കുന്ന വിഢികളല്ലേ?
*രോഗം ലാബിലറിയണം, മരുന്ന് കടയിൽ കിട്ടണം.
ഡോക്ടർ ഉപദേശിയാകണം.
ചികിൽസ സൗജന്യമാകണം.
അപ്പോൾ രോഗി സന്തുഷ്ടനാകും?
ക്ലിനിക്കൽ പാരാമീറ്ററുകൾ രോഗിയോട് പറയുന്നത് അവന്റെ ഉപഭോക്തൃ തൃഷ്ണ മണത്തറിഞ്ഞിട്ടാണ്.
എന്തുകൊണ്ടാണ് എനിയ്ക്ക് ഈ രോഗം വന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതാകുമ്പോൾ അടിവരയിട്ട് കാണിയ്ക്കാൻ എല്ലാവരിലും ചില താളം തെറ്റലുണ്ടാകും.
പലപ്പോഴും താളം തെറ്റിയതിനാൽ രോഗം വന്നു എന്ന് ധരിപ്പിയ്ക്കപ്പെടും.
മിക്കപ്പോഴും രോഗം വന്നപ്പോൾ താളംതെറ്റി എന്നതാണ് സത്യം .
ഇത്തരത്തിലാണ് എനിയ്ക്ക് 'ഇ.എസ്സ്.ആർ' കൂടിയെന്നും
പ്ലേറ്റ്ലറ്റ് കുറഞ്ഞെന്നും ഒക്കെപ്പറഞ്ഞ് ആൾക്കാർ ആകുലപ്പെടുന്നത്.
വേദന വരുമ്പോൾ ചിലർ പോയി കൊളസ്റ്റിറോൾ നോക്കുന്ന പതിവുണ്ട്.കാരണം മുൻപ് ചികിൽസ വഴി വേദന കുറയാതെ വന്നപ്പോൾ പരിചയത്തിൽ പലരോടും ഡോക്ടർ കൊളസ്റ്ററോൾ നോക്കാൻ നിർദ്ദേശിച്ചതും, പരിശോധനയിൽ ഫലം പരിധി വിട്ടതാവുകയും ചെയ്ത അറിവിൽ നിന്നാണ്.
എന്നാൽ അതൊരു അറിവുകേടാണ്. അന്ന് കഴിച്ച ഡ്രഗ്ഗിന്റെ പ്രതികരണമായിരുന്നു കൂടിയ കൊളസ്റ്റിറോൾ നില. കഴിയ്ക്കുന്ന ആഹാരത്തിനുപരിയായി ശരീരം ചില പ്രത്യേക സാഹചര്യങ്ങളിൽ അധികരിച്ച അളവിൽ കൊളസ്റ്റിറോൾ ഉത്പ്പാദിപ്പിയ്ക്കും
എന്നുകൂടി ദയവായി മനസ്സിലാക്കുക.
അശാസ്ത്രീയമായി അടിച്ചമർത്തപ്പെട്ട രോഗവും,
അടിച്ചമർത്താൻ ഉപയുക്തമാക്കിയ ഡ്രഗ്ഗും ചേർന്ന
പൊട്ടിത്തെറിയാണ് അടുത്ത അസുഖം.
അപ്പോഴും ആരോഗ്യം ആശുപത്രിയിൽ നിന്നും വാങ്ങാൻ കിട്ടുന്ന
അങ്ങാടിച്ചരക്കാണെന്ന് നമ്മൾ വിശ്വസിയ്ക്കാൻ ശ്രമിയ്ക്കുന്നു.
ഈ ലോകമാണ് തറവാട്. നമ്മൾ ഈ വിശ്വ പ്രപഞ്ചത്തിലെ ഒരു
അണുകണം മാത്രമാണ്. ജനനം മുതൽ മരണത്തിലേയ്ക്ക്
മണ്ടുന്ന നിസ്സാരജീവികൾ. മരുന്നു തേടുന്നത്,
മരിയ്ക്കാതിരിയ്ക്കാനും, സുഖമായി മരിയ്ക്കാനുമാണെന്ന്
പറഞ്ഞാൽ പിണക്കം വന്നിട്ടെന്തു കാര്യം?
നിൽപ്പിലും നടപ്പിലും, നോക്കിലും വാക്കിലും ഈ വിശ്വ പ്രപഞ്ചത്തിൽ
കരുതലോടെ കാൽവയച്ച് നടന്നു പോവുക.ഈ ലോകം നാളെ നമുക്ക് പുറകേ നടക്കാൻ വരുന്നവരുടേതാണ്. നന്ദി, അവരോട് മാത്രം.